കയ്‌റോ : പശ്ചിമേഷ്യയില്‍ സമാധാനം വരുമോ? ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖ് റിസോര്‍ട്ടില്‍ ആരംഭിച്ച സമാധാനചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം. ഇസ്രയേലും ഹമാസും തമ്മിലെ ചര്‍ച്ച തുടങ്ങി. പ്രതീക്ഷയുള്ള കൂടിക്കാഴ്ചയാണ് ഇതെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ഘട്ട ചര്‍ച്ച അവസാനിച്ചു. ഇനിയും കൂടികാഴ്ച തുടരും

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയില്‍ ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണു ചര്‍ച്ച. ബന്ദികളുടെ മോചനവും ഫലസ്തീന്‍ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ച ചെയ്യുക. ഹമാസ് പ്രതിനിധിസംഘം ഇന്നലെ രാവിലെയും ഇസ്രയേല്‍ സംഘം വൈകിട്ടും എത്തി. ബന്ദിമോചനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

ഇസ്രയേല്‍ പ്രതിനിധിസംഘത്തില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിര്‍ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാല്‍ ഹിര്‍ഷ് എന്നിവരും ചാരസംഘടനകളായ മൊസാദിന്റെയും ഷിന്‍ ബെറ്റിന്റെയും ഉദ്യോഗസ്ഥരുമുണ്ട്. ഇസ്രയേലിന്റെ ടീമിനെ നയിക്കുന്ന സ്ട്രാറ്റജിക് അഫയേഴ്‌സ് മന്ത്രി റോണ്‍ ഡെര്‍മര്‍ ഈയാഴ്ച അവസാനമേ ഈജിപ്തിലെത്തൂ. ഹമാസ് മുതിര്‍ന്ന നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലാണ് ഹമാസ് സംഘം.

ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത യുദ്ധം രണ്ടുവര്‍ഷം പിന്നിടുന്‌പോഴും ഗാസയില്‍ ആക്രമണം തുടരുകയാണ് ഇസ്രയേല്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാനനിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ചകള്‍ക്കായി ഇൗജിപ്തില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കവേയാണ് ഇസ്രയേലി സൈന്യം ആക്രമണം തുടരുന്നത്. തിങ്കളാഴ്ച വിവിധയിടങ്ങളില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു.

ഖത്തറില്‍ കഴിഞ്ഞ സമാധാനസംഭാഷണത്തിനിടെ ഇസ്രയേല്‍ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട ഖലീല്‍ അല്‍-ഹയ്യയാണ് ഹമാസിന്റെ പ്രതിനിധിസംഘത്തെ നയിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴുമുതല്‍ തുടരുന്ന കടന്നാക്രമണത്തില്‍ ഗാസയില്‍ 67,160 പേര്‍ കൊല്ലപ്പെട്ടതായാണ് പലസ്തീന്‍ ആരോഗ്യ മന്ത്രാലത്തിന്റെ കണക്ക്. 169,679 പേര്‍ക്ക് പരിക്കേറ്റു.