- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് ഹമാസിന് വലിയ തിരിച്ചടിയായി മാറും; മൃതദേഹങ്ങള്‍ ഉടന്‍ വിട്ടു കിട്ടണമെന്ന് ഇസ്രയേല്‍; ഇനി കൈമാറാനുള്ളത് 24 പേരുടെ മൃതദേഹം; സമാധാന കരാര്‍ ഹമാസ് ലംഘിച്ചുവോ? പശ്ചിമേഷ്യയില്‍ അനിശ്ചിത്വം മാത്രം
ജെറുസലേം: ഹമാസിന്റെ കൈവശമുള്ള ബന്ദികളുടെ ബാക്കി മൃതദേഹങ്ങള്‍ അടിയന്തരമായി വിട്ടു നല്‍കണമെന്ന ആവശ്യം ശക്തമാക്കി ഇസ്രയേല്‍. ഇതു വരെ നാല് മൃതദേഹങ്ങള്‍ മാത്രമാണ് ഹമാസ് വിട്ടുകൊടുത്തത്. ഇതോടെ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇസ്രയേല്‍ ആരോപിക്കുകയാണ്. ഇനി 24 മൃതദേഹങ്ങളാണ് വിട്ടു കിട്ടാനുള്ളത്. ഇന്നലെ തന്നെ ഇവ വിട്ടു നല്‍കണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നത്.
ഗൈ ഇല്ലൂസ്, യോസി ഷറാബി, ബിപിന്‍ ജോഷി, ഡാനിയേല്‍ പെരെറ്റ്സ് എന്നിവരുടെ മൃതദേഹങ്ങളാണ് വിട്ടു നല്‍കിയതെന്നാണ് ഹമാസ് വ്യക്തമാക്കിയത്. എന്നാല്‍ ബാക്കിയുള്ള മൃതദേഹങ്ങള്‍ എവിടെയാണ് ഉള്ളതെന്ന കാര്യം ഹമാസ് നേതൃത്വത്തിന് കൃത്യമായി പറയാന്‍ കഴിയുന്നില്ല. ഇന്നലെ ഇസ്രായേല്‍ സൈന്യം രണ്ട് മൃതദേഹങ്ങള്‍ ഇസ്രായേല്‍ പൗരനായ ഗൈ ഇലൂസിന്റെയും നേപ്പാളില്‍ നിന്നുള്ള കാര്‍ഷിക വിദ്യാര്‍ത്ഥിയായ ബിപിന്‍ ജോഷിയുടെയും ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ബന്ദികളാക്കിയ മറ്റ് രണ്ട് പേരുടെ പേരുകള്‍ കുടുംബങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് സൈന്യം കൂട്ടിച്ചേര്‍ത്തു.
അവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് ഹമാസിന് വലിയ തിരിച്ചടിയായി മാറും എന്ന കാര്യം ഉറപ്പാണ്. കൊല്ലപ്പെട്ട ബ്ന്ദികളുടെ കുടുംബാഗങ്ങള്‍ മരിച്ചവരെ ഉചിതമായ രീതിയില്‍ സംസ്്ക്കരിക്കാന്‍ കഴിയാത്തതില്‍ ആശങ്കയിലുമാണ്. എന്നാല്‍ ചില മൃതദേഹങ്ങള്‍ ഹമാസ് ഭീകരര്‍ മനഃപൂര്‍വ്വം കൈവശം വച്ചിരിക്കുകയാണെന്ന് ഇസ്രായേല്‍ വിശ്വസിക്കുന്നതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തി.
ബന്ദികള്‍ക്കും കാണാതായവര്‍ക്കും വേണ്ടി ഇസ്രയേലില്‍ രൂപീകരിച്ച ഫോറം ഹമാസിന്റെ നീക്കം വെടിനിര്‍ത്തലിന്റെ നഗ്നമായ ലംഘനം ആണെന്നും കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു, ഹമാസിന്റെ കരാര്‍ ലംഘനത്തിന് ഗുരുതരമായ പ്രതികരണം നടത്തണം എന്നും അവര്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഇസ്രായേലി ബന്ദികളുടെ ശരീര അവശിഷ്ടങ്ങള്‍ ഗാസയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
തിരികെ നല്‍കാത്ത മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് ഇസ്രായേല്‍, യുഎസ്, തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് എന്നിവയുടെ നേതൃത്വത്തില്‍ ഒരു സംയുക്ത ബഹുരാഷ്ട്ര ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചുവരികയാണ്. ഏഴ് മുതല്‍ ഒമ്പത് വരെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥര്‍ കണക്ക് കൂട്ടുന്നത്. അതേ സമയം 10 മുതല്‍ 15 വരെ ഇതിന്റെ എണ്ണം ഉയരാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം ഇസ്രയേലില്‍ വ്യക്തമാക്കിയത് 28 മൃതദേഹങ്ങളും ലഭിക്കും എന്നാണ്.
നേരത്തേ ഹമാസ് വിട്ടു നല്‍കിയ ചില മൃതദേഹങ്ങള്‍ പരസ്പരം മാറിപ്പോയത് വിവാദമായിരുന്നു. ഷിരി ബിബാസിന്റെയും കുട്ടികളുടേയും മൃതദേഹങ്ങള്‍ കൈമാറിയപ്പോള്‍ ഷിരിയുടെ മൃതദേഹത്തിന് പകരം മറ്റൊരാളുടേതാണ് നല്‍കിയിരുന്നത്. അതേ സമയം മോചിപ്പിക്കപ്പെട്ട 20 തടവുകാരേയും ഇസ്രയേലില്‍ എത്തിച്ചതിന് ശേഷം അവരെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സക്ക് വിധേയരാക്കുകയാണ്.