സുഡാന്‍: പടിഞ്ഞാറന്‍ സുഡാനിലെ അല്‍-ഫാഷര്‍ നഗരം റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍.എസ്.എഫ്.) പിടിച്ചടക്കിയതിന് പിന്നാലെ 48 മണിക്കൂറിനുള്ളില്‍ 2000-ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. ഒക്ടോബര്‍ 26-നും 27-നുമായാണ് ഈ കൊടുംക്രൂരത നടന്നതെന്ന് സംയുക്ത സേന അറിയിച്ചു. 18 മാസത്തിലേറെ നീണ്ട ഉപരോധയുദ്ധത്തിന് ശേഷമാണ് ദാര്‍ഫൂര്‍ മേഖലയിലെ പ്രധാനപ്പെട്ട സംസ്ഥാന തലസ്ഥാനമായ അല്‍-ഫാഷര്‍ ആര്‍.എസ്.എഫിന്റെ നിയന്ത്രണത്തിലായത്. ഇതോടെ ദാര്‍ഫൂര്‍ മേഖലയിലെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളുടെയും നിയന്ത്രണം ആര്‍.എസ്.എഫിനായി.

അല്‍-ഫാഷറില്‍ നിരപരാധികളായ സിവിലിയന്മാര്‍ക്കെതിരെ ആര്‍.എസ്.എഫ് 'ഹീനമായ കുറ്റകൃത്യങ്ങള്‍' ചെയ്തതായി സംയുക്ത സേന കുറ്റപ്പെടുത്തി. നഗരം പിടിച്ചടക്കുന്നതോടെ വന്‍തോതിലുള്ള അതിക്രമങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക ഗ്രൂപ്പുകളും അന്താരാഷ്ട്ര എന്‍.ജി.ഒ.കളും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യേല്‍ യൂണിവേഴ്‌സിറ്റിയുടെ ഹ്യൂമാനിറ്റേറിയന്‍ റിസര്‍ച്ച് ലാബ് പുറത്തുവിട്ട വിവരങ്ങള്‍ ഈ ആശങ്കകള്‍ ശരിവയ്ക്കുന്നുണ്ട്. ഫര്‍, സാഗവ, ബെര്‍ട്ടി ഉള്‍പ്പെടെയുള്ള അറബികളല്ലാത്ത തദ്ദേശീയ സമൂഹങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാനും നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കാനും കൊലപ്പെടുത്താനുമുള്ള ആസൂത്രിത ശ്രമങ്ങളാണ് അല്‍-ഫാഷറില്‍ നടക്കുന്നതെന്ന് ലാബ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ, ആര്‍.എസ്.എഫ് നിയന്ത്രിത മേഖലകളില്‍ സാധാരണക്കാരെ വെടിവെച്ചു കൊല്ലുന്നതിന്റെ വീഡിയോ പ്രാദേശിക ആക്ടിവിസ്റ്റുകള്‍ പുറത്തുവിട്ടു. ഈ വീഡിയോ എ.എഫ്.പി. വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. അല്‍-ഫാഷറില്‍ നടന്ന ആര്‍.എസ്.എഫിന്റെ നടപടികള്‍ 'യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും തുല്യമാണെന്നും, വംശഹത്യയുടെ തലത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും' ചൂണ്ടിക്കാട്ടുന്നു. ഈ അതിക്രമങ്ങള്‍ സുഡാനിലെ മാനുഷിക പ്രതിസന്ധിയുടെ ആഴത്തിന് തെളിവാണ്.

അര്‍ധ സൈനികരായ യുദ്ധക്കുറ്റവാളികള്‍ തദ്ദേശീയ ജന വിഭാഗങ്ങളെ തെരഞ്ഞു പിടിച്ച് കൊന്നൊടുക്കുകയാണ്. കഴിഞ്ഞ 18 മാസത്തിലധികം നഗരത്തെ ശുദ്ധീകരിക്കുക(ഇസ്ലാമിക വത്കരിക്കുക) എന്ന പ്രഖ്യാപനവുമായി അല്‍-ഫാഷര്‍ മേഖലയിലെ 2,60000ത്തോളം വരുന്ന ജനങ്ങളെ ഉപരോധത്തിലാക്കിയിരിക്കുകയായിരുന്നു റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് എന്നു വിളിക്കപ്പെടുന്ന ഇസ്ലാമിസ്റ്റ് ജിഹാദി വിഭാഗമായ അര്‍ധ സൈനികര്‍. ഇതുവഴി ഇസ്ലാം ഇതര വംശീയ ഉന്മൂലനമാണ് ആര്‍എസ്എഫ് ഇസ്ലാമിസ്റ്റുകള്‍ ലക്ഷ്യമിടുന്നത് എന്ന് സുഡാന്റെ സൈന്യത്തിന്റെ സഖ്യ കക്ഷികളായ ജോയിന്റ് ഫോഴ്‌സ് കഴിഞ്ഞ ചൊവ്വാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.

തദ്ദേശീയര്‍ തിങ്ങിപ്പാര്‍ക്കുന്ന അല്‍ -ഫാഷര്‍ നഗരത്തിന്റെ പതനം തുടര്‍ കൂട്ടക്കൊലകള്‍ക്ക് കാരണമാകുമെന്ന് പ്രാദേശിക ഗ്രൂപ്പുകളും അന്താരാഷ്ട്ര എന്‍ജിഒകളും മുന്നറിയിപ്പു നല്‍കി.വീടുകള്‍ തോറും കയറിയിറങ്ങി അമുസ്ലിം ജനവിഭാഗങ്ങളെ കണ്ടെത്തി ഉന്മൂലനം ചെയ്യുകയാണ് ആര്‍എസ്എഫ്. ഇതിനെ അവര്‍ വിശേഷിപ്പിക്കുന്നത് വീടു തോറുമുള്ള ക്ലിയറന്‍സ് പ്രവര്‍ത്തനങ്ങള്‍ എന്നാണ്.

ഫര്‍,സാഗാവ, ബെര്‍ട്ടി എന്നീ ജനവിഭാഗങ്ങള്‍ സുഡാനിലെ ഡാര്‍ഫര്‍ മേഖലയില്‍ നിന്നും കിഴക്കന്‍ ചാഡിന്റെ ചില ഭാഗങ്ങളില്‍ നിന്നുമുള്ള തദ്ദേശീയ അറബ് ഇതര വിഭാഗക്കാരാണ്. ചരിത്രപരമായി അവര്‍ കാര്‍ഷിക വൃത്തിക്കും നാടോടി ജീവിത ശൈലിക്കും വ്യത്യസ്തമായ സാംസ്‌കാരിക ഇടപെടലുകള്‍ക്കും പേരു കേട്ടവരാണ്. സുഡാനില്‍ നിലവില്‍ അവിടുത്തെ സൈന്യവും ആര്‍എസ് എഫും തമ്മില്‍ യുദ്ധങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗം കൂടിയാണ് സാധാരണക്കാരെ കൊന്നൊടുക്കി അല്‍ ഫാഷര്‍ പിടിച്ചെടുത്തത്.

ഇതിനു മുമ്പും ഈ വിഭാഗം 15,000ത്തോളം സാധാരണക്കാരെ കൊന്നൊടുക്കിയിട്ടുണ്ട്. എല്ലാം അവര്‍ അമുസ്ലിങ്ങളായ കറുത്തവര്‍ ആണെന്ന ഒറ്റക്കാരണത്താലായിരുന്നു. നിലവില്‍ സുഡാന്‍ സൈന്യത്തെ പരാജയപ്പെടുത്തി ആര്‍എസ്എഫ് ഒരു സമാന്തര സര്‍ക്കാര്‍ അല്‍ ഫാഷറില്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇതോടെ സുഡാന്‍ ഒരു കിഴക്ക്-പടിഞ്ഞാറ് വിഭജനത്തിന്റെ വക്കിലാണ്. ആര്‍എസ് എഫിന് ആയുധം നല്‍കി വളര്‍ത്തുന്നതില്‍ ചില രാജ്യങ്ങള്‍ക്കെതിരെ യുഎന്നും ആശങ്ക അറിയിച്ചിരുന്നു.

2023 ഏപ്രിലില്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സുഡാന്‍ സൈന്യവും ആര്‍.എസ്.എഫും തമ്മിലുള്ള അധികാര പോരാട്ടം തുറന്ന യുദ്ധത്തിലേക്ക് മാറുകയായിരുന്നു. അത് രാജ്യമെമ്പാടും അതിവേഗം വ്യാപിച്ചതോടെ സുഡാന്‍ ആഭ്യന്തരയുദ്ധത്താല്‍ തകര്‍ന്നു. സംഘര്‍ഷത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ 1.3 കോടി ആളുകള്‍ കുടിയിറക്കപ്പെട്ടു. 5.1 കോടി ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്ക് ഭക്ഷ്യസഹായം ആവശ്യമായി വന്നു. 2025 മാര്‍ച്ചില്‍ സുഡാന്‍ സൈന്യം ഖാര്‍ത്തൂം തിരിച്ചുപിടിച്ചു. നിരവധി താമസക്കാര്‍ക്ക് തിരിച്ചുവരാന്‍ സാധിച്ചെങ്കിലും രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും പോരാട്ടം രൂക്ഷമായി തുടരുകയാണ്. 2024 മെയ് മാസത്തില്‍, പടിഞ്ഞാറന്‍ ദാര്‍ഫുര്‍ മേഖലയിലെ അല്‍ ഫാഷര്‍ ആര്‍.എസ്.എഫ് ഉപരോധിച്ചു.

ഈ കാലയളവില്‍ കൊടിയ പട്ടിണിയും ക്ഷാമവും ദാര്‍ഫുറിനെ വരിഞ്ഞു മുറുക്കി. ഉപരോധത്താലും നരകമായിത്തീര്‍ന്ന അല്‍ ഫാഷറില്‍നിന്ന് പതിനായിരക്കണക്കിന് പേര്‍ പലായനം ചെയ്ത് അടുത്തുള്ള തവില നഗരത്തില്‍ അഭയം തേടി. പട്ടിണി മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ് ഇവിടെ.