വാഷിങ്ടണ്‍: ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളും വ്യാപാരപ്രശ്‌നങ്ങളും പരിഹരിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സമീപിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ കാലതാമസത്തെക്കുറിച്ച് 'സര്‍' എന്ന് വിളിച്ച് മോദി തന്നോട് സംസാരിച്ചതായും ട്രംപ് പറഞ്ഞു. 'ഇന്ത്യ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഓഡര്‍ ചെയ്തു, അഞ്ചുവര്‍ഷമായിട്ടും അത് ലഭിച്ചില്ല. പ്രധാനമന്ത്രി മോദി എന്നെ കാണാന്‍ വന്നു. സര്‍, ഞാന്‍ താങ്കളെ വന്നു കാണട്ടെ? അതെ!, അദ്ദേഹം ചോദിച്ചു', ട്രംപ് പറഞ്ഞു. മോദിയുമായി തനിക്ക് ശക്തമായ ബന്ധമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തീരുവകളെച്ചൊല്ലി പ്രധാനമന്ത്രി മോദി തന്നോട് അതൃപ്തിയിലാണെന്നും ട്രംപ് വെളിപ്പെടുത്തി.

ഹൗസ് ജിഒപി മെമ്പര്‍ റിട്രീറ്റില്‍ സംസാരിക്കവെയാണ് മോദിയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും ഇന്ത്യയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ വാങ്ങലിലെ കാലതാമസത്തെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചത്. അഞ്ചു വര്‍ഷമായി മുടങ്ങിക്കിടന്ന ഹെലികോപ്റ്റര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട് മോദി തന്നെ വ്യക്തിപരമായി സമീപിച്ചുവെന്നും 'സര്‍' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തനിക്കൊന്ന് കാണാന്‍ പറ്റുമോ എന്ന് മോദി ചോദിച്ചതായും ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രിയുമായി തനിക്ക് വളരെ മികച്ച ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും ആ തടസ്സങ്ങള്‍ താന്‍ നീക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, വ്യാപാര നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രധാനമന്ത്രി മോദിക്ക് തന്നോട് അതൃപ്തിയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. നിലവില്‍ ഇന്ത്യക്ക് വലിയ തോതിലുള്ള നികുതി നല്‍കേണ്ടി വരുന്നുണ്ടെന്നും എന്നാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറച്ചത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ ഇറക്കുമതി നികുതികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, ഈ ഇനത്തില്‍ രാജ്യത്തിന് 650 ബില്യണ്‍ ഡോളറിലധികം വരുമാനം ലഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

'അദ്ദേഹം ഇപ്പോള്‍ എന്നോട് അത്ര പ്രീതിയിലല്ല, കാരണം, നിങ്ങള്‍ക്കറിയാമല്ലോ, അവര്‍ ഇപ്പോള്‍ അധികതീരുവ നല്‍കുന്നു-' ട്രംപ് പറഞ്ഞു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ ഗണ്യമായി കുറച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് സമ്പദ്വ്യവസ്ഥയില്‍ തീരുവകളുടെ സ്വാധീനത്തെ കുറിച്ചും ട്രംപ് പറഞ്ഞു. തീരുവകള്‍ കാരണം തങ്ങള്‍ ധനികരാകുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ ബന്ധങ്ങളെയും വ്യാപാരത്തെയും കുറിച്ച് സംസാരിക്കവെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ സൈനിക സംഭരണത്തിലെ കാലതാമസത്തെയും പ്രത്യേകിച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകളെയും പരാമര്‍ശിച്ചു. ഇന്ത്യ വര്‍ഷങ്ങളായി ഹെലികോപ്റ്ററുകള്‍ക്കായി കാത്തിരിക്കുകയാണെന്നും വിഷയം ഇപ്പോള്‍ പരിഹരിക്കപ്പെടുകയാണെന്നും ട്രംപ് സൂചിപ്പിച്ചു. ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഓഡര്‍ ചെയ്തിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ തീരുവ ചുമത്തുന്നത് വഴി അമേരിക്ക കൂടുതല്‍ സമ്പന്നമാകുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഏകദേശം 650 ബില്യണ്‍ ഡോളര്‍ ഇത്തരത്തില്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലേക്ക് ഉടന്‍ എത്തും എന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. ഇന്ത്യ റഷ്യന്‍ എണ്ണ വിഷയത്തില്‍ സഹായിച്ചില്ലെങ്കില്‍ തീരുവ ഇനിയും വര്‍ദ്ധിപ്പിക്കും എന്നും അദ്ദേഹം എയര്‍ ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

എങ്കിലും, മോദി ഒരു നല്ല മനുഷ്യനാണെന്നും അദ്ദേഹവുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്നും ട്രംപ് ആവര്‍ത്തിച്ചു. മാര്‍-എ-ലാഗോ വിരുന്നില്‍ വെച്ച് തന്റെ ടീമിലുള്ള ഉദ്യോഗസ്ഥരോട് അപ്പാച്ചെ ഡെലിവറി വേഗത്തിലാക്കാന്‍ ട്രംപ് ഉത്തരവിട്ടതായും സൂചനയുണ്ട്.