ടെഹ്റാന്‍: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇസ്രായേലിന്റെ അതിശക്തമായ മിസൈല്‍ ആക്രമണം നടക്കുമ്പോള്‍ ഇറാന്റെ പ്രത്യാക്രമണം പ്രതിരോധിക്കാന്‍ ചാരകണ്ണുകളും. അമേരിക്കന്‍ സൈന്യത്തിന്റെ പരോക്ഷ പിന്തുണയോടെ നടത്തുന്ന ഈ 'മുന്‍കരുതല്‍' ആക്രമണത്തില്‍ ഇറാന്റെ പ്രസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപമുള്ള മേഖലകളുമാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഇസ്രായേലിലെ പ്രമുഖ വാര്‍ത്താ ചാനലായ ചാനല്‍ 12 പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് ഇരുരാജ്യങ്ങളുടെയും കൃത്യമായ പ്ലാനിംഗോടെയുള്ള സംയുക്ത സൈനിക നീക്കമാണ്.

ആക്രമണത്തിന് പിന്നാലെ ഇറാന്റെ ആകാശത്തും ഒമാന്‍ ഉള്‍ക്കടല്‍ മേഖലയിലും നിരീക്ഷണം ശക്തമാക്കി അമേരിക്കന്‍ നാവികസേനയുടെ അത്യാധുനിക ഡ്രോണുകള്‍ വട്ടമിട്ടു പറക്കുകയാണ്. ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണ സാധ്യതകള്‍ തത്സമയം നിരീക്ഷിക്കാനും വിവരങ്ങള്‍ കൈമാറാനുമാണ് അത്യാധുനിക സെന്‍സറുകളുള്ള ഈ ഡ്രോണുകളെ വിന്യസിച്ചിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ ഇറാന്റെ ആകാശത്തും ഗള്‍ഫ് ഓഫ് ഒമാന്‍ മേഖലയിലും നിരീക്ഷണം ശക്തമാക്കി അമേരിക്കന്‍ നാവികസേനയുടെ എം ക്യു- 4 സി ട്രൈറ്റണ്‍ ഡ്രോണുകള്‍ വട്ടമിട്ടു പറക്കുകയാണെന്ന് ഇറാനും അറിയാം. ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണ സാധ്യതകള്‍ തത്സമയം നിരീക്ഷിക്കാനും വിവരങ്ങള്‍ കൈമാറാനുമാണ് അത്യാധുനിക സെന്‍സറുകളുള്ള ഈ ഡ്രോണുകളെ വിന്യസിച്ചിരിക്കുന്നത്.

കടലിലെയും തീരപ്രദേശങ്ങളിലെയും നീക്കങ്ങള്‍ അതീവ കൃത്യതയോടെ നിരീക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത പൈലറ്റില്ലാ വിമാനങ്ങളാണ് എം ക്യു- 4 സി ട്രൈറ്റണ്‍ ഡ്രോണുകള്‍. യുഎസ് നാവികസേനയുടെ സമുദ്ര നിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രധാന ആയുധമാണിത്. അത്യുന്നതങ്ങളില്‍ പറക്കാനുള്ള ശേഷി ഇതിനുണ്ട്. സാധാരണ വിമാനങ്ങള്‍ സഞ്ചരിക്കുന്നതിനേക്കാള്‍ വളരെ ഉയരത്തിലാണിത്. ഒരു തവണ പറന്നുയര്‍ന്നാല്‍ 24 മണിക്കൂറിലധികം തുടര്‍ച്ചയായി വായുവില്‍ നില്‍ക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. ഒരു ദിവസം കൊണ്ട് ഏകദേശം 2.5 ദശലക്ഷം ചതുരശ്ര മൈല്‍ പ്രദേശം നിരീക്ഷിക്കാന്‍ ഈ ഡ്രോണിന് സാധിക്കും.

360 ഡിഗ്രിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന റഡാറുകള്‍, ഇന്‍ഫ്രാറെഡ് ക്യാമറകള്‍, സിഗ്‌നല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ എന്നിവ ഇതിലുണ്ട്. മേഘങ്ങള്‍ക്കിടയിലൂടെയും രാത്രികാലങ്ങളിലും കടലിലെ ചെറിയ കപ്പലുകളെ പോലും തിരിച്ചറിയാന്‍ ഇതിന് കഴിയും. ആയുധങ്ങള്‍ വഹിക്കില്ലെങ്കിലും ശത്രുവിന്റെ മിസൈല്‍ ലോഞ്ചറുകള്‍, പടക്കപ്പലുകള്‍, സൈനിക വിന്യാസം എന്നിവയുടെ തത്സമയ വിവരങ്ങള്‍ ആസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഇവ ഒന്നാമനാണ്. ഇറാന്‍ അതിര്‍ത്തികളില്‍ ഇപ്പോള്‍ ഈ ഡ്രോണുകള്‍ വിന്യസിച്ചിരിക്കുന്നത് ഇറാന്റെ മിസൈല്‍ യൂണിറ്റുകളുടെ ഓരോ ചലനവും നിരീക്ഷിക്കാനാണ്.

കഴിഞ്ഞ ജൂണില്‍ നടന്ന വ്യോമയുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ നടപടിയായാണ് ഈ ആക്രമണമെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ആക്രമണത്തില്‍ ഇറാന്റെ പ്രധാന ഭരണകേന്ദ്രങ്ങളും ലക്ഷ്യമിട്ടിട്ടുണ്ട്. ആക്രമണം ശക്തമായതോടെ സുപ്രീം നേതാവ് ഖമേനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ തിരിച്ചടിയെ നേരിടാന്‍ അമേരിക്കയ്ക്ക് കഴിയുമോ എന്ന ആശങ്കയും ഈ ഘട്ടത്തില്‍ ശക്തമാണ്. ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയ്ക്ക് വലിയ സൈനിക കേന്ദ്രങ്ങളുണ്ട്. ഇസ്രായേലിലേക്ക് മാത്രമല്ല, ഈ ഗള്‍ഫ് രാജ്യങ്ങളിലേക്കും മിസൈലുകള്‍ അയക്കാന്‍ ഇറാന് സാധിക്കും. ഇത് മുന്നില്‍ കണ്ടാണ് അമേരിക്കന്‍ നാവികസേനയുടെ അത്യാധുനിക നിരീക്ഷണ ഡ്രോണുകള്‍ ഇറാനിയന്‍ അതിര്‍ത്തികളില്‍ സജീവമാക്കിയിരിക്കുന്നത്. ആക്രമണത്തിന് ശേഷം ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണ സാധ്യതകള്‍ നിരീക്ഷിക്കാനും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനുമാണ് ഈ ഡ്രോണ്‍ നിരീക്ഷണം.

കഴിഞ്ഞ ജൂണില്‍ നടന്ന 12 ദിവസത്തെ വ്യോമയുദ്ധത്തിന് ശേഷം ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോയാല്‍ വീണ്ടും ആക്രമിക്കുമെന്ന് അമേരിക്കയും ഇസ്രായേലും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചതാണ് നിലവിലെ വലിയ സൈനിക നീക്കത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. ഇതോടെ പശ്ചിമേഷ്യയില്‍ വീണ്ടും വന്‍ യുദ്ധഭീതി പടര്‍ന്നിരിക്കുകയാണ്.