വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ യുദ്ധം സര്‍വ്വനിയന്ത്രണവും വിട്ട് ആളിപ്പടരുന്നു. ഇറാന്റെ പ്രഹരശേഷി തകര്‍ത്തുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുമ്പോഴും, ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങള്‍ തരിപ്പണമാക്കിക്കൊണ്ട് ഇറാന്‍ നടത്തുന്ന പ്രത്യാക്രമണം ലോകത്തെ നടുക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ നീക്കം പൂര്‍ണ്ണമായും നിലച്ചതോടെ ആഗോള സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലെത്തിക്കഴിഞ്ഞു.

ഇറാന്റെ മിസൈല്‍ ആക്രമണങ്ങളില്‍ ഇതുവരെ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ശക്തമായ തിരിച്ചടി നല്‍കുന്നുവെന്ന് അവകാശപ്പെടുമ്പോഴും സ്വന്തം സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നത് ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാവുകയാണ്. ഇസ്രായേല്‍ ടെഹ്റാനില്‍ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇറാന്റെ പ്രത്യാക്രമണത്തിന് മുന്നില്‍ അമേരിക്കയുടെ യുദ്ധതന്ത്രങ്ങള്‍ പാളുന്നതായാണ് സൂചന.

ഗള്‍ഫ് രാജ്യങ്ങളിലെ തന്ത്രപ്രധാനമായ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണം മേഖലയെ ഇരുട്ടിലാഴ്ത്തി. സൗദി അറേബ്യയും യുഎഇയും ഇറാന്റെ ഈ നീക്കത്തില്‍ കടുത്ത പ്രതിഷേധത്തിലാണ്. തങ്ങളുടെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടുവെന്ന വികാരം ഈ രാജ്യങ്ങള്‍ക്കിടയില്‍ ശക്തമാണ്. എണ്ണ വിതരണം സ്തംഭിച്ചതോടെ ആഗോള വിപണിയില്‍ ഇന്ധന-ഭക്ഷ്യ വിലകള്‍ കുതിച്ചുയരുകയാണ്.

യുദ്ധം അവസാനിപ്പിക്കാനും സൈനികരെ പിന്‍വലിക്കാനും താന്‍ ആലോചിക്കുന്നതായി ട്രംപ് 'ട്രൂത്ത് സോഷ്യല്‍' വഴി വ്യക്തമാക്കിയത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിന്റെ സംരക്ഷണം ഇനി അത് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ നോക്കിക്കൊള്ളട്ടെ എന്ന ട്രംപിന്റെ നിലപാട് സഖ്യകക്ഷികളെ ഞെട്ടിച്ചു. ഇറാന്റെ ഭീഷണി ഇല്ലാതാക്കിയെന്ന് ട്രംപ് പറയുമ്പോഴും 2,500 മറീന്‍ സേനാംഗങ്ങളെ കൂടി മേഖലയിലേക്ക് അയച്ചത് വൈരുദ്ധ്യമായി തുടരുന്നു.

യുദ്ധം തുടരാന്‍ 200 ബില്യണ്‍ ഡോളര്‍ കൂടി ആവശ്യപ്പെട്ട ട്രംപ്, ഇപ്പോള്‍ പിന്‍മാറ്റത്തെക്കുറിച്ച് സംസാരിക്കുന്നത് യുദ്ധത്തില്‍ അമേരിക്കയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത് കൊണ്ടാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങള്‍ എത്രത്തോളം തകര്‍ന്നു എന്നതില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.