ദുബായ്: മിഡില്‍ ഈസ്റ്റിലെ നിലവിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ 'തെറ്റായ വിവരങ്ങള്‍' പ്രചരിപ്പിച്ചതിന് നൂറിലധികം പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഇറാന്‍ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളും മറ്റും പങ്കുവെക്കുന്നവര്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാനില്‍ നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.

ഈ സാഹചര്യത്തില്‍ വിവിധ ഇടങ്ങളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് 109 പേരെ അറസ്റ്റ് ചെയ്തതെന്ന് അബുദാബി പൊലീസ് അറിയിച്ചു. പൊതുജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്താനും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനും ഇത്തരം ദൃശ്യങ്ങള്‍ കാരണമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎഇ അറ്റോര്‍ണി ജനറലിന്റെ ഉത്തരവിനെത്തുടര്‍ന്ന് ഇതുവരെ 35 പേര്‍ക്കെതിരെയാണ് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുക, ശത്രുരാജ്യത്തെയും അവരുടെ സൈനിക നേതൃത്വത്തെയും മഹത്വവല്‍ക്കരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

ദുബായിലെ പ്രശസ്തമായ ഫെയര്‍മോണ്ട് ദ പാം ഹോട്ടലിന് തീപിടിച്ച ചിത്രം പങ്കുവെച്ച യൂറോപ്യന്‍ വിനോദസഞ്ചാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ച്ച് 9-ന് ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയായിരുന്നു ചിത്രം പങ്കുവെച്ചത്. സമാനമായ രീതിയില്‍ മിസൈല്‍ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് 60 വയസ്സുകാരനായ ബ്രിട്ടീഷ് പൗരനടക്കം 21 പേര്‍ക്കെതിരെയും സൈബര്‍ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. യുഎഇക്ക് പുറമെ ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഖത്തറില്‍ മാത്രം 300-ഓളം പേരെ സമാനമായ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്തിട്ടുണ്ട്. എണ്ണ-ഗ്യാസ് പ്ലാന്റുകള്‍, വിമാനത്താവളങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ഫെബ്രുവരി 28-ന് തുടങ്ങിയ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാന്റെ ആണവ-ഊര്‍ജ്ജ നിലയങ്ങള്‍ക്ക് എത്രത്തോളം നാശനഷ്ടങ്ങള്‍ സംഭവിച്ചു എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, ഇറാന്റെ തിരിച്ചടി ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കാനും ഭക്ഷ്യവില ഉയരാനും കാരണമായിട്ടുണ്ട്.

ഇന്നലെ ഇസ്രായേല്‍, അയല്‍ ഗള്‍ഫ് അറബ് രാജ്യങ്ങളിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെതിരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇറാനില്‍ നിന്ന് വളരെക്കുറച്ച് വിവരങ്ങള്‍ പുറത്തുവന്നതോടെ, ഫെബ്രുവരി 28 ന് ആരംഭിച്ച യുഎസ്, ഇസ്രായേല്‍ ആക്രമണങ്ങളില്‍ അവരുടെ ആയുധങ്ങള്‍, ആണവ അല്ലെങ്കില്‍ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് എത്രത്തോളം നാശനഷ്ടമുണ്ടായെന്നോ - ആരാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ ചുമതല വഹിച്ചതെന്നോ വ്യക്തമല്ല. ഇറാന്റെ നേതൃത്വത്തെ അട്ടിമറിക്കുന്ന ഒരു പ്രക്ഷോഭത്തെ സഹായിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് അവരുടെ ആണവ, മിസൈല്‍ പദ്ധതികള്‍ ഇല്ലാതാക്കുക എന്നതിലേക്ക് യുഎസും ഇസ്രായേലും മാറിയിരിക്കുകയാണ്.