ന്യൂഡല്‍ഹി: ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത മഹാവിപത്തിന്റെ നിഴലിലാണ് മിഡില്‍ ഈസ്റ്റ്. ഇറാന്‍ തൊടുത്തുവിടുന്ന ഓരോ ഡ്രോണും മിസൈലും കേവലം പ്രാദേശിക തര്‍ക്കമല്ല, മറിച്ച് മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമാണോ എന്ന ഭീതിയിലാണ് ആഗോള സമൂഹം. ഗള്‍ഫ് മേഖലയിലെ എണ്ണനിലയങ്ങള്‍ ഓരോന്നായി കത്തിയെരിയുമ്പോള്‍, ലോകത്തെ ഈ അഗ്‌നികുണ്ഡത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയതന്ത്രത്തിന്റെ 'അവസാന വട്ടം' പയറ്റുമെന്നാണ് വിലയിരുത്തല്‍. മോദിയുടെ മധ്യസ്ഥത പരാജയപ്പെട്ടാല്‍ ഭയാനകമായ ഒരു ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

തങ്ങളുടെ ക്ഷമയ്ക്ക് അതിരുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് സൗദി അറേബ്യ യുദ്ധക്കളത്തിലേക്ക് നേരിട്ട് ഇറങ്ങുകയാണ്. പന്ത്രണ്ടോളം ഇറാനിയന്‍ ഡ്രോണുകളെയാണ് സൗദി വെടിവെച്ചിട്ടത്. 'ഇനി വിട്ടുവീഴ്ചയില്ല, തിരിച്ചടി ഉറപ്പ്' എന്നാണ് റിയാദില്‍ നിന്നുള്ള മുന്നറിയിപ്പ്. യുഎഇ ആകട്ടെ, ഹിസ്ബുള്ളയുമായി ബന്ധമുള്ള ഇറാന്റെ ഭീകരശൃംഖലയെ പിടികൂടി തങ്ങളുടെ സുരക്ഷാ കവചം ശക്തമാക്കിയിട്ടുണ്ട്. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം ഗള്‍ഫ് രാജ്യങ്ങളെ ഒന്നടങ്കം പ്രകോപിപ്പിച്ചിരിക്കുകയാണ്.

ഈ പ്രതിസന്ധി ഘട്ടത്തിലാണ് ലോകം നരേന്ദ്ര മോദിയിലേക്ക് ഉറ്റുനോക്കുന്നത്. യുഎഇ, സൗദി, കുവൈറ്റ് ഭരണാധികാരികളുമായി മോദി നടത്തിയ ചര്‍ച്ചകള്‍ സമാധാനത്തിനായുള്ള അവസാന ശ്രമമാണ്. ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിലും ഭാരതത്തിന് മധ്യസ്ഥനാകാന്‍ കഴിയുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വിശ്വസിക്കുന്നു. മോദിക്ക് മാത്രമാണ് ഇറാന്റെയും ട്രംപിന്റെയും ഇടയില്‍ ഒരു പാലമാകാന്‍ കഴിയുക.

പാശ്ചാത്യ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം, സഖ്യകക്ഷികള്‍ ഓരോന്നായി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണ്. ഹിസ്ബുള്ളയും ഹൂതികളും ഇറാഖിലെ സായുധ സംഘങ്ങളും ഇറാന് വേണ്ടി അണിനിരക്കുമ്പോള്‍, മറുവശത്ത് ഇസ്രായേലും അമേരിക്കയും പുതിയ സൈനിക മുന്നണി തുറക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങളും ഇറാനിയന്‍ കപ്പലുകളും നേര്‍ക്കുനേര്‍ വരുന്നത് മഹാവിനാശത്തിന്റെ ലക്ഷണമാണ്.

ഡ്രോണ്‍ ആക്രമണങ്ങളില്‍ എണ്ണ നിലയങ്ങള്‍ തകര്‍ന്നതോടെ കുവൈറ്റ് കടുത്ത ജാഗ്രതയിലാണ്. ദുബായ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണശ്രമം യുഎഇയെയും പ്രകോപിതരാക്കി. തങ്ങളുടെ മണ്ണ് ആര്‍ക്കും വിട്ടുനല്‍കില്ലെന്ന് കുവൈറ്റ് വ്യക്തമാക്കുമ്പോഴും, ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ സൈനികമായ ഒരുക്കങ്ങള്‍ ഈ രാജ്യങ്ങള്‍ രഹസ്യമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളിലെ കോടിക്കണക്കിന് ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയാണ് മോദി സര്‍ക്കാരിന്റെ പ്രധാന ആശങ്ക. യുദ്ധം പടര്‍ന്നാല്‍ പ്രവാസികളെ ഒഴിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാകും. ഇത് മുന്‍കൂട്ടി കണ്ടാണ് മോദി നേരിട്ട് നയതന്ത്ര ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മോദിയുടെ വാക്കിന് ഇറാന്‍ വിലകല്‍പ്പിക്കുമോ എന്നതാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്.

യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ആഗോള എണ്ണ വിപണി തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. ഖത്തറിലെ റാസ് ലഫാന്‍ നിലയത്തിന് നേരെയുണ്ടായ ആക്രമണം വാതക വിതരണത്തെയും ബാധിച്ചു. ഇന്ധന വില കുതിച്ചുയരുന്നത് ലോകമെമ്പാടും പട്ടിണിക്കും വിലക്കയറ്റത്തിനും കാരണമാകും. ഈ സാഹചര്യം ഒഴിവാക്കാന്‍ മോദിയുടെ നയതന്ത്ര നീക്കങ്ങള്‍ വിജയിച്ചേ മതിയാകൂ.

ഇറാനൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ച ഹൂതികള്‍ ഇതുവരെ വലിയ നീക്കങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ ചെങ്കടലിലെ കപ്പല്‍ ഗതാഗതം ഏതുനിമിഷവും തടയാന്‍ അവര്‍ക്ക് സാധിക്കും. ഇത് ആഗോള വ്യാപാരത്തെ പൂര്‍ണ്ണമായും നിശ്ചലമാക്കും. ട്രംപിന്റെ സൈനിക സഹായം കാത്തുനില്‍ക്കുന്ന കുര്‍ദിഷ് ഗ്രൂപ്പുകള്‍ കൂടി രംഗത്തിറങ്ങിയാല്‍ ഇറാന്‍ അക്ഷരാര്‍ത്ഥത്തില്‍ കത്തിയമരും.

ഈ മഹാവിപത്തില്‍ പങ്കാളികളാകാന്‍ തങ്ങളില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ വ്യക്തമാക്കിയിട്ടുണ്ട്. സിറിയയും യുദ്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇറാന്‍ ആക്രമണം തുടര്‍ന്നാല്‍ ഈ രാജ്യങ്ങള്‍ക്കും നിസ്സംഗത പാലിക്കാന്‍ കഴിയില്ല. ലോകം വിഭജിക്കപ്പെട്ടുകഴിഞ്ഞു, ഇനി വേണ്ടത് ഒരു തീപ്പൊരി മാത്രമാണ്.

നരേന്ദ്ര മോദിയുടെ മധ്യസ്ഥത പരാജയപ്പെട്ടാല്‍, മിഡില്‍ ഈസ്റ്റില്‍ നിന്ന് തുടങ്ങുന്ന ഈ തീ ആഗോളതലത്തില്‍ പടരും. അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രത്യാക്രമണം ഇറാന്റെ ഭൂപടം മാറ്റിവരച്ചേക്കാം. അത് ലോകത്തെ നയിക്കുന്നത് തിരിച്ചുവരവില്ലാത്ത മൂന്നാം ലോകമഹായുദ്ധത്തിലേക്കായിരിക്കും.