ടെഹ്റാന്‍/കുവൈറ്റ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ തലങ്ങളിലേക്ക് കടക്കവെ, കുവൈറ്റിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. പ്ലാന്റിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പ്ലാന്റിന് വന്‍തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കുവൈറ്റ് അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ രാത്രി മാത്രം കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ 14 മിസൈലുകളും 12 ഡ്രോണുകളും കണ്ടെത്തിയത് മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഒരു സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 10 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബഹ്റൈനിലും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണശ്രമങ്ങള്‍ ഉണ്ടായതോടെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്ത് രാത്രികാല കടല്‍യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ നാല് വരെ മത്സ്യബന്ധന ബോട്ടുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കടലില്‍ ഇറങ്ങാന്‍ അനുവാദമില്ല. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്റെ നീക്കങ്ങള്‍ ശക്തമാകുന്നത് ലക്ഷക്കണക്കിന് പ്രവാസികളെയാണ് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

അതേസമയം, സംഘര്‍ഷം രൂക്ഷമായ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയ ഇന്ത്യന്‍ എല്‍.പി.ജി ടാങ്കറുകള്‍ക്ക് ആശ്വാസമായി നാവികസേന രംഗത്തെത്തി. ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളുടെ സുരക്ഷാ അകമ്പടിയോടെ രണ്ട് ടാങ്കറുകള്‍ കടലിടുക്ക് കടന്നു. 'BW TYR' നാളെ മുംബൈ തീരത്തും 'BW ELM' മറ്റന്നാള്‍ മംഗളൂരു തീരത്തും എത്തും. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകള്‍ക്കും ഉടന്‍ ഹോര്‍മുസ് കടക്കാന്‍ അനുവാദം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്നും ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. പൂഴ്ത്തിവെയ്പ്പ് തടയാന്‍ കര്‍ശന നടപടികളും റെയ്ഡുകളും തുടരുകയാണ്.

അമേരിക്ക ഇറാനെതിരെ കരയുദ്ധത്തിന് മുതിര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാഖാരി മുന്നറിയിപ്പ് നല്‍കി. 'പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് യു.എസ് സൈനികര്‍ ഭക്ഷണമായിത്തീരും' എന്നായിരുന്നു സോള്‍ഫാഖാരിയുടെ പ്രകോപനപരമായ വീഡിയോ സന്ദേശം. 3500 സൈനികരുമായി യു.എസിന്റെ അത്യാധുനിക പടക്കപ്പല്‍ യു.എസ്.എസ് ട്രിപ്പോളി മധ്യപൂര്‍വ്വദേശത്ത് എത്തിയതിന് പിന്നാലെയാണിത്. പതിനായിരം സൈനികരെ കൂടി മേഖലയിലേക്ക് അയക്കാന്‍ അമേരിക്ക ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നയതന്ത്രത്തെക്കുറിച്ച് പുറമെ സംസാരിക്കുമ്പോഴും അമേരിക്ക രഹസ്യമായി ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖലിബാഫ് ആരോപിച്ചു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക കേന്ദ്രമായ ഖോണ്‍ദാബ് കനജല പ്ലാന്റ് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നതായി ഇറാന്‍ സ്ഥിരീകരിച്ചു. ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ നീക്കമാണിതെന്ന് ഇറാന്‍ വിശ്വസിക്കുന്നു.

ഗള്‍ഫ് മേഖലയിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെയും വാണിജ്യ കപ്പലുകളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ആഗോള വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഉപരോധം ശക്തമാകുന്നതോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി ലോകരാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നു. അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും വരും ദിവസങ്ങളിലെ സമാധാനാന്തരീക്ഷം.

ഇന്ത്യന്‍ തൊഴിലാളികള്‍ ഏറെയുള്ള കുവൈറ്റിലും ബഹ്റൈനിലും സുരക്ഷാ മുന്‍കരുതലുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. കുവൈറ്റിലെ ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.