ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ലോകത്തെ പ്രമുഖ അമേരിക്കന്‍ സാങ്കേതിക വിദ്യാ കമ്പനികള്‍ക്കെതിരെ പരസ്യമായ ഭീഷണിയുമായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് . എന്‍വിഡിയ, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ 18 മുന്‍നിര കമ്പനികളെ തങ്ങളുടെ 'നിയമപരമായ ലക്ഷ്യങ്ങള്‍' ആയി പ്രഖ്യാപിച്ച ഇറാന്‍, ഈ സ്ഥാപനങ്ങള്‍ക്കെതിരെ എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാനിലെ പ്രധാന നേതാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന വധശ്രമങ്ങള്‍ക്ക് പകരമായാണ് ഈ നീക്കമെന്ന് റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. 'ഇനി മുതല്‍ ഓരോ വധശ്രമത്തിനും പകരമായി ഓരോ അമേരിക്കന്‍ കമ്പനിയെ വീതം ഞങ്ങള്‍ തകര്‍ക്കും' എന്നാണ് റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധപ്പെട്ട ടെലിഗ്രാം ചാനലുകള്‍ വഴി പുറത്തുവിട്ട സന്ദേശം. ഏപ്രില്‍ ഒന്നിന് രാത്രി എട്ട് മണി മുതല്‍ ആക്രമണങ്ങള്‍ ആരംഭിക്കുമെന്ന് അറിയിച്ച അധികൃതര്‍, ഈ കമ്പനികളിലെ ജീവനക്കാരോട് ഉടന്‍ ജോലിസ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ജീവന്‍ രക്ഷിക്കാന്‍ ഓഫീസുകളില്‍ നിന്ന് എത്രയും വേഗം പുറത്തുകടക്കണമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

ആപ്പിളിനും ഗൂഗിളിനും പുറമെ ടെസ്ല, ഇന്റല്‍, ആമസോണ്‍, ബോയിംഗ്, ജെപി മോര്‍ഗന്‍, സിസ്‌കോ തുടങ്ങിയ ഭീമന്‍മാരും ഇറാന്റെ പട്ടികയിലുണ്ട്. കുറഞ്ഞ ചെലവില്‍ ഊര്‍ജ്ജവും ഭൂമിയും ലഭ്യമായതിനാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മിഡില്‍ ഈസ്റ്റില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിവരുന്ന ഈ കമ്പനികളുടെ ഡാറ്റാ സെന്ററുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാന സൗകര്യങ്ങളും വലിയ ഭീഷണിയിലാണ്. മാര്‍ച്ചില്‍ യുഎഇയിലെ ആമസോണ്‍ വെബ് സര്‍വീസസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് പുതിയ ഭീഷണി പുറത്തുവരുന്നത്.

ആശങ്കാജനകമായ ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് ഇന്റല്‍ വക്താവ് അറിയിച്ചു. മേഖലയിലെ തങ്ങളുടെ സൗകര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും അവര്‍ വ്യക്തമാക്കി. യുദ്ധം കേവലം അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങാതെ ആഗോള സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ ടെക് കമ്പനികളിലേക്ക് കൂടി വ്യാപിക്കുന്നത് ലോകരാഷ്ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.

ഇറാനിലെ സൈനിക നടപടികള്‍ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്ന് ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, 3,400-ലധികം ഇറാന്‍ പൗരന്മാരും 13 യുഎസ് സൈനികരും കൊല്ലപ്പെട്ട ഈ യുദ്ധം കൂടുതല്‍ സങ്കീര്‍ണ്ണമായ തലങ്ങളിലേക്ക് നീങ്ങുകയാണ്. ആശയവിനിമയ സംവിധാനങ്ങളും ഡാറ്റാ പ്ലാറ്റ്ഫോമുകളും ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കം ആഗോള ഡിജിറ്റല്‍ സേവനങ്ങളെ താറുമാറാക്കുമെന്ന ആശങ്കയിലാണ് ശാസ്ത്ര-സാങ്കേതിക ലോകം.