വാഷിങ്ടണ്‍: ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ രാജ്യം മുഴുവന്‍ തകര്‍ക്കുമെന്നും അവിടുത്തെ എണ്ണക്കിണറുകളുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഭീഷണി. ഫോക്‌സ് ന്യൂസ് വിദേശകാര്യ പ്രതിനിധി ട്രേ യിങ്സ്റ്റിനോട് ഫോണിലൂടെയാണ് ട്രംപ് തന്റെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഉടന്‍ തന്നെ ഒരു കരാറിലെത്താന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ 'എല്ലാം ബോംബിട്ടു തകര്‍ക്കാനും എണ്ണ സമ്പത്ത് കൈക്കലാക്കാനും' താന്‍ ആലോചിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ട പോസ്റ്റിന് പിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ നീക്കം.

ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ഇറാനിലെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെ 'പവര്‍ പ്ലാന്റ് ഡേ', 'ബ്രിഡ്ജ് ഡേ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാന്‍ തയ്യാറാകാത്ത പക്ഷം ഇറാന്‍ നരകയാതന അനുഭവിക്കേണ്ടി വരുമെന്നും 'ജസ്റ്റ് വാച്ച്' എന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. വിചിത്രമെന്നു പറയട്ടെ, തന്റെ കുറിപ്പിന്റെ അവസാനം 'അല്ലാഹുവിന് സ്തുതി' എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഫെബ്രുവരി 28 മുതല്‍ അടഞ്ഞുകിടക്കുന്ന ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ച രാത്രി എട്ടു മണി വരെയാണ് ട്രംപ് ഇറാന് സമയം അനുവദിച്ചിരിക്കുന്നത്.

യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാന്റെ അഭിമാനമായ ബി-1 പാലം തകര്‍ത്തതിന് പിന്നാലെയാണ് സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നത്. എട്ടുപേര്‍ കൊല്ലപ്പെട്ട ഈ ആക്രമണം ടെഹ്റാനെ 'ശിലായുഗത്തിലേക്ക്' കൊണ്ടുപോകുമെന്ന ട്രംപിന്റെ ഭീഷണിയുടെ തുടര്‍ച്ചയായിരുന്നു. ഇതിനിടെ, ഇറാന്‍ വെടിവെച്ചിട്ട എഫ്-15ഇ വിമാനത്തിലെ ഉദ്യോഗസ്ഥനെ സാഹസികമായ ദൗത്യത്തിലൂടെ അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് മോചിപ്പിച്ചു. രണ്ട് ദിവസം ശത്രുക്കളുടെ കയ്യില്‍ അകപ്പെടാതെ പര്‍വതനിരകളില്‍ ഒളിവില്‍ കഴിഞ്ഞ കേണലിനെയാണ് ഡ്രോണുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെ രക്ഷപ്പെടുത്തിയത്.

ദൗത്യത്തിനിടെ തകരാറിലായ രണ്ട് യുഎസ് വിമാനങ്ങള്‍ ശത്രുക്കള്‍ക്ക് ലഭിക്കാതിരിക്കാന്‍ സൈന്യം തന്നെ സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഈ വിജയത്തിന് പിന്നാലെയാണ് ഇറാനെതിരെ സര്‍വ്വനാശത്തിന്റെ മുന്നറിയിപ്പുമായി ട്രംപ് വീണ്ടും രംഗത്തെത്തിയത്. ഇറാന്‍ ഭരണകൂടത്തെയും ആഗോള എണ്ണവിപണിയെയും ഒരേപോലെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ 'യുദ്ധതന്ത്രം' പുറത്ത് വന്നത്.

വെറുമൊരു സൈനിക നീക്കത്തിനപ്പുറം, ഇറാന്റെ സാമ്പത്തിക നട്ടെല്ലായ എണ്ണസമ്പത്ത് പൂര്‍ണ്ണമായും കൈക്കലാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അതിസാഹസികമായ ഒരു രക്ഷാദൗത്യത്തിലൂടെ യുഎസ് വൈമാനികനെ മോചിപ്പിക്കാന്‍ സാധിച്ചത് ട്രംപിന് വലിയ രാഷ്ട്രീയ-സൈനിക കരുത്താണ് നല്‍കിയിരിക്കുന്നത്. ഇറാന്‍ വെടിവെച്ചിട്ട എഫ്-15ഇ വിമാനത്തിലെ കേണലിനെ രണ്ട് ദിവസം ശത്രുക്കളുടെ കണ്ണ് വെട്ടിച്ച് പര്‍വതനിരകളില്‍ നിന്ന് മോചിപ്പിച്ചത് അമേരിക്കന്‍ സൈന്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് 'ഇറാനെ ശിലായുഗത്തിലേക്ക് മടക്കി അയക്കും' എന്ന ഭീഷണി ട്രംപ് പ്രായോഗികമാക്കാന്‍ ഒരുങ്ങുന്നത്. വൈമാനികനെ രക്ഷിക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ അമേരിക്ക പ്രതിരോധത്തിലാകുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ആക്രമണത്തിന്റെ ചുക്കാന്‍ പൂര്‍ണ്ണമായും ട്രംപിന്റെ കൈകളിലായിരിക്കുകയാണ്.

യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാന്റെ ബി-1 പാലം തകര്‍ത്തത് വെറുമൊരു തുടക്കം മാത്രമായിരുന്നുവെന്ന് ട്രംപിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. എണ്ണക്കിണറുകള്‍ പിടിച്ചെടുക്കുമെന്ന ഭീഷണി ഇറാനിലെ ഭരണകൂടത്തെ മാത്രമല്ല, ആഗോള വിപണിയെയും ഭയപ്പെടുത്തുന്നുണ്ട്. ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ട്രംപ് കുറിച്ച സമയം അടുക്കുന്തോറും പശ്ചിമേഷ്യയില്‍ യുദ്ധകാഹളം മുഴങ്ങുകയാണ്. വിചിത്രമെന്നു പറയട്ടെ, തന്റെ യുദ്ധപ്രഖ്യാപനങ്ങള്‍ക്കിടയിലും 'അല്ലാഹുവിന് സ്തുതി' എന്ന് ട്രംപ് കുറിച്ചത് ഇറാനിലെ ജനങ്ങളെ സ്വാധീനിക്കാനുള്ള തന്ത്രമാണോ എന്നും നിരീക്ഷകര്‍ സംശയിക്കുന്നു.