ലണ്ടന്‍: രണ്ടാഴ്ച കാലത്തെ വെടിനിര്‍ത്തലിന് സമ്മതിച്ച ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ചുകൊണ്ട് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ട് രംഗത്തെത്തിയെങ്കിലും ഇറാന്‍ യുദ്ധത്തിന് പിന്തുണ നല്‍കാത്തനിന് നാറ്റോ സഖ്യത്തോടുള്ള ട്രംപിന്റെ കലിപ്പിന് വിരാമമായിട്ടില്ല. ഹോര്‍മൂസ് കടലിടുക്ക് തുറന്ന് സുഗമമായി പ്രവര്‍ത്തിക്കുന്നതിനായി യുദ്ധക്കപ്പലുകളെ അയയ്ക്കാന്‍ ട്രംപ് നാറ്റോ സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ലോക വിപണിയിലെത്തുന്ന എണ്ണയില്‍ ഇരുപത് ശതമാനവും കടന്നു പോകുന്ന ഈ സമുദ്രപാതയുടെ സംരക്ഷണത്തിനായി പക്ഷെ യുദ്ധക്കപ്പലുകളെ അയയ്ക്കാന്‍ ഒരു രാജ്യവും തയ്യാറായില്ല എന്നതാണ് ട്രംപിനെ കുപിതനാക്കിയത്.

'ഞങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ നാറ്റോ എത്തിയില്ല. ഭാവിയില്‍ ആവശ്യമുള്ളപ്പോഴും അവര്‍ എത്തില്ല.' എന്നായിരുന്നു ട്രംപ് തന്റെ ട്രൂത്ത് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. നാറ്റോ പരീക്ഷണം പരാജയപ്പെട്ടു എന്ന് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് തന്റെ സന്ദേശത്തില്‍ പറഞ്ഞ് ഏതാനും മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോഴാണ് ഇത്തരത്തിലൊരു പ്രതികരണം ട്രംപില്‍ നിന്നും ഉണ്ടായിരിക്കുന്നത്. അതിനിടയില്‍, താന്‍ കൈയ്യേറാന്‍ ഉദ്ദേശിക്കുന്ന ഗ്രീന്‍ലാന്‍ഡിനെ കുറിച്ച് പരാമര്‍ശിക്കാനും ട്രംപ് മറന്നില്ല. 'മോശമായ ഭരണം നിലനില്‍ക്കുന്ന, ആ വലിയ മഞ്ഞുപാളിയെ, ഗ്രീന്‍ലാന്‍ഡിനെ ഓര്‍ക്കുക.' എന്നും അദ്ദേഹം ട്രൂത്തില്‍ കുറിച്ചു.

അമേരിക്ക നാറ്റോ സഖ്യം വിടാനുള്ള സാധ്യത നിലനില്‍ക്കെ അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ നാറ്റോ സെക്രട്ടറി ജനറല്‍ റുട്ടുമായി എത്തിയ സന്ദര്‍ഭത്തിലാണ് ഇത്തരമൊരു പ്രതികരണം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, വെടിനിര്‍ത്തലിനെ കുറിച്ച് സൂചിപ്പിച്ച് ട്രംപിനെ പുകഴ്ത്താനാണ് റുട്ട് ശ്രമിച്ചത്. ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തേണ്ടത് അമേരിക്കയുടെയും, യൂറോപ്പിന്റെയും, മദ്ധ്യപൂര്‍വ്വേഷ്യയുടെയും സുരക്ഷയ്ക്ക് ആവശ്യമാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ പറഞ്ഞു.

നാറ്റോയില്‍ നിന്നും പുറത്ത് പോകണമോ എന്ന കാര്യം സെക്രട്ടറി ജനറലുമായുള്ള ചര്‍ച്ചയില്‍ പ്രധാന വിഷയമാകുമെന്നാണ് കരുതുന്നത്. അതേസമയം, നാറ്റോയ്ക്ക് വേണ്ട പ്രധാന ധനസഹായം നല്‍കുന്നത് അമേരിക്കയായിട്ടു പോലും അമേരിക്കന്‍ ജനതയെ വഞ്ചിക്കാന്‍ നാറ്റോ മടികാണിച്ചില്ല എന്ന് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ആരോപിച്ചു. നാറ്റോ വിടുമോ എന്ന ചോദ്യത്തിന് അതിനുള്ള ഉത്തരം നാറ്റോ സെക്രട്ടറി ജനറലിന് അമേരിക്കന്‍ പ്രസിഡണ്ടിന്റെ വായില്‍ നിന്നുതന്നെ അത് നേരിട്ട് കേള്‍ക്കാമെന്നായിരുന്നു ലീവിറ്റിന്റെ പ്രതികരണം.

അതിനിടെ, ലെബനനിലെ തീവ്രവാദ സംഘങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പുറകെ ഹോര്‍മൂസ് കടലിടുക്ക് അടച്ചിട്ടു എന്ന ഇറാന്റെ അവകാശവാദം ലീവിറ്റ് തള്ളി. ഇപ്പോള്‍, ഇതുവഴി കപ്പലുകള്‍ സുഗമമായി യാത്ര ചെയ്യുന്നുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ഇറാന്റെ അവകാശവാദവും യാഥാര്‍ത്ഥ്യവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു. ലെബനന്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമല്ലെന്നും ലീവിറ്റ് വ്യക്തമാക്കി. നാറ്റോയില്‍ നിന്നും അമേരിക്ക പുറത്തു പോകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

അതിനിടെ അനുമതിയില്ലാതെ ഹോര്‍മൂസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകളെ തകര്‍ക്കുമെന്നാണ് ഇറാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അതുവഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് മേല്‍ കപ്പലൊന്നിന്‍ 2 മില്യന്‍ ഡോളര്‍ ടോളും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.