ന്യൂയോര്‍ക്ക്: യു.എന്‍ രക്ഷാസമിതി ചര്‍ച്ചക്കിടെ, കശ്മീരി വനിതകള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നുവെന്ന പാക്കിസ്താന്‍ പ്രതിനിധിയുടെ പരാമര്‍ശത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി ഇന്ത്യ. പാക്കിസ്താന്‍ തെറ്റായ വിവരങ്ങളും അതിശയോക്തിയും കലര്‍ന്ന പരാമര്‍ശങ്ങളിലൂടെ ലോകത്തെ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന രാജ്യമാണ് പാക്കിസ്ഥാനന്നെ് പറഞ്ഞാണ് ഇന്ത്യന്‍ പ്രതിനിധി ആഞ്ഞ്ഞടിച്ചത്.

യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വതനേനി ഹരീഷാണ് പാക്കിസ്ഥാന് വായടപ്പിക്കുന്ന മറുപടി പറയുന്നത്. വനിതകള്‍, സമാധാനം, സുരക്ഷ എന്നീ വിഷയങ്ങളിലായിരുന്നു ചര്‍്ച്ച. ''ഇന്ത്യക്കെതിരെ, പ്രത്യേകിച്ച് ജമ്മു കശ്മീരിനെതിരെ എല്ലാ വര്‍ഷവും പാകിസ്താന്‍ അധിക്ഷേപം നടത്തുകയാണ്. സ്ത്രീ സുരക്ഷ, സമാധാനം, സുരക്ഷാ അജണ്ട എന്നിവയില്‍ ഇന്ത്യയുടെ പ്രവര്‍ത്തനം കളങ്കരഹിതമാണ്. 1971ല്‍ ഓപറേഷന്‍ സെര്‍ച്ച് ലൈറ്റിലൂടെ, സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലാനും പീഡിപ്പിക്കാനും വംശഹത്യ നടത്താനും പട്ടാളത്തിന് അനുമതി നല്‍കിയ ഒരു രാജ്യത്തിന്, തെറ്റായ വിവരങ്ങള്‍ പങ്കുവച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ കഴിയൂ'' -പര്‍വതനേനി ഹരീഷ് പറഞ്ഞു.

നേരത്തെ, യു.എന്നിലെ പാകിസ്താന്‍ പ്രതിനിധി സൈമ സലീമാണ് ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കശ്മീരിലെ സ്ത്രീകള്‍ക്കു നേരെ പതിറ്റാണ്ടുകളായി ലൈംഗികാതിക്രമം നടക്കുകയാണ്. യു.എന്നിന്റെ മനുഷ്യാവകാശ കമീഷണറും ആംനെസ്റ്റി ഇന്റര്‍നാഷനലും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ഉള്‍പ്പെടെയുള്ള സംഘടനകളും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരയും അവിടെ അതിക്രമം നടക്കുകയാണെന്നും അവര്‍ യു.എന്നില്‍ പറഞ്ഞു. ഇതിനു മറുപടി നല്‍കിയ പര്‍വതനേനി ഹരീഷ്, 1971ല്‍ ബംഗ്ലാദേശ് പ്രസ്ഥാനം അവസാനിപ്പിക്കാനായി അന്നത്തെ കിഴക്കന്‍ പാകിസ്താനില്‍ സൈന്യം നടത്തിയ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

നേരത്തെ പാകിസ്ഥാനിലെ ഖൈബര്‍ പഷ്തൂണ്‍ പ്രവിശ്യയില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാന്‍ പോര്‍ വിമാനങ്ങള്‍ തിരാഹ് താഴ്വരയിലെ മാത്രെ ധാര ഗ്രാമത്തില്‍ എട്ട് എല്‍ എസ് -6 ബോംബുകളാണ് ഇട്ടത്. കുട്ടികളടക്കം മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വരികയുണ്ടായി.

ബോംബ് സ്ഫോടനങ്ങളില്‍ ഗ്രാമത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും നശിച്ചു. തെഹരീക് ഇ താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്. ഭീകരര്‍ക്കെതിരെയെന്ന പേരില്‍ മുമ്പും ഖൈബര്‍ പഷ്തൂണ്‍ മേഖലയില്‍ പാക് സൈന്യം ബോംബാക്രമണം നടത്തിയിട്ടുണ്ട്. നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.