വാഷിംഗ്ടണ്‍: ലോകത്തെ പിടിച്ചുക്കുലുക്കിയ ജെഫ്രി എപ്സ്റ്റീന്‍ ലൈംഗിക പീഡനക്കേസിലെ മുഴുവന്‍ രഹസ്യരേഖകളും പുറത്തുവിട്ടുവെന്് വ്യക്തമക്കി അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി. ശനിയാഴ്ച കോണ്‍ഗ്രസിന് നല്‍കിയ കത്തിലൂടെ ഇക്കാര്യം പാം ബോണ്ടി അറിയിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, ഹോളിവുഡ് താരങ്ങള്‍, ശതകോടീശ്വരന്മാര്‍ എന്നിവരടക്കം മുന്നൂറോളം വിവിഐപികളുടെ പട്ടികയാണ് പുറത്തുവന്നത്. 'ആരെയും ഒഴിവാക്കിയിട്ടില്ലെന്നും' സുതാര്യമായാണ് നടപടികളെന്നും പാം ബോണ്ടി വ്യക്തമാക്കി.

രേഖകള്‍ പുറത്തുവരുന്നത് തടയാന്‍ പാം ബോണ്ടി ഇടപെടുന്നു എന്ന ആരോപണം ഡെമോക്രാറ്റുകള്‍ ശക്തമാക്കിയിരുന്നു. ഇതോടെയാണ് പാം ബോണ്ടി വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി രംഗത്തുവന്നത്. പുറത്തുവിട്ട രേഖകളില്‍ ഡൊണാള്‍ഡ് ട്രംപ്, ബില്‍ ഗേറ്റ്സ്, കിം കര്‍ദാഷിയാന്‍, ഒബാമ ദമ്പതികള്‍, ഗായകന്‍ ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ എന്നിവരുടെ പേരുകളുണ്ട്. കൂടാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍, ബെഞ്ചമിന്‍ നെതന്യാഹു, ഡയാന രാജകുമാരി, മാര്‍ഗരറ്റ് താച്ചര്‍, മെഗന്‍ മാര്‍ക്കിള്‍ തുടങ്ങിയവരുടെ പേരുകളും പട്ടികയില്‍ ഇടംപിടിച്ചു.

എന്നാല്‍, പട്ടികയില്‍ പേരുള്ളവര്‍ക്കെല്ലാം കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ഇതിനര്‍ത്ഥമില്ലെന്നും വിവിധ സാഹചര്യങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട പേരുകളാണിവയെന്നും നീതിന്യായ വകുപ്പ് വ്യക്തമാക്കി. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് യാതൊരു വിധ തിരുത്തലുകളും വരുത്തിയിട്ടില്ലെന്ന് പാം ബോണ്ടി അവകാശപ്പെട്ടു. രാഷ്ട്രീയ സ്വാധീനത്തിനോ ആരുടെയെങ്കിലും പ്രതിച്ഛായ സംരക്ഷിക്കാനോ വേണ്ടി ഒരു വിവരവും മറച്ചുവെച്ചിട്ടില്ല. ഇരകളുടെ വിവരങ്ങള്‍, നിലവിലുള്ള അന്വേഷണ രഹസ്യങ്ങള്‍ എന്നിവ മാത്രമാണ് വെളിപ്പെടുത്താത്തതെന്നമാണ് പാം ബോണ്ടി വ്യക്തമാക്കുന്നത്.

എപ്സ്റ്റീന്റെ യാത്രാ രേഖകള്‍, പണമിടപാടുകള്‍, ജയിലിലെ മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒമ്പത് വിഭാഗങ്ങളിലായാണ് ഫയലുകള്‍ തരംതിരിച്ചിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ഭാഗിക വിവരങ്ങള്‍ തന്നെ വന്‍താരങ്ങളുടെ കരിയര്‍ തകര്‍ക്കുകയും ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരനെപ്പോലുള്ളവരുടെ പദവികള്‍ തെറിപ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍ പുറത്തുവന്ന സമ്പൂര്‍ണ്ണ പട്ടിക ലോകമെമ്പാടുമുള്ള ബിസിനസ്, അക്കാദമിക് മേഖലകളില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.

ഏതാണ്ട് ആയിരത്തോളം പേര്‍ എപ്സ്റ്റീന്റെ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് എഫ്ബിഐയുടെ കണക്ക്. ട്രംപ് ഭരണകൂടം ഒപ്പിട്ട 'എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പരന്‍സി ആക്ട്' പ്രകാരമുള്ള നടപടികള്‍ ഇതോടെ പൂര്‍ത്തിയായിരുന്നു. ലൈംഗിക വ്യാപാരക്കേസില്‍ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഫയലുകള്‍ പുറത്തുവിടാനാണ് നീക്കം. മുന്‍പ് ഫ്‌ലോറിഡ അറ്റോര്‍ണി ജനറലായിരിക്കെ എപ്സ്റ്റീന്റെ ശിക്ഷ ലഘൂകരിക്കാന്‍ ബോണ്ടി ശ്രമിച്ചുവെന്ന ആരോപണം നിലവിലുണ്ട്.

എപ്സ്റ്റീന്‍ കേസില്‍ പിടിച്ചെടുത്ത മുഴുവന്‍ രേഖകളും പരസ്യപ്പെടുത്തണമെന്ന് യുഎസ് കോണ്‍ഗ്രസ് നേരത്തെ നിയമം പാസാക്കിയിരുന്നു. എന്നാല്‍ ഇതില്‍ പല ഭാഗങ്ങളും വെട്ടിമാറ്റിയതിനെയാണ് പാം ബോണ്ടി നേരത്തെ ന്യായീകരിച്ചത്. ഇരകളുടെ സ്വകാര്യത സംരക്ഷിക്കാനും ആഭ്യന്തര അന്വേഷണങ്ങളിലെ രഹസ്യാത്മകത നിലനിര്‍ത്താനുമാണ് വിവരങ്ങള്‍ ഒഴിവാക്കിയതെന്ന് കത്തില്‍ പറയുന്നു. രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങള്‍ കത്തിലുണ്ടെങ്കിലും അവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം, പുറത്തുവന്ന വിവരങ്ങള്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആശ്വാസകരമാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം. ട്രംപിനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് തെളിഞ്ഞതായും പല ഡെമോക്രാറ്റിക് നേതാക്കളുടെയും പേരുകള്‍ പട്ടികയിലുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.