ലണ്ടന്‍: കാട്ടുമനുഷ്യനില്‍ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും മനുഷ്യര്‍ കടന്നുപോയ സംസ്‌കൃതികള്‍ എല്ലാം തന്നെ 'ജീവന്‍ നല്‍കുന്നത് ദൈവമാണ്, അതെടുക്കാന്‍ മനുഷ്യര്‍ക്ക് അവകാശമില്ല' എന്ന ഒരു പൊതുബോധ്യത്തില്‍ അടിസ്ഥിതമായായിരുന്നു നിലനിന്നിരുന്നത്. ആധുനിക നിയമങ്ങളും, ഏതാണ്ട് ഇതേ കാര്യം തന്നെയാണ് പറയുനന്ത്. എന്നാല്‍ ഈ സങ്കല്‍പം തന്നെ തുടച്ചു നീക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍.

ജനനത്തിന് തൊട്ടുമുന്‍പ് പോലും, ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ ഇല്ലാതെയാക്കാന്‍ അനുവാദം നല്‍കുന്ന ഗര്‍ഭഛിദ്ര ബില്ലിന് പുറകെ ഇപ്പോള്‍, പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുന്ന നിയമത്തിനും എം പിമാര്‍ അനുവാദം നല്‍കിയിരിക്കുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ അവരുടെ ജീവിതം അവസാനിപ്പിക്കാന്‍ ഇനി മുതല്‍ മെഡിക്സ് സഹായിക്കും. ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 291 ന് എതിരെ 314 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്, വെറും 23 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിന്.

കിം ലീഡ്ബീറ്ററുടെ ടെര്‍മിനലി ഇല്‍ അഡള്‍ട്ട്‌സ് (എന്‍ഡ് ഓഫ് ലൈഫ്) ബില്‍ ധൃതിപിടിച്ച് അവതരിപ്പിക്കുകയായിരുന്നു എന്നും, അത് അവശരേയും, ഗാര്‍ഹിക പീഢനങ്ങള്‍ക്ക് ഇരകളാകുന്നവരെയും അനൊറെക്സിയ പോലുള്ള അവസ്ഥകള്‍ ഉള്ളവരെയും വിപരീതമായി ബാധിക്കും എന്നുമുള്ള മുന്നറിയിപ്പുകള്‍ നിലനില്‍ക്കുമ്പോഴാണ് ബില്‍ പാസ്സായത്. ഈ ബില്‍ അനുസരിച്ച്, ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍, ആറ് മാസത്തില്‍ താഴെ മാത്രമെ ജീവിച്ചിരിക്കുകയുള്ളു എന്ന് ബോദ്ധ്യപ്പെട്ടാല്‍ മരണം വരിക്കാന്‍ മെഡിക്കല്‍ സഹായം തേടാം.

ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെയായിരിക്കും ഈ പ്രക്രിയ ആരംഭിക്കുക. ഇത് ആരംഭിച്ച് ആദ്യ 10 വര്‍ഷത്തിനുള്ളില്‍ തന്നെ പ്രതിവര്‍ഷം 4000 പേരോളം ഈ സഹാായം ഉപയോഗിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗുരുതര രോഗങ്ങള്‍ ഉള്ളവരെ ദുരിതം നിറഞ്ഞ മരണത്തില്‍ നിന്നും രക്ഷിക്കുന്ന ഈ ബില്‍, തികച്ചും പോസിറ്റീവ് ആയ വലിയൊരു വ്യത്യാസമാണ് സമൂഹത്തില്‍ ഉണ്ടാക്കുക എന്ന് കാംപെയിനര്‍ ആയ ഡെയിം എസ്‌തെര്‍ ടാന്റ്‌സെന്‍ പറഞ്ഞു. അതേസമയം, വളരെ അപകടം പിടിച്ച ഒരു ബില്ലാണ് എം പിമാര്‍ പാസ്സാക്കിയത് എന്നായിരുന്നു കെയര്‍ നോറ്റ് കില്ലിംഗ് ചീഫ് എക്സിക്യൂട്ടീവ് ഡോക്ടര്‍ ഗോര്‍ഡോണ്‍ മക്‌ഡൊണാള്‍ഡ് പ്രതികരിച്ചത്.

ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും എം പിമാര്‍ക്ക് നിരവധി നിവേദനങ്ങള്‍ ലഭിച്ചിരുന്നു. മാത്രമല്ല, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ അവരവരുടെ മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം എം പിമാര്‍ക്ക് നല്‍കിയിരുന്നു. എല്ലാ പാര്‍ട്ടികളിലും ഈ ബില്ലിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന എം പിമാര്‍ ഉണ്ടായിരുന്നു എന്നതും ഒരു വസ്തുതയാണ്. ബില്ലിന് അനുകൂലമായി വോട്ട് ചെയ്തവരില്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും, അദ്ദേഹത്തിന്റെ മുന്‍ഗാമി ഋഷി സുനകും ഉള്‍പ്പെടുന്നു.

അതേസമയം, ബില്ലിന് രാജാവിന്റെ അനുമതി ലഭിച്ചാല്‍ അത് നിയമമാക്കി നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഉപ പ്രധാനമന്ത്രി എയ്ഞ്ചല റെയ്നറും, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും ബില്ലിനെ എതിര്‍ത്താണ് വോട്ട് ചെയ്തത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായ കെമി ബെയ്ഡ്‌നോക്കും ബില്ലിന് എതിരായാണ് വോട്ട് ചെയ്തത്.