പ്യോങ്‌യോങ്: ഉത്തര കൊറിയയില്‍ രാജ്യം വിടാന്‍ ശ്രമിച്ച മൂന്ന് പൗരന്‍മാരെ ജനങ്ങളുടെ മുന്നില്‍ ക്രൂരമായി വധശിക്ഷ നടപ്പിലാക്കി. രാജ്യം വിടാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പിടിയിലായ മൂന്ന് പേരേയും പരസ്യമായിട്ടാണ് കൊന്നത്. ഇവരെ തൂണുകളില്‍ കെട്ടിയിട്ട ശേഷം ഓരോത്തരുടെയും ശരീരത്തിലേക്ക് തൊണ്ണൂറ് തവണ വെടി വെയ്ക്കുകയായിരുന്നു. ഈ കാഴ്ച കണ്ട് പരിഭ്രാന്തരായിരുന്ന ജനങ്ങളുടെ മുന്നില്‍ വെച്ച് തന്നെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു.

സോങ്ജോങ് റീ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ചെറിയ കുട്ടികളുടെ പോലും മുന്നില്‍ വെച്ചാണ് ഇത്രയും ക്രൂരമായ രീതിയില്‍ ഇവരെ വധിച്ചത്. വധിക്കപ്പെട്ട മൂന്ന് പേരും ഉത്തര കൊറിയയില്‍ നിന്ന് ദക്ഷിണ കൊറിയയിലേക്ക് ഇവര്‍ കടക്കാന്‍ ശ്രമിച്ചു എന്നാണ് പറയപ്പെടുന്നത്. ഇവരില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. കഴിഞ്ഞ ജനുവരി ആറിന് ഇവര്‍ തങ്ങളുടെ കൈയ്യിലുള്ള സമ്പാദ്യമെല്ലാം ഉപയോഗിച്ച് ഒരു ചെറിയ ബോട്് സംഘടിപ്പിച്ച് തെക്കന്‍ കൊറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

കടുത്ത മൂടല്‍മഞ്ഞുള്ള സമയത്തായിരുന്നു ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. വഴിതെറ്റിപ്പോയി എന്ന് മനസിലാക്കിയ ഇവര്‍ സമീപത്ത് കൂടി കടന്ന് പോകുന്ന ഒരു ബോട്ടിലെ യാത്രക്കാരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. തങ്ങള്‍ കണ്ടത് മല്‍സ്യ ബന്ധന ബോട്ടാണെന്നാണ്

ഇവര്‍ കരുതിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഉത്തരകൊറിയയുടെ പട്രോളിംഗ് ബോട്ടായിരുന്നു. തുടര്‍ന്ന് ഇവരെ പട്രോളിംഗ് ബോട്ടിലെ ജീവനക്കാര്‍ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടു വരികയായിരുന്നു.

പിന്നീട് പിടിയിലായവരുടെ കണ്ണുകളും വായയും മൂടിക്കെട്ടിയതിന് ശേഷം ബന്ധിക്കുകയായിരുന്നു. ഇവരെ അതിക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് വധശിക്ഷക്ക് വിധേയരാക്കിയത്. സാധാരണയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ കഴുത്ത്, ഉടല്‍, കാലുകള്‍ എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് തൂണില്‍ ബന്ധിക്കുന്നത്. എന്നാല്‍ ക്രൂരമായ പീഡനം കാരണം സ്വന്തം ശരീരം പോലും താങ്ങാന്‍ കഴിയാതിരുന്ന ഇവരെ ശരീരത്തിന്റെ ആറ് ഭാഗങ്ങളിലായിട്ടാണ് ബന്ധിച്ചത്. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍മാര്‍ രാജ്യത്തെ രാജ്യദ്രോഹികളെ ശിക്ഷിക്കണം എന്ന് അലറി വിളിക്കുകയായിരുന്നു.

പത്ത് പേര്‍ അടങ്ങുന്ന സായുധസംഘം ഓരോരുത്തര്‍ക്കും നേരേ ഒമ്പത് വെടികള്‍ ഉതിര്‍ക്കുകയായിരുന്നു. തലയിലും നെഞ്ചിലും കാലിലും ആയിട്ടാണ് ഓരോരുത്തരുടെ നേര്‍ക്കും വെടിവെച്ചത്. ഓരോ ഇരയ്ക്കും 90 വെടികളാണ് ഏറ്റിരുന്നത്. സംഭവത്തിന് ദൃക്സാക്ഷികളായിരുന്നവരെ ഭീതിയില്‍ ആഴ്ത്തി കൊണ്ട് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പരസ്യമായി കത്തിക്കുകയായിരുന്നു. കൂറുമാറിയവരെ സംസ്‌ക്കരിക്കാന്‍ ഈ രാജ്യത്ത് സ്ഥലമില്ല എന്നാണ് ഘാതകര്‍ വിളിച്ചു പറഞ്ഞത്.

കാഴ്ച കണ്ട പലരും പേടിച്ച് കുഴഞ്ഞ് വീണിരുന്നു. രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ഇതായിരിക്കും ശിക്ഷ എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരിക്കും ഇത്തരത്തില്‍ ്ക്രൂരമായ രീതിയില്‍ പരസ്യമായി ഇവരെ കൊന്നതെന്നാണ് കരുതപ്പെടുന്നത്. വിമാനവേധ തോക്കുകള്‍ ഉപയോഗിച്ച് ആളുകളെ കൊല്ലുന്ന രീതി വരെ ഉത്തരകൊറിയയില്‍ ഇപ്പോള്‍ ഉണ്ട്.