വാഷിങ്ടണ്‍: ട്രംപിന്റെ നികുതിയുദ്ധം ആഗോള വ്യാപാരത്തെ വിഷമ വൃത്തത്തിലാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി യുദ്ധം. കാനഡയും മെക്‌സിക്കോയുമായി നികുതി യുദ്ധത്തില്‍ ഏര്‍പ്പെട്ട ട്രംപ് യൂറോപ്യന്‍ യൂണിയനുമായി കൊമ്പു കോര്‍ക്കുകയാണ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച യൂറോപ്യന്‍ യൂണിയന് വീണ്ടും ട്രംപ് പണികൊടുത്തു.

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഷാംപെയിനും വൈനിനും 200 ശതമാനം തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയനുകള്‍ക്കാണ് ട്രംപ് താക്കീത് നല്‍കിയിരിക്കുന്നത്. യു.എസ്. വിസ്‌കികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 50 ശതമാനം തീരുവ ഈടാക്കുമെന്ന അറിയിപ്പ് വന്നതിന് പിന്നാലെയാണ് ട്രംപ് ഈ രാജ്യങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നത്.

ലോകത്തില്‍ തന്നെ ഏറ്റവും ശത്രുതാപരമായ നികുതി സംവിധാനമാണ് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയെ മുതലെടുക്കുകയെന്ന ദുരുദ്ദേശത്തോടെയാണ് യൂറോപ്യന്‍ യൂണിയന്‍ വിസ്‌കിക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ തീരുവ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഫ്രാന്‍സില്‍നിന്നും യൂറോപ്യന്‍ യൂണിയനുകളില്‍ നിന്നുമെത്തുന്ന മദ്യ ഉത്പന്നങ്ങള്‍ക്ക് 200 ശതമാനം നികുതി ഏര്‍പ്പെടുത്തും. യു.എസിലെ വൈന്‍, ഷാംപെയിന്‍ ബിസിനസിന് ഇത് ഗുണകരമായിരിക്കുമെന്നും ട്രംപ് ട്രൂത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കഴിവുകെട്ട നേതൃത്വത്തിന്റെ ഭരണത്തില്‍ അമേരിക്കയില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ അപഹരിച്ചെടുത്ത സ്വത്ത് ഞങ്ങള്‍ തിരിച്ചുപിടിക്കാന്‍ തുടങ്ങുകയാണെന്ന് ബുധനാഴ്ചയാണ് ട്രംപ് പറഞ്ഞത്. ഈ നീക്കത്തിന്റെ ആദ്യ ഇരകളായാണ് യൂറോപ്പിനെയും കാനഡയേയും അദ്ദേഹം വിശേഷിപ്പിച്ചത്. കൈവിട്ടുപോയ പല കമ്പനികളും ഞങ്ങള്‍ ഇത്തരത്തില്‍ തിരിച്ചുപിടിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മറ്റ് രാജ്യങ്ങള്‍ ഈടാക്കുന്ന അതേ തീരുവ തിരിച്ചും ഈടാക്കുമെന്നാണ് ട്രംപ് സ്വീകരിച്ചിട്ടുള്ള നയം. ഏപ്രില്‍ രണ്ട് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ കാനഡയില്‍ നിന്ന് അമേരിക്കയിലെത്തുന്ന അലുമിനിയം, സ്റ്റീല്‍ ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. യു.എസിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് ഒന്റാറിയോ പ്രവിശ്യ 25 ശതമാനം തീരുവ ചുമത്തിയതിനുള്ള തിരിച്ചടിയായാണ് തീരുവ വര്‍ധിപ്പിച്ചത്.

ഇതിനുപുറമെ, യു.എസ്. പാലുത്പ്പന്നങ്ങള്‍ക്ക് കാനഡ ചുമത്തുന്ന 250 മുതല്‍ 390 ശതമാനം വരെയുള്ള തീരുവ അങ്ങേയറ്റം കര്‍ഷക വിരുദ്ധമാണെന്നും, ഇത് എത്രയും പെട്ടെന്ന് കുറയ്ക്കാന്‍ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. നാളുകളായി ഈടാക്കുന്ന അമിത നികുതികള്‍ കാനഡ ഒഴിവാക്കിയില്ലെങ്കില്‍ അമേരിക്കയിലേക്ക് വരുന്ന കാറുകളുടെ നികുതി ഏപ്രില്‍ രണ്ടുമുതല്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്നും ട്രംപ് കാനഡയ്ക്ക് താക്കീതും നല്‍കിയിട്ടുണ്ട്.