വാഷിംഗ്ടണ്‍: യൂറോപ്യന്‍ യൂണിയന്റെ പുതിയ താരിഫുകള്‍ അമേരിക്കയ്ക്ക് മേല്‍ ചുമത്തിയതിന് മറുപടി നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യത്തില്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉറപ്പായും പ്രതികരിച്ചിരിക്കുമെന്നും ട്രംപ് ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് പറഞ്ഞു. അവിടെ നിന്നുള്ള സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം താരിഫ് വര്‍ദ്ധിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന് മറുപടിയായി യൂറോപ്യന്‍ യൂണിയന്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ താരിഫ് ചുമത്തിയിരുന്നു.

യൂറോപ്യന്‍ യൂണിയനെയും അതിന്റെ തീരുമാനത്തെയും എങ്ങനെയാണ് തിരിച്ചടിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ട്രംപ് കൃത്യമായി വ്യക്തമാക്കിയില്ല എന്നാല്‍ അമേരിക്കയുടെ സമ്പത്ത് തിരിച്ചുപിടിക്കാനാണ് താന്‍ താരിഫ് ചുമത്തുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാദം.

ലോകമെമ്പാടും അമേരിക്കയുടെ വ്യാപാര പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനാണ് ട്രംപ് ഇത്തരത്തില്‍ ശ്രമങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ താരിഫുകള്‍ ചുമത്താന്‍ തീരുമാനം എടുത്തത്.

എന്നാല്‍ ഇവയെല്ലാം ഒടുവില്‍ വ്യാപാര യുദ്ധത്തിലാണ് കലാശിച്ചത്. ട്രംപിന്റെ ഈ നീക്കത്തോടുള്ള തീരുമാനത്തിന് തിരിച്ചടിയായി കാനഡ അമേരിക്കയില്‍ നിന്നുള്ള കമ്പ്യൂട്ടറുകളുടെയും സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെയും ഇറക്കുമതി ലക്ഷ്യമിട്ട് 21 ബില്യണ്‍ ഡോളറിന്റെ പുതിയ തീരുവകള്‍ പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്കന്‍ മാംസം, മോട്ടോര്‍ സൈക്കിളുകള്‍, പീനട്ട് ബട്ടര്‍, ജീന്‍സ് എന്നിവയ്ക്ക് പുതിയ തീരുവ ഏര്‍പ്പെടുത്താനാണ് യൂറോപ്യന്‍ യൂണിയന്റെ നീക്കം. അമേരിക്കയുടെ വ്യാവസായിക, കാര്‍ഷിക ഉല്‍പ്പന്നങ്ങളെയാണ് ട്രംപിന് തിരിച്ചടിയായി നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഉദ്ദേശിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ ഈ നീക്കം അമേരിക്കന്‍ കമ്പനികള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടം വരുത്തി വെയ്ക്കുമെന്നത് ഉറപ്പാണ്.

ഒപ്പം വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യും. പുതിയ താരിഫുകള്‍ അടുത്ത മാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന്റെ ഫലമായി യൂറോപ്പിലും അമേരിക്കയിലും വന്‍ തോതില്‍ വിലക്കയറ്റം ഉണ്ടാകുകയും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ അങ്ങേയറ്റം ഖേദമുണ്ടെന്നും താരിഫ് എ്ന്നത് നികുതിയാണെന്നും അത് വ്യവസായത്തിനും ഉപഭോക്താക്കള്‍ക്കും ദോഷകരമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്റ്റീലിനും അലുമിനിയത്തിനും താരിഫ് ഏര്‍്പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം ഇവ ഉപയോഗിച്ച് നിര്‍മ്മിച്ച് നിര്‍മ്മിക്കുന്ന വീ്ട്ടുപകരണങ്ങളുടേയും വാഹനങ്ങളുടേയും എല്ലാം വില വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കയെ

മുതലെടുക്കുന്നതിന് വേണ്ടിയാണ് യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയതെന്ന് ട്രംപ് കുറ്റപ്പെടുത്തി. അമേരിക്ക ഏറെക്കാലമായി പീഡിപ്പിക്കപ്പെടുകയാണെന്നും ഇനി അതിന് അനുവദിക്കുകയില്ല എന്നും അ്ദ്ദേഹം പ്രഖ്യാപിച്ചു. സാമ്പത്തികമായി അമേരിക്ക എക്കാലത്തേയും മികച്ച വളര്‍ച്ച നേടുമെന്നും ട്രംപ് വിശ്വാസം പ്രകടിപ്പിച്ചു.