ലണ്ടന്‍: ഞെട്ടിക്കുന്ന ഫലവുമായി ഒരു പുതിയ അഭിപ്രായ സര്‍വ്വെ. രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിച്ചുകൊണ്ട്, ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ ലേബര്‍ പാര്‍ട്ടിയേയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേയും പിന്തള്ളി ഗ്രീന്‍സ് രണ്ടാം സഥാനത്ത് എത്തി. ഫൈന്‍ഡ് ഔട്ട് നൗ നടത്തിയ സര്‍വ്വേയില്‍ ബ്രിട്ടനിലെ രണ്ട് പരമ്പരാഗത പാര്‍ട്ടികളും 16 ശതമാനം വീതം സ്‌കോര്‍ ചെയ്തപ്പോള്‍, ഗ്രീന്‍സിന് നേടാനായത് 17 ശതമാനം വോട്ടുകളായിരുന്നു.

അതേസമയം, റിഫോം യു കെ 32 ശതമാനം വോട്ടുകളുമായി മുന്നേറ്റം തുടരുകയാണ്. ബ്രിട്ടന്റെ പരമ്പരാഗത രാഷ്ട്രീയ പ്രവണതകള്‍ മാറി മറിയുന്ന സാഹചര്യത്തില്‍ ഗ്രീന്‍സ് ഈ മാസം ഒക്ടോബര്‍ ആദ്യം മുതല്‍ തന്നെ പോയിന്റ് നിലയില്‍ 5 ശതമാനത്തിന്റെ വര്‍ദ്ധനവ് നേടി എന്നാണ് പഠനം വ്യക്തമാക്കുന്നത്. സ്വയം പ്രഖ്യാപിച എക്കോ - പോപുലിസ്റ്റ് ആയ സാക്ക് പൊളന്‍സ്‌കി കഴിഞ്ഞ സെപ്റ്റംബറില്‍ പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് മുതല്‍ തന്നെ ഗ്രീന്‍സ് പാര്‍ട്ടിയുടെ അംഗതത്തില്‍ വര്‍ദ്ധനവ് ദൃശ്യമാകുന്നുണ്ട്.

ഒക്ടോബര്‍ മാസത്തില്‍ ലേബര്‍ പാര്‍ട്ടിക്കും റിഫോം യു കെയ്ക്കും മൂന്ന് പോയിന്റുകള്‍ വീതം നഷ്ടമായി എന്നാണ് ഫൈന്‍ഡ് ഔട്ട് നൗ സര്‍വ്വേയില്‍ കാണുന്നത്. അതേസമയം, ടോറികള്‍ക്ക് രണ്ട് പോയിന്റുകള്‍ ഉയര്‍ത്താനായി. ലിബറല്‍ ഡെമോക്രാറ്റുകളുടെ ജനപിന്തുണയാകട്ടെ ഒക്ടോബറില്‍ മുഴുവനും മാറ്റമില്ലാതെ 12 ശതമാനത്തില്‍ തന്നെ തുടര്‍ന്നു.ഏതായാലും, ഗ്രീന്‍സിന്റെ മുന്നേറ്റം ലേബര്‍ പാര്‍ട്ടിക്കും, പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിനും ഒരു തിരിച്ചടി തന്നെയാണ്. ഇടതു ക്യാമ്പില്‍ നിന്നും പാര്‍ട്ടിയും സ്റ്റാര്‍മറും കടുത്ത വെല്ലുവിളി നേരിടുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിന് പുറമെയാണ് റിഫോം യു കെയുടെ വര്‍ദ്ധിച്ചു വരുന്ന ജനപ്രീതി ഉയര്‍ത്തുന്ന വെല്ലുവിളി.

സര്‍ക്കാരിന്റെ മുന്‍പില്‍ വെല്ലുവിളികള്‍ ഒന്നൊന്നായി പിറക്കുമ്പോള്‍, ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ ഏതൊരു അഭിപ്രായ സര്‍വ്വേയിലും കണ്ടെത്തിയതില്‍ ഏറ്റവും താഴേയ്ക്ക് പതിച്ചു എന്ന് ഈയാഴ്ച ആദ്യം നടന്ന ഒരു അഭിപ്രായ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. യു ഗവ് നടത്തിയ സര്‍വ്വേയില്‍ പാര്‍ട്ടിക്ക് നേടാനായത് 17 പോയിന്റുകള്‍ മാത്രമായിരുന്നു. തൊട്ട് മുന്‍പത്തെ ആഴ്ചയിലേതിനേക്കാള്‍ 3 പോയിന്റ് കുറവായിരുന്നു ഇത്.

കഴിഞ്ഞയാഴ്ചത്തെ പോളിംഗില്‍ ലേബര്‍ പാര്‍ട്ടിയും ടോറികളും 17 വീതം നേടിയപ്പോള്‍, കേവലം ഒരു പോയിന്റിന്റെ കുറവില്‍ 16 പോയിന്റോടെ ഗ്രീന്‍സ് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. 15 പോയിന്റോടെ ലിബറല്‍ ഡെമോക്രാറ്റുകള്‍ നാലാം സ്ഥാനത്തും എത്തി. പത്ത് പോയിന്റുകളുടെ വ്യക്തമായ ലീഡുമായി, 27 പോയിന്റുകളോടെ നെയ്ജല്‍ ഫരാജിന്റെ പാര്‍ട്ടി ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയുമായിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ 17 ശതമാനം എന്നത് യു ഗവ് ഇതുവരെ രേഖപ്പെടുത്തിയ പാര്‍ട്ടി സ്‌കോറില്‍ ഏറ്റവും കുറവ് പോയിന്റായിരുന്നു. ഗ്രീന്‍സിന്റെ 17 പോയിന്റ് എന്നത് പാര്‍ട്ടിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറും.

അതിനിടെ ഇപ്സോസ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ഇതാദ്യമായി ജനങ്ങള്‍ മികച്ച പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നത് നെയ്ജല്‍ ഫരാജിനെയാണെന്ന് കണ്ടെത്തി. 33 ശതമാനം പേരാണ് നെയ്ജല്‍ ഫരാജ് മികച്ച പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞത്. അതേസമയം, 30 ശതമാനം പേര്‍ മാത്രമാണ് നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിലിരിക്കാന്‍ യോഗ്യന്‍ കീര്‍ സ്റ്റാര്‍മര്‍ തന്നെയാണെന്ന് പറഞ്ഞത്.