വാഷിങ്ടണ്‍: ട്രംപിന്റെ രണ്ടാം വരവിനെ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ലോകം അന്തം വിട്ടിരിപ്പാണ്. ട്രംപിന് ഇതെന്തു പറ്റി എന്നാണ് ഇപ്പോള്‍ അമേരിക്കക്കാര്‍ പോലും ചോദിക്കുന്നത്. അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ പിടിച്ചുലച്ചേക്കാവുന്ന തീരുമാനമാണ് ഇപ്പോള്‍ ട്രംപ് ഭരണകൂടം എടുത്തിരിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ഇന്റര്‍വ്യൂകള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ട്രംപ് ഭരണകൂടം. എഫ്. എം. ജെ. വിസ അപേക്ഷകര്‍ക്കുള്ള വിസ ഇന്റര്‍വ്യൂകളെയാണ് ഈ നടപടി ബാധിക്കുക. നിലവില്‍ ഇന്റര്‍വ്യൂ അപ്പോയിന്റ്‌മെന്റുകള്‍ ലഭിച്ചവരെ ഇത് ബാധിക്കുകയില്ല.

വിദ്യാര്‍ത്ഥികളുടെ സാമൂഹ്യമാധ്യമ ഇടപെടലുകള്‍ പരിശോധിക്കുന്നതിനുള്ള നടപടികള്‍ക്കായി തയ്യാറെടുക്കുന്നതിനാല്‍, സ്റ്റുഡന്റ് വിസ അപേക്ഷകര്‍ക്ക് അപ്പോയിന്റ്‌മെന്റുകള്‍ നല്‍കുന്നത് തത്ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കണമെന്ന നിര്‍ദ്ദേശമാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. ഉടനടി ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുമെന്നും, ഇപ്പോള്‍ നല്‍കിയ അപ്പോയിന്റ്‌മെന്റുകള്‍ അല്ലാതെ ഒന്നു പോലും, ഇനിയൊരു നിര്‍ദ്ദേശമുണ്ടാകുന്നതുവരെ അധികമായി നല്‍കരുതെന്നും നിര്‍ദ്ദേശത്തിലുണ്ട്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം 2023 - 2024 വിദ്യാഭ്യാസ വര്‍ഷത്തില്‍ 11 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ പഠനത്തിനായി എത്തിയിരിക്കുന്നത്. ഇവര്‍ എല്ലാവരും കൂടി, ട്യൂഷന്‍ ഫീസ്, വാടക, ജീവിത ചെലവുകള്‍ എന്നിവയിലായി 43.8 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലേക്ക് സ്വരുക്കൂട്ടിയിട്ടുണ്ട് എന്ന് അസ്സോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേറ്റേഴ്സ് ചൂണ്ടിക്കാണിക്കുന്നു.




രണ്ടാം വരവില്‍ ട്രംപ് അമേരിക്കയിലെ പ്രമുഖ സര്‍വ്വകലാശാലകള്‍ക്കെതിരെ നേരത്തെയും ആഞ്ഞടിച്ചിരുന്നു. യഹൂദവിരുദ്ധത പ്രോത്സാഹിപ്പിക്കുകയാണ് ഈ യൂണിവേഴ്സിറ്റികള്‍ എന്ന് ആരോപിച്ച ട്രംപ് അവരുടെ വോക്കിസ്റ്റ് ആശയങ്ങള്‍ക്കെതിരെയും കടുത്ത ഭാഷയില്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. അമേരിക്കന്‍ കോളേജ് ക്യാമ്പസ്സുകളില്‍ ഹമാസ് അനുകൂല പ്രകടനം നടത്തിയവരെ നാടുകടത്താനും ട്രംപ് ഉത്തരവിട്ടിരുന്നു.

ഇതില്‍ ഏറ്റവും വലിയ പരിക്കേറ്റത് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിക്കായിരുന്നു. എന്നാല്‍, ഉത്തരവ് മാനിക്കാതെ അവര്‍ ഭരണകൂടത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് ചെയ്തത്. തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിക്കുള്ള അനുമതി ഭരണകൂടം എടുത്തു കളയുകയും ചെയ്തിരുന്നു. തുടര്‍ന്ന്, ഈ ഐവി ലീഗ് യൂണിവേഴ്സിറ്റിയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ മറ്റിടങ്ങളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം കത്തെഴുതിയിരുന്നു. മറ്റിടങ്ങളിലേക്ക് മാറാത്ത വിദ്യാര്‍ത്ഥികളെ നാടുകടത്തുമെന്നും അതില്‍ പറഞ്ഞിരുന്നു.

അതിനിടയില്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ 7000 ഓളം വരുനന്‍ മുഴുവന്‍ വിദേശ വിദ്യാര്‍ത്ഥികളുടേയും പേരും, അവരുടെ രാജ്യവും സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് ട്രംപും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 31 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. തുടര്‍ന്ന്, വിദേശ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കിയ നടപടിക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി കോടതിയെ സമീപിച്ചു.

ഭരണകൂടത്തിന്റെ ഈ നടപടി 7000 ഓളം വിസ ഹോള്‍ഡേഴ്സിനെ പ്രതികൂലമായി ബാധിക്കുമെന്ന് പരാതിയില്‍ യൂണിവേഴ്സിറ്റി ചൂണ്ടിക്കാണിച്ചു. മാത്രമല്ല, യൂണിവേഴ്സിറ്റിയിലെ കാല്‍ ഭാഗം വിദ്യാര്‍ത്ഥികള്‍ ഒഴിഞ്ഞു പോകുന്നതിനും ഇത് ഇടയാക്കും. യൂണിവേഴ്സിറ്റിക്കും, അതിന്റെ ദൗത്യങ്ങള്‍ക്കും വിദേശ വിദ്യാര്‍ത്ഥികള്‍ വന്‍ സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും, വിദേശ വിദ്യാര്‍ത്ഥികള്‍ ഇല്ലാതെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ഹാര്‍വാര്‍ഡ് ആകുകയില്ലെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഇതോടെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുമായുള്ള ഏകദേശം 100 മില്യന്‍ ഡോളര്‍ വരുന്ന കരാറുകള്‍ റദ്ദാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഭാവിയില്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയെ ഒഴിവാക്കണമെന്ന് ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷന്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നു എന്ന് ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.




ഗ്രാന്റുക്ലളായും കരാര്‍ തുകകളായുമൊക്കെ, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിക്ക് നല്‍കാനുള്ള 3.2 ബില്യന്‍ ഡോളര്‍ സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യൂണിവേഴ്സിറ്റിക്ക് നല്‍കാനുള്ള 3 ബില്യന്‍ പൗണ്ട് ട്രേഡ് സ്‌കൂളുകള്‍ക്ക് വീതിച്ച് നല്‍കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തു. യഹൂദ വിരുദ്ധത പ്രചരിപ്പിക്കുകയാണെന്നാണ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അണികളും ആരോപിക്കുന്നത്. ഗാസ യുദ്ധ സമയത്ത് ക്യാമ്പസിനുള്ളില്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നടന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കഴിഞ്ഞയാഴ്ച ജഡ്ജ് അലിസണ്‍ ബറോസ് ഹാര്‍വാര്‍ഡേ യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ് വിസ പദ്ധതി തടഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ നടപടികള്‍ താത്ക്കാലികമായി മരവിപ്പിച്ചു. 2014 ല്‍ ഒബാമ നിയമിച്ച വ്യക്തിയാണ് ഈ ജഡ്ജി എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.