വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയും ഇന്ത്യ-പാക് സംഘര്‍ഷവും അവസാനിപ്പിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. 2025 മേയ് പത്തിന് ശേഷം ഇത് 80ാമത്തെ തവണയാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നത് എന്നാണ് വിമര്‍ശനം. ഭീമമായ താരിഫ് ചുമത്തുമെന്ന് ഭീഷണി മുഴക്കിയാണ് താന്‍ യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് ആവര്‍ത്തിച്ചു.

'എട്ട് യുദ്ധങ്ങള്‍ ഇതുവരെയായി അവസാനിപ്പിച്ചു. ഇവയില്‍ ആറും താരിഫ് ഭീഷണി മുഴക്കിയാണ് അവസാനിപ്പിച്ചത്. നിങ്ങള്‍ യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. യുദ്ധത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് എനിക്ക് കാണാന്‍ കഴിയില്ല' -ട്രംപ് ഫോക്‌സ് ബിസിനസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യ -പാക്കിസ്താന്‍ സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് എന്റെ അഭിപ്രായം. അവര്‍ ശരിക്കും അതിലേക്കായിരുന്നു നീങ്ങിയത്. പത്ത് വിമാനങ്ങള്‍ ഇരുവിഭാഗങ്ങളിലുമായി വെടിവെച്ചു വീഴ്ത്തി -ട്രംപ് പറഞ്ഞു. ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലിലൂടെ ഒരു കോടി ജീവനാണ് രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി പറഞ്ഞുവെന്നും അദ്ദേഹം അഭിമുഖത്തില്‍ അവകാശപ്പെട്ടു.

സംഘര്‍ഷം ആണവ യുദ്ധത്തിലേക്കും നീങ്ങിയേനെ. നികുതി ഇല്ലാതെ ഇതൊന്നും സംഭവിക്കില്ലെന്നാണ് എന്റെ അഭിപ്രായം -ട്രംപ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറില്‍ തുടങ്ങിയ ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തീരുമാനം ഡോണള്‍ഡ് ട്രംപായിരുന്നു സാമൂഹിക മാധ്യമത്തില്‍ ആദ്യം പ്രഖ്യാപിച്ചത്. ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചുവെങ്കിലും, യുദ്ധം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് ലോകവേദികളില്‍ ഉള്‍പ്പെടെ ട്രംപ് തന്റേതായി പ്രഖ്യാപിച്ചു.