കണ്ണൂര്‍: സിപിഎം നേതൃത്വത്തെ തിരിഞ്ഞുകൊത്തിയിരിക്കുകയാണ് 'സൈബര്‍ വെട്ടുകിളികള്‍'. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പരസ്യമായി തള്ളിപ്പറഞ്ഞതില്‍ പ്രകോപിതരായി അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് കയറരുതെന്ന് പോരാളി ഷാജി ഇന്നലെ പോസ്റ്റിട്ടിരുന്നു. എന്നാല്‍, അങ്ങനെ വിടാന്‍ സിപിഎം തയ്യാറല്ല എന്നതാണ് എം വി ജയരാജന്റെ ഇന്നത്തെ പ്രതികരണം സൂചിപ്പിക്കുന്നത്.

'വടകരയില്‍ ഷാഫിക്ക് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുത്തത് ഈ എരണംകെട്ടവനാണ്' എന്നാണ് ഇടതു പ്രൊഫൈലിലെന്ന വ്യാജേന വന്ന ഒരു പോസ്റ്റെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നേതാക്കളെയും വടകരയിലെ സ്ഥാനാര്‍ഥി കെ.കെ. ശൈലജയെയും അപഹസിച്ചുള്ള പോസ്റ്റുകളും ഇത്തരത്തില്‍ വന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പോരാളി ഷാജിയുടെ പേരില്‍ പല പ്രൊഫൈലുകളുണ്ട്. ഇടത് ഗ്രൂപ്പുകളില്‍ കോണ്‍ഗ്രസുകാര്‍ നുഴഞ്ഞുകയറി. വ്യാജ പ്രൊഫൈലും നുഴഞ്ഞുകയറ്റവും കരുതിയിരിക്കാനാണ് നിര്‍ദേശിച്ചത്. പോരാളി ഷാജിയുടെ അഡ്മിന്‍ ഐഡന്റിറ്റി വെളിപ്പെടുത്തണം. പോരാളി ഷാജി ആരാണെന്നറിയില്ല. യഥാര്‍ഥ ഇടത് അനുകൂല ഗ്രൂപ്പ് അഡ്മിന്‍ ധൈര്യപൂര്‍വം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ തയാറാവണം. ഇടത് വിരുദ്ധ നവമാധ്യമ പ്രചാരണത്തിനെതിരെ ജാഗ്രത വേണമെന്നാണ് ആവശ്യപ്പെട്ടത്. പ്രതികരണത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് ജയരാജന്‍ ആരോപിച്ചു.

പാര്‍ട്ടിക്കാര്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്നുവെന്ന വ്യാജേന യുഡിഎഫ് പ്രചാരണം നടത്തി. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സിപിഎമ്മിന്റെ പേരില്‍ ഐ ഡി നിര്‍മിച്ചു. ഇടുതപക്ഷമെന്ന് കരുതുന്ന പല ഗ്രൂപ്പുകളിലും ഇടത് വിരുദ്ധ പ്രചാരണമാണ് നടന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. വടകരയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സമൂഹമാധ്യമ പരാമര്‍ശം നടത്തിയതെന്നും ജയരാജന്‍ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായത് സോഷ്യല്‍ മീഡിയ പേജുകളുടെ തെറ്റായ രീതിയാണെന്ന് ജയരാജന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ഇടത് സൈബര്‍ പോരാളികള്‍ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്നാണ് വിശദീകരണത്തിനായി ജയരാജന്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. പ്രത്യക്ഷത്തില്‍ ഇടതുപക്ഷതിന്റേതെന്ന് തോന്നിക്കുന്ന ചില നവമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുക്കണമെന്ന് കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്തരം ഒരു നിര്‍ദ്ദേശം സിപിഎമ്മോ ഇടതുപക്ഷമോ ഒരിടത്തും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ ആശയപ്രചാരണമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വ്യാജ വാര്‍ത്തകള്‍ എല്ലാം സീമകളും ലംഘിച്ചു പ്രചരിച്ചു. പോരാളി ഷാജി എന്ന പേരില്‍ നിരവധി പ്രൊഫൈലുകള്‍ ഉണ്ട്. ഇടത് അനുകൂലമെങ്കില്‍ പോരാളി ഷാജി അത് വ്യക്തമാക്കണം. യഥാര്‍ത്ഥ പോരാളി ഷാജി രംഗത്ത് വരണം. ഈ വ്യാജ പ്രൊഫൈലുകള്‍ പൊലീസിന് കണ്ടെത്താന്‍ സാധിക്കാത്ത വിധമാണ്. ഇത് സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരിക എന്നത് എന്റെ ഉത്തരവാദിത്തമാണ്'- എം വി ജയരാജന്‍ പറഞ്ഞു.

സിപിഎം നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ പോരാളി ഷാജിയുള്‍പ്പെടെ ഗ്രൂപ്പുകളാണ് സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി നവമാധ്യമങ്ങളില്‍രംഗത്തുവന്നത്. ഇതോടെ ഇതുവരെയില്ലാത്ത ശക്തമായ വെല്ലുവിളിയാണ് സിപിഎം സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്. കഴിഞ്ഞ ദിവസം പരസ്യമായി ഇടതു സാമൂഹിക മാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ എം വി ജയരാജനെതിരെ ചുട്ട മറുപടിയുമായാണ് 'പോരാളി ഷാജി' ഫേസ്ബുക്ക് പേജില്‍ തിരിച്ചടിച്ചത്.

തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ മതിമറന്ന് ജനങ്ങളെ പിഴിഞ്ഞ് ഭരിച്ച സര്‍ക്കാരിനു തന്നെയാണെന്നാണ് 'പോരാളി ഷാജി'യുടെ ഫേസ്ബുക്ക് കുറിപ്പ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്ന തലക്കെട്ടോടെയാണ് കുറിപ്പ്. ഇട്ടിരിക്കുന്നത്.

'പോരാളി ഷാജി' ഉള്‍പ്പെടെയുള്ള ഇടതു സാമൂഹിക മാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം വി ജയരാജന്‍ രംഗത്തുവന്നതിനു പിന്നാലെയാണ് മറുപടിയുമായി ഫേസ്ബുക്ക് കുറിപ്പ്. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍ തുടങ്ങിയ ഇടതുപക്ഷമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന സാമൂഹിക മാധ്യമങ്ങള്‍ വിലയ്ക്ക് വാങ്ങിയതാണെന്നും യുവാക്കള്‍ ഇത് മാത്രം നോക്കിയിരുന്നതിന്റെ ദുരന്തമാണ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞിരുന്നു.

ഇതിനാണ് ഫേസ്ബുക്ക് പേജില്‍ ജയരാജന് മറുപടിയുമായി 'പോരാളി ഷാജി'യെത്തിയത്. സിപിഐഎം പ്രതിരോധത്തിലാകുന്ന സാഹചര്യങ്ങളിലെല്ലാം പോരാളി ഷാജിയില്‍ നിന്ന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇത്തരം ഗ്രൂപ്പുകള്‍ പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മും അവര്‍ എതിരാളികളെ താറടിക്കാനും ഭീഷണിപ്പെടുത്താനും ബോധ പൂര്‍വ്വം വളര്‍ത്തിയ സൈബര്‍ വെട്ടുകിളികളും തമ്മിലുള്ള യുദ്ധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമാണ് പോരാളി ഷാജിയുടെ ഫോളോവേഴ്സ് പാര്‍ട്ടി വിലക്കിയതു കാരണം പലരും ഇപ്പോള്‍ പേജില്‍ നിന്ന് പിന്‍വലിയാന്‍ തുടങ്ങിയിട്ടുണ്ട്. ഈ കാരണത്താലാണ് പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനവുമായി പോരാളി ഷാജി രംഗത്തുവന്നിരിക്കുന്നത്. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ ഫോളോവേഴ്സ് കൂടുതലുള്ള പി.ജെ ആര്‍മിയെ കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം ഒതുക്കിയിരുന്നു.

പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം പി. ജയരാജന്‍ പരസ്യമായി തള്ളി പറഞ്ഞതോടെയാണ് ഇവര്‍ പത്തി താഴ്ത്തി മാളത്തില്‍ ഒളിച്ചത്. സിപിഎം സൈബര്‍ പോരാളികളായി അറിയപ്പെട്ടിരുന്ന ആകാശ് തില്ലങ്കേരിയെയും അര്‍ജുന്‍ ആയങ്കിയെയും പൊലിസിന്റെ ഉരുക്കു മുഷ്ടി കൊണ്ടാണ് സിപിഎം ഒതുക്കിയത്. ഗുണ്ടാനിയമമായ കാപ്പ ഉള്‍പ്പെടെ ഇവര്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടു. അതിനു ശേഷമാണ് മറ്റൊരു തലവേദനയായി പോരാളി ഷാജി മാറിയിരിക്കുന്നത്.

അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് അല്ല കയറേണ്ടത്. ഇത്രയും വലിയ തോല്‍വിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ല. അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ്. കേരളം കടം കയറി മുടിഞ്ഞതും, ആരോപണങ്ങളും ജനം ചര്‍ച്ച ചെയ്യുമ്പോള്‍. ഭരണ തുടര്‍ച്ചയുടെ ഓബ്രോ വിളികളില്‍. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ല സേര്‍… ജനം എല്ലാം കണ്ടു അതാണ് 19 ഇടത്തും എട്ടുനിലയില്‍ പൊട്ടിയത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്ന് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ദന്തഗോപുരങ്ങളില്‍ നിന്ന് താഴെയിറങ്ങി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. അതിന് പറ്റില്ലെങ്കില്‍ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെ വച്ച് വല്ലോ പണിയുമെടുത്ത് ജീവിക്ക്…. ബംഗാളിലെ ഭരണ തുടര്‍ച്ച ആസ്വദിച്ച് മണിമാളികളില്‍ സുഖവസിച്ച ഒരു കൂട്ടം നേതാക്കളുടെ ആ പഴയ കഥകളൊക്കെ ഇന്റര്‍നെറ്റില്‍ ഇന്നും ലഭ്യമാണ്. ഇംഗ്ലിഷ് അറിയാവുന്ന സഖാക്കള്‍ പഴയ സഖാക്കള്‍ക്ക് ഒന്ന് മൊഴിമാറ്റം നടത്തി നല്‍കണം. പഴയ കണ്‍സള്‍ട്ടന്‍സി കഥകളൊക്കെ അറിയുന്നത് നല്ലതാ. തോല്‍വിയുടെ കാരണങ്ങളില്‍ ചിലത് ഇവയാണ് അതിന്റ കാരണക്കാരും നിങ്ങളാണ്… 6 മാസം പെന്‍ഷന്‍ മുടങ്ങി അതുകൊടുക്കാനായില്ല. പെന്‍ഷന്‍ നല്‍കാന്‍ ഇന്ധനവിലയില്‍ ഏര്‍പെടുത്തിയ സെസ് എവിടെ..? പെന്‍ഷന്‍ ജനങ്ങളുടെ അവകാശമാണെന്ന് തുടര്‍ ഭരണത്തിന് വേണ്ടി പറഞ്ഞു, പിന്നെയത് കോടതിയില്‍ മാറ്റി പറഞ്ഞു. ഇത് ജനം വിലയിരുത്തും തിരിച്ചടിയാകുമെന്ന് മനസിലാക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് ഇല്ലാതായോ..? വില കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന സപ്ലൈകോയില്‍ സാധനങ്ങള്‍ ഉണ്ടോ..? ഇല്ല. ആരെങ്കിലും വില കുറച്ചു നല്‍കാന്‍ ഉണ്ടെങ്കിലെ വില കുറയൂ എന്ന ബേസിക് തിയറി പോലും മറന്ന് കേരളത്തെ വിലക്കയറ്റത്തിലേക്ക് തള്ളി വീട്ടു.

പെന്‍ഷന്‍ വാങ്ങുന്നവനും, സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവനുമാണ് നമ്മുടെ വോട്ടേഴ്‌സ് എന്ന് എന്തുകൊണ്ട് നിങ്ങള്‍ക്ക് മനസിലായില്ല..? ഉത്തരം പറയണം. ഭരണം ലഭിച്ചത് മുതല്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തേണ്ട കെട്ടിട പെര്‍മ്മിറ്റ് ഫീസ് കുത്തനെ കൂട്ടി സാധാരണക്കാരുടെ വീട് പണി പോലും തടസപ്പെടുത്തി. അത് വഴി നിര്‍മ്മാണ മേഖല തകര്‍ന്ന് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പണിയില്ലാതായി. ആര അതിന് ഉത്തരവാദി..? നിര്‍മ്മാണ മേഖല തകര്‍ന്നാല്‍ എല്ലാം തകരും.. വീട് വെക്കുന്നവന്‍ പഞ്ചായത്തില്‍ കെട്ടേണ്ട പെര്‍മ്മിറ്റ് ഫീ 15 ഇരട്ടി വര്‍ദ്ധിപ്പിച്ചത്…

ഒരു വര്‍ഷം മുമ്പ് വരെ 1400 കെട്ടേണ്ടവന്‍ ഇന്ന് കെട്ടേണ്ടത് പഞ്ചായത്തില്‍ 20000 ഉം കോര്‍പ്പറേഷനില്‍ 30000 ഉം ആണ്. അത് പോലെ തന്നെ കരണ്ട് ബില്ലും ഉയര്‍ത്തി ഇതൊക്കെ തിരിച്ചടി ആകുമെന്ന് മനസിലാക്കാന്‍ സിപിഎമ്മിന് സാധിക്കാത്തത. PSC റാങ്ക് പട്ടികയിലുള്‍പ്പെട്ട SFIക്കാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരത്ത് 60 ദിവസം സമരം നടത്തിയപ്പോള്‍ പതിനായിരക്കണിന് യുവാക്കളാണ് പിന്തുണ അറിയിച്ച് എത്തിയത്. ആ സമരത്തോട് CPIM സ്വീകരിച്ച സമീപനം എന്ത..? അവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പരിഹസിച്ചു വിടുകയാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ ചെയ്തത്. DYFI നേതാവ് വസീഫ് അവരോട് പറഞ്ഞത് എന്ത..? ഒഴിവ് ഉണ്ടായിട്ടും 11000 വിദ്യാര്‍ത്ഥികളില്‍ കുറച്ചു പേര്‍ക്കെങ്കിലും നിയമനം നല്‍കി ആ പ്രശ്‌നം തീര്‍ക്കാമായിരുന്നു. എന്നിട്ട് തീര്‍ത്തോ.? കേവലം ഒരു വര്‍ഷം കാലാവധിയുള്ള റാങ്ക് ലിറ്റ് വൈകി പ്രസിദ്ധീകരിക്കുയും, മികച്ച മാര്‍ക്കുള്ള വിദ്യാര്‍ത്ഥികളെ വര്‍ഷങ്ങള്‍ ആശ നല്‍കി പറ്റിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. എന്നിട്ട് ഞങ്ങളാണ് ഏറ്റവും കൂടുതല്‍ നിയമനം നടത്തിയതെന്ന ക്യാപ്‌സ്യൂളുമായി ദേശാഭിമാനില്‍ രണ്ട് കോളം വാര്‍ത്ത നല്‍കിയാലൊന്നും യുവാക്കാള്‍ വോട്ട് തരില്ല എന്ന് മനസിലാക്കാന്‍ ആയില്ല..?

നവകേരള സദസിന്റെ ഘട്ടത്തിലുണ്ടായ പ്രതിഷേധത്തെ പൊലീസ് നേരിട്ട രീതിയും, സമരക്കാരെ കായികമായി നേരിട്ട DYFI യെ രക്ഷാപ്രവര്‍ത്തകരാക്കി അവതരിപ്പിച്ചതും ജനങ്ങള്‍ക്ക് ദഹിക്കുന്നതായിരുന്നില്ല. സെക്യൂരിറ്റി അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും തെരുവിലിറങ്ങി തല്ലിയതും സര്‍ക്കാരിനെതിരേയുള്ള ജനവികാരമായി മാറുമെന്ന് എന്തുകൊണ്ട് നിങ്ങള്‍ക്ക് മനസിലാക്കാന്‍ ആയില്ല CPIM ബുദ്ധി ജീവികളെ…? ജനത്തിന്റെ പരാതി പരിഹരിക്കാനെന്ന പേരും പറഞ്ഞ് പൗരപ്രമുഖര്‍ക്ക് 5 സ്റ്റാര്‍ ഭക്ഷണവും നല്‍കി, ബെന്‍സ് ബസില്‍ ജനത്തെ പൂശ്ചിച്ച് അവരെ കാണാതെ മന്ത്രിമാര്‍ നടത്തിയ 'നവകേരള യാത്ര' തിരിച്ചടി ഉണ്ടാക്കുമെന്ന് ഏത് ബുദ്ധി കുറഞ്ഞ ആള്‍ക്കും മനസിലാക്കാം. എന്തുകൊണ്ട് നിങ്ങള്‍ക്ക് അത് മനസ്സിലാക്കാന്‍ ആയില്ല..? ഇത്ര ബുദ്ധി ശൂന്യര്‍ ആണോ സിപിഎമ്മില്‍..? കര്‍ഷകര്‍ക്ക് വേണ്ട ആനുകൂല്യങ്ങള്‍ നല്‍കാത്തത്തും, കാട്ടുമ്യഗങ്ങള്‍ കര്‍ഷകന്റെ വിളകള്‍ നശിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായതും എന്തുകൊണ്ടാണ്..? മലയോര മേഖലകളില്‍ ഇത് തിരിച്ചടി ഉണ്ടാക്കുമെന്ന് മനസിലാക്കാന്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് സാധിച്ചില്ല..? കേരളത്തില്‍ കൃഷി ഇല്ലെങ്കില്‍ തമിഴ്നാട്ടില്‍ നിന്ന് സാധനങ്ങള്‍ വരുമെന്നും, വിദ്യാസമ്പന്നരായ വിദ്യാര്‍ത്ഥികളോട് മീന്‍ വിറ്റോ പോലുള്ള പരാമര്‍ശങ്ങള്‍ ഒരു മന്ത്രി നടത്തിയപ്പോള്‍ സിപിഎം എന്തുകൊണ്ട് തള്ളി പറഞ്ഞില്ല…? സമ്മേളനം, സ്മാരക പണി, നവകേരള യാത്ര, ഇലക്ഷന്‍ പിരിവ് അത് ഇത് എന്നും പറഞ്ഞു തൊട്ടതിനും പിടിച്ചതിനുമെല്ലാം വ്യാപാരികളില്‍ നിന്നും ജനത്തില്‍ നിന്നും ഫണ്ട് പിരിക്കാന്‍ ലോക്കല്‍ നേതാക്കള്‍ ഇറങ്ങുന്ന രീതി ജനത്തിന് ഇഷ്ടമല്ല. ഇത്തരം പരിപാടികള്‍ ഇനിയെങ്കിലും നിര്‍ത്തണം..? നിങ്ങള് സമ്മേളനം നടത്തുന്നതിന് സാധാര മനുഷ്യര്‍ എന്തിന് പിരിവ് നല്‍കണം..?

പ്രദേശിക തലത്തിലും സംസ്ഥാന തലത്തിലുമുള്ള നേതാക്കളുടെ മസിലുപിടുത്തം, ധാര്‍ഷ്ട്യം, പ്രത്യേക യേക്ഷന്‍ ഒന്നും ജനത്തിന് ഇഷ്ടമല്ല, ജനത്തെ മൈന്റ് ചെയ്താല്‍ മാത്രമേ ജനം മൈന്റ് ചെയ്യു എന്ന് നേതാക്കള്‍ ഓര്‍ക്കണം. ജനങ്ങളുമായി ഇടപെടാന്‍ മടിയും മിണ്ടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശിക നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കണം. ഇവരുടെ ഇത്തരം സമീപനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് ജനത്തെ അകറ്റും ജനത്തിനും, അണികള്‍ക്കും ഇഷ്ടമുള്ള നേതാക്കളെ ഗ്രൂപ്പിസം കളിച്ച് നാട് കടത്തുന്ന രീതി ഇനിയെങ്കിലും നിര്‍ത്തണം. അതിന്റെ ആഘാതം എത്ര വലുതായിരിക്കുമെന്ന് പാര്‍ട്ടി കോട്ടകള്‍ പോലും തെളിയിച്ചു. കരുവന്നൂര്‍ അടക്കമുള്ള സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ നടത്തിയത് വഴി ജനങ്ങളുടെ ഇടയില്‍ അവമതിപ്പ് ഉണ്ടാക്കി. സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയെ അത് ബാധിച്ചു.സംസ്ഥാനത്ത് സംരംഭങ്ങള്‍ കൊണ്ട് വരുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു. കേരളം എന്ന് കേട്ടാല്‍ സംരംഭകര്‍ കണ്ടം വഴി ഓടുന്ന അവസ്ഥയാണ് ഇന്നും. കാലത്തിന് ഒത്ത മാറ്റം കൊണ്ട് വരാന്‍ വൈകിയത് മൂലം വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലവാര തകര്‍ച്ച ഉണ്ടായി. അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന പരീക്ഷകളില്‍ സര്‍ക്കാര്‍ സ്‌കുളില്‍ പഠിക്കുന്ന എത്ര വിദ്യാര്‍ത്ഥികള്‍ വിജയിക്കുന്നുണ്ട്..? കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് തെറ്റ് കൂടാതെ രണ്ട് പാരഗ്രാഫ് ഇംഗ്ലീഷില്‍ എഴുതാനാറിയാമോ..? പ്രസംഗിക്കാന്‍ അറിയാമോ..? ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ശമ്പളത്തില്‍ ജോലി പോലും കേരളത്തില്‍ കിട്ടാനില്ല. കര്‍ണാടകയിലും തമിഴ്നാട്ടിലും തെലുങ്കാനയിലും പോയി ജോലി ചെയ്യേണ്ട അവസ്ഥയാണ് മലയാളികള്‍ക്ക്. അതിനൊരു മാറ്റമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചോ..? പിന്നെ പഴയ വീട് അളക്കല്‍ പരിപാട് ഷീറ്റ് ഇട്ടാലും, കുറച്ച് കൂട്ടി എടുത്താലും പണി ഇതൊക്കെ വോട്ട് ചെയ്യുന്നവര്‍ മറക്കുമോ? ഇത്തരം കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെ ഇടത് ഉണ്ടെങ്കിലെ ഇന്ത്യയൊള്ളു എന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ല. അതോടൊപ്പം കേരളത്തിലെ 80 ശതമാനം ജനങ്ങളും കൈരളിയും ദേശാഭിമാനിയുമല്ല കാണുന്നതെന്നും നേതാക്കള്‍ തിരിച്ചറിയണം.