ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വോട്ടുകൊള്ള ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധി നടത്തിയ പ്രചരണം ഏറ്റില്ലെന്നതാണ് തെരഞ്ഞെടുപ്പും ഫലം. ഇതിന് ശേഷം ഇനിയും വോട്ടുചോരി ആരോപണവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമോ എന്ന കാര്യം സംശയമാണ്. രാഹുല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടിമില്ല. ഇതിനിടെ രാഹുല്‍ ഗാന്ധിയെ പ്രതിരോധിക്കാനുള്ള നീക്കം മറ്റൊരു വശത്ത് ശക്തമായി നടക്കുകയും ചെയ്യുന്നു. വോട്ട് കൊള്ള ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു തുറന്ന കത്തെഴുതിയിരിക്കയാണ് ഒരുപറ്റം മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥര്‍.

272 പ്രമുഖരാണ് രാഹുലിനെ വിമര്‍ശിച്ച തുറന്ന കത്തില്‍ ഒപ്പുവെച്ചത്. 16 ജഡ്ജിമാരും, 14 അംബാസഡര്‍മാരും, 133 വിമുക്തഭടന്മാരും കത്തില്‍ ഒപ്പു വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുലിന്റെ വിമര്‍ശനത്തെ അപലപിച്ചാണ് കത്ത്. എസ്ഐആര്‍ പ്രക്രിയയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിനിടയിലാണ് ഈ സംഭവം. ഇന്ത്യയുടെ ജനാധിപത്യം ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് അതിന്റെ അടിസ്ഥാന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വിഷലിപ്തമായ ആരോപണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വേലിയേറ്റത്തിലൂടെയാണ് ആക്രമിക്കപ്പെടുന്നതെന്ന് സിവില്‍ സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരായ ഞങ്ങള്‍ ഞങ്ങളുടെ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുന്നുവെന്ന് 'ദേശീയ ഭരണഘടനാ അധികാരികള്‍ക്കെതിരായ ആക്രമണം' എന്ന തലക്കെട്ടോടെ എഴുതിയ കത്തില്‍ ഒപ്പിട്ടവര്‍ പറഞ്ഞു.

ഇന്ത്യന്‍ സായുധ സേനയുടെ വീര്യത്തെയും നേട്ടങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് അവരെയും, നീതിന്യായ വ്യവസ്ഥയെയും, പാര്‍ലമെന്റിനെയും, ഭരണഘടനാ പ്രവര്‍ത്തകരെയും ജുഡീഷ്യറിയെയും കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം, ഇപ്പോള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമഗ്രതയ്ക്കും പ്രശസ്തിക്കും നേരെയുള്ള വ്യവസ്ഥാപിതവും ഗൂഢാലോചനാപരവുമായ ആക്രമണങ്ങളെ നേരിടേണ്ട സമയമാണിതെന്നും കത്തില്‍ പറയുന്നു.

അതേസമയം ബിഹാര്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യാ മുന്നണിയിലും തര്‍ക്കങ്ങള്‍ ഉയരുന്നുണ്ട്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ, 'ഇന്ത്യ' പ്രതിപക്ഷ സഖ്യത്തില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യവും ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മറ്റ് ഉന്നത നേതാക്കള്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി റാലികള്‍ നടത്തിയിട്ടും തിരിച്ചടിയുണ്ടായതാണ് സഖ്യത്തിലെ മറ്റു കക്ഷികളെ ചൊടിപ്പിച്ചിരിക്കുന്നത്.

സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും കനൗജ് എംപിയുമായ അഖിലേഷ് യാദവ് പ്രതിപക്ഷ സഖ്യത്തെ നയിക്കണമെന്ന് സമാജ്വാദി പാര്‍ട്ടി എംഎല്‍എ രവിദാസ് മെഹ്റോത്ര ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമാജ്വാദി പാര്‍ട്ടിക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 37 ലോക്‌സഭാ സീറ്റുകള്‍ നേടിയ സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ലോക്‌സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിപക്ഷ പാര്‍ട്ടിയാണ്. ബാലറ്റ് വോട്ടിംഗിലേക്ക് മടങ്ങിവരണമെന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ (ഇവിഎം) വിശ്വാസ്യതയെക്കുറിച്ചും അഖിലേഷ് യാദവ് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നെങ്കില്‍ 'ഇന്ത്യ' സഖ്യം ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുമായിരുന്നു എന്ന് ലഖ്‌നൗ സെന്‍ട്രല്‍ എംഎല്‍എ രവിദാസ് മെഹ്റോത്ര പറഞ്ഞു. 'സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് 'ഇന്ത്യ' സഖ്യത്തെ നയിക്കണം. ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമാജ്വാദി പാര്‍ട്ടിക്ക് കഴിയും.' അദ്ദേഹം പറഞ്ഞു. 2020-ലെ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ ആറ് സീറ്റുകള്‍ മാത്രമാണ് നേടാനായത്. കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായ ആര്‍ജെഡി 25 സീറ്റുകള്‍ നേടി. ഇത് 2020-ലെ പ്രകടനത്തേക്കാള്‍ 50 സീറ്റുകള്‍ കുറവാണ്.

തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ്സിന്റെ മോശം പ്രകടനം 'ഇന്ത്യ' സഖ്യത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടിയ പ്രധാന പ്രതിപക്ഷ പാര്‍ട്ടി, അതിനുശേഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം നടന്ന എട്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആറിലും ബിജെപിയും സഖ്യകക്ഷികളുമാണ് വിജയിച്ചത്.

നേരത്തെ, തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി, പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി 'ഇന്ത്യ' സഖ്യത്തെ നയിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും 'ഇന്ത്യ' സഖ്യത്തിന്റെ തലപ്പത്തേക്ക് തൃണമൂല്‍ അധ്യക്ഷയെ പിന്തുണച്ചിരുന്നു. മമതയെ 'ഇന്ത്യ' സഖ്യത്തിന്റെ നേതാവായി അംഗീകരിക്കുന്നതിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍, 'കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പ് ഒരു മാറ്റവും ഉണ്ടാക്കില്ല... അവരെ 'ഇന്ത്യ' സഖ്യത്തെ നയിക്കാന്‍ അനുവദിക്കണം.' എന്നായിരുന്നു ആര്‍ജെഡി സ്ഥാപകന്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞത്.