ന്യൂഡല്‍ഹി: കോണ്‍ഗ്രസിനുള്ളില്‍ ശശി തരൂരിനെതിരെ നീക്കങ്ങള്‍ സജീവമായി. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട നിലപാടിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ തരൂരിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ജയരാം രമേശ് പരസ്യമായി രംഗത്തിറങ്ങിയത് രാഹുല്‍ ഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെയാണോ എന്ന സംശയം ഉടലെടുക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍. വിദേശത്തു വെച്ചു പ്രധാനമന്ത്രി മോദിയെ പുകഴ്ത്തിപ്പറഞ്ഞതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും ചൊടിപ്പിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് വക്താവിട്ട പോസ്റ്റ് ജയറാം രമേശ് റീ ട്വീറ്റ് ചെയ്തത് തരൂരിനെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്.

പനാമയില്‍ തരൂരിന്റെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസിന്റെ ഉദിത് രാജ് രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ബിജെപിയുടെ സൂപ്പര്‍ വക്താവാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ വിമര്‍ശനം. പ്രധാനമന്ത്രി മോദിയെയും സര്‍ക്കാരിനെയും അനുകൂലിച്ച് ബിജെപി നേതാക്കള്‍ പറയാത്തത് ശശി തരൂര്‍ പറയുന്നു. മുന്‍ സര്‍ക്കാരുകള്‍ എന്തായിരുന്നു ചെയ്തിരുന്നതെന്ന് അദ്ദേഹത്തിന് അറിയാമോയെന്നും ഉദിത് രാജ് ചോദിച്ചു. സര്‍വകക്ഷി സംഘത്തിലേക്ക് കോണ്‍ഗ്രസ് ശുപാര്‍ശ ചെയ്ത പേരുകളില്‍ ശശി തരൂര്‍ ഉണ്ടായിരുന്നില്ല. കേന്ദ്രം നേരിട്ട് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു.

ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ടായിരുന്നു. 26 സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചുമാറ്റിയതിന് തിരിച്ചടി നല്‍കിയതാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പനാമയില്‍ ശശി തരൂര്‍ പറഞ്ഞിരുന്നു. മുംബൈയിലെ 26/11 ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തെ അദ്ദേഹം സൂചിപ്പിച്ചു. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.

ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഭീകര താവളത്തില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനിടെ നിയന്ത്രണരേഖ കടന്നെത്തിയെന്ന് തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 'അത് ഞങ്ങള്‍ മുമ്പ് ചെയ്യാത്ത ഒന്നായിരുന്നു. കാര്‍ഗില്‍ യുദ്ധസമയത്തുപോലും രാജ്യം നിയന്ത്രണ രേഖ കടന്നിട്ടില്ല', തരൂര്‍ ചൂണ്ടിക്കാട്ടി. 2019 ജനുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന്, സായുധസേന നിയന്ത്രണരേഖ മാത്രമല്ല അന്താരാഷ്ട്ര അതിര്‍ത്തിയും ഭേദിച്ച് ബാലാകോട്ടിലെ ഭീകരരുടെ ആസ്ഥാനത്ത് ആക്രമണം നടത്തിയതായും തരൂര്‍ പറഞ്ഞു.

'ഇത്തവണ (ഓപ്പറേഷന്‍ സിന്ദൂരിലൂടെ), ഞങ്ങള്‍ ഈ രണ്ടില്‍നിന്നും കൂടുതല്‍ മുന്നോട്ട് പോയിരിക്കുന്നു. നിയന്ത്രണരേഖയും അന്താരാഷ്ട്ര അതിര്‍ത്തിയും കടന്നുപോയെന്ന് മാത്രമല്ല. ഞങ്ങള്‍ പാകിസ്താനിലെ പഞ്ചാബി ഹൃദയഭൂമിയില്‍ ഒമ്പത് സ്ഥലങ്ങളിലെ ഭീകര താവളങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, ഭീകര ആസ്ഥാനങ്ങള്‍ എന്നിവയ്ക്കുനേരെ ആക്രമണം നടത്തി', പാനമയില്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് വിമര്‍ശനത്തോട് ശശി തരൂര്‍ പ്രതികരിച്ചിട്ടില്ല. തനിക്കെതിരായ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ പ്രസ്താവനയില്‍ തരൂരിന് അമര്‍ഷമുണ്ട്. പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് തരൂരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, തരൂരിനോട് വിശദീകരണം ചോദിക്കണമെന്നാണ് പാര്‍ട്ടിയില്‍ ചില നേതാക്കളുടെ ആവശ്യം. ഈ ആവശ്യം തല്‍ക്കാലം ആലോചനയിലില്ലെന്ന് എഐസിസി വൃത്തങ്ങള്‍ പറയുന്നു.

ഇതിനിട തരൂരിനെ പിന്തുണച്ചു ബിജെപി രംഗത്തുവന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്താണ് വേണ്ടത്. അവര്‍ക്ക് രാജ്യത്തോട് എത്രമാത്രം കരുതലുണ്ട്. ഇന്ത്യന്‍ എംപിമാര്‍ വിദേശത്ത് പോയി ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരെ സംസാരിക്കണമെന്നാണോ അവര്‍ പറയുന്നത്. രാഷ്ട്രീയ നിരാശയ്ക്ക് പരിധിയുണ്ട്- റിജിജു കുറിച്ചു.