ന്യൂഡല്‍ഹി: തനിക്കെതിരെ ഇഡി റെയ്ഡിന് നീക്കം നടക്കുന്നതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജൂലൈ 29 ന് പാര്‍ലമെന്റില്‍ നടത്തിയ 'ചക്രവ്യൂഹ' പ്രസംഗത്തെത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തനിക്കെതിരെ റെയ്ഡ് നടത്താന്‍ പദ്ധതിയിടുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഒരു റെയ്ഡ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇ.ഡിക്ക് ഉള്ളിലുള്ള ചിലര്‍ പറഞ്ഞെന്നും തുറന്ന കൈകളോടെ താന്‍ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. എക്‌സിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. 'പ്രത്യക്ഷത്തില്‍ 2ല്‍1നും എന്റെ ചക്രവ്യൂഹ പ്രസംഗം ഇഷ്ടപ്പെട്ടില്ല. ഇ.ഡിയില്‍ ഉള്ളിലുള്ളവര്‍ പറയുന്നു, ഒരു റെയ്ഡ് ആസൂത്രണം ചെയ്യുകയാണെന്ന്. ഇരുകൈകളും നീട്ടി കാത്തിരിക്കുന്നു. ചായയും ബിസ്‌ക്കറ്റും എന്റെ വക' -രാഹുല്‍ കുറിച്ചു.

ജൂലൈ 29ന് ലോക്സഭയില്‍ കേന്ദ്ര ബജറ്റിന്മേല്‍ സംസാരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചുള്ള പ്രസംഗമാണ് രാഹുല്‍ നടത്തിയിരുന്നത്. "ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുരുക്ഷേത്ര യുദ്ധത്തില്‍ ആറു പേര്‍ ചേര്‍ന്ന് അഭിമന്യൂവിനെ ചക്രവ്യൂഹത്തില്‍ കുടുക്കി കൊലപ്പെടുത്തിയത്. ആ ചക്രവ്യൂഹത്തെ പത്മവ്യൂഹമെന്നും വിളിക്കാം.

ഒരു താമര പോലെയാണത്. 21ാം നൂറ്റാണ്ടില്‍, താമരയുടെ പ്രതീകാത്മക രൂപത്തില്‍ പുതിയൊരു ചക്രവ്യൂഹം നിര്‍മിച്ചിരിക്കുന്നു. പ്രധാനമന്ത്രി ആ ചിഹ്നം തന്റെ നെഞ്ചിലണിഞ്ഞിരിക്കുന്നു. അഭിമന്യൂവിന്റെ അതേ ഗതിയാണ് ഇന്ത്യക്ക്. ഇന്ത്യയിലെ യുവാക്കളും കര്‍ഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തില്‍പെട്ട അവസ്ഥയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി, അമിത്ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത്." -എന്നാണ് രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.

"കുത്തക മൂലധനത്തിന്റെയും രാഷ്ട്രീയ കുത്തകയുടെയും ചട്ടക്കൂടാണ് ബിജെപി നിര്‍മിച്ചിരിക്കുന്ന ചക്രവ്യൂഹം. എംപിമാരും കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ എല്ലാവരും അതില്‍ കുടുങ്ങിയിരിക്കുകയാണ്. നിങ്ങള്‍ നിര്‍മിക്കുന്ന ചക്രവ്യൂഹം പ്രതിപക്ഷം ജാതി സെന്‍സസ് നടത്തി ഭേദിക്കും.21ാം നൂറ്റാണ്ടില്‍ മറ്റൊരു ചക്രവ്യൂഹം നിര്‍മിച്ചിട്ടുണ്ട്. അത് താമരയുടെ രൂപത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെഞ്ചിലാണ് ആ ചിഹ്നമുള്ളത്. ഈ ചക്രവ്യൂഹത്തിന് സിബിഐ, ഇഡി, ഐടി എന്നിങ്ങനെ മൂന്ന് ശക്തികളാണുള്ളത്.

കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട ഇടത്തരം വ്യവസായികള്‍ എന്നിവരെ ബജറ്റ് സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ മുന്‍പ് അഭിമന്യുവിനോട് ചെയ്തത് ഇപ്പോള്‍ ചെറുപ്പക്കാരോടും സ്ത്രീകളോടും കര്‍ഷകരോടും ചെറുകിടക്കാരോടും ചെയ്യുന്നു" പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെയും രാഹുല്‍ പ്രസംഗത്തില്‍ കടന്നാക്രമിച്ചിരുന്നു. ഈ ആറുപേരും ചേര്‍ന്ന് രാജ്യത്തെ മുഴുവന്‍ തങ്ങളുടെ ചക്രവ്യൂഹത്തില്‍ കുടുക്കിയെന്നും രാഹുല്‍ ആരോപിച്ചിരുന്നു.