ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന്റെ പേരില്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മക്ക് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയ്. ഗൗരവ് ഗൊഗോയ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത് ഐ.എസ്.ഐയുടെ ക്ഷണപ്രകാരമാണ് എന്നായിരുന്നു ഹിമന്ദയുടെ ആരോപണം. മാത്രമല്ല, സന്ദര്‍ശനത്തെ കുറിച്ച് ഇന്ത്യന്‍ അധികൃതരെ അറിയിച്ചിട്ടില്ലെന്നും ആരോപണമുയര്‍ന്നു. 15 ദിവസമാണ് ഗൊഗോയ് ഇത്തരത്തില്‍ പാക്കിസ്ഥാനില്‍ താമസിച്ചത്. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒക്കായി ഇന്ത്യയില്‍ എലിസബത്ത് ജോലി ചെയ്യുന്നുണ്ടെന്നും ഹിമന്ത ശര്‍മ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരതയില്‍ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കാന്‍ വിദേശരാജ്യങ്ങളിലേക്കയക്കുന്ന സര്‍വകക്ഷി സംഘത്തില്‍ ഗൗരവ് ഗൊഗോയിയെ ഉള്‍പ്പെടുത്തിയതാണ് ഹിമന്തയുടെ പ്രകോപനത്തിന് കാരണം. അസം എം.പിയും ലോക്‌സഭ ഉപനേതാവുമാണ് ഗൊഗോയ്.

എന്നാല്‍ താനല്ല, ആദ്യമായി പാകിസ്താന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതാവെന്ന് ഗൊഗോയ് ഹിമന്തയെ ഓര്‍മപ്പെടുത്തി. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപണങ്ങള്‍ക്ക് മറുപടിയായി 2005ല്‍ പാകിസ്താനില്‍ പോയ എല്‍ കെ അദ്വാനി മുഹമ്മദലി ജിന്നയുടെ ഖബറിടം സന്ദര്‍ശിച്ചതും അവിടെ പൂക്കളര്‍പ്പിച്ചതും സ്തുതി ഗീതം പാടിയതും ഗൊഗോയ് ചൂണ്ടിക്കാട്ടി.

2014ല്‍ മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിന് ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഉണ്ടായിരുന്നു. 2015ല്‍ മോദി ലാഹോറില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയും ചെയ്തു. അവിടെയെത്തിയ പ്രധാനമന്ത്രി, നവാസ് ഷരീഫിന് ജന്‍മദിനാശംസകള്‍ നേര്‍ന്ന കാര്യവും രേഖകള്‍ ഉദ്ധരിച്ച് ഗൊഗോയ് ഓര്‍മ്മപ്പെടുത്തി. തങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോയാല്‍ അത് ഭീകരകുറ്റകൃത്യമായി. എന്നാല്‍ മോദി പോയാല്‍ അത് ബിരിയാണി നയതന്ത്രമാകുന്നത് എങ്ങനെയാണെന്നും ഗൊഗോയ് ചോദിച്ചു.

ഭീകര-ഇന്റലിജന്‍സ്-സൈനിക നക്‌സസ് തകര്‍ക്കാത്തിടത്തോളം കാലം പാക് നേതൃത്വത്തില്‍ വിശ്വാസമില്ലെന്ന കാര്യം പല തവണ പറഞ്ഞിട്ടുണ്ട്. ഞങ്ങളൊരിക്കലും ജിന്നക്ക് സ്തുതി ഗീതം പാടാനായി പോയിട്ടില്ല. ഷെരീഫിന് ജന്‍മദിനാശംസകള്‍ നേരാനും പോയിട്ടില്ല. ഈ എസ്.ഐ.ടിക്ക് സത്യവുമായി പുലബന്ധം പോലുമില്ല. അതൊരു രാഷ്ട്രീയപരവും അപകീര്‍ത്തിപ്പെടുത്തുന്നതുമായ ഒരു തന്ത്രമാണ്. -ഗൊഗോയ് പറഞ്ഞു.