ന്യൂഡല്‍ഹി: എഴുപത് വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ലക്ഷം വരെയുള്ള ചികിത്സയാണ് സൗജന്യമായി നല്‍കുക. ആറ് കോടിയിലധികം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

ആയുഷ് മാന്‍ ഭാരത് ജന്‍ ആരോഗ്യ യോജനയ്ക്ക് കിഴിലാണ് പദ്ധതി നടപ്പാക്കുക. അടുത്ത ദിവസം മുതല്‍ പദ്ധതി നിലവില്‍ വരും. ഇതോടെ, 70 വയസ്സും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ ആയുഷ്മാന്‍ ഭാരതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇതിനായി പ്രത്യേകം കാര്‍ഡുകള്‍ നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഈ തീരുമാനം രാജ്യത്തുടനീളമുള്ള ആറ് കോടി മുതിര്‍ന്ന പൗരന്‍മാരുള്ള 4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിലവില്‍ ആയുഷ് ഭാരത് പദ്ധതിക്ക് കീഴിലുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷയാകും ലഭിക്കുക. അധികമായി ലഭിക്കുന്ന അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ കുടുംബത്തിലെ 70 വയസ്സിന് താഴെയുള്ള അംഗങ്ങള്‍ക്ക് പങ്കിടാനാവില്ല.

കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (സിജിഎച്ച്എസ്), എക്സ്-സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ഇസിഎച്ച്എസ്), ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) തുടങ്ങിയ മറ്റു പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ ഇതിനകം ലഭിക്കുന്ന 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവിലുള്ള സ്‌കീമുകളില്‍ തുടരുകയോ അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത് തിരഞ്ഞെടുക്കുകയോ ചെയ്യാം.

സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അല്ലെങ്കില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴിലുള്ള 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിലവില്‍ 12.34 കുടുംബങ്ങളിലെ 55 കോടി ആളുകള്‍ പങ്കാളികളാണ്. 70 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്‍മാരേയും സൗജന്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.