- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നരേന്ദ്രാ, കീഴടങ്ങുക' പരാമര്‍ശം: രാഹുല്‍ ഗാന്ധിയെ തള്ളി ശശി തരൂര്‍; അമേരിക്കന്‍ പ്രസിഡന്റിനോട് ബഹുമാനം മാത്രമേ ഉള്ളൂ; ട്രംപ് അടക്കം ആരോടും വിഷയത്തില്‍ ഇടപെടാനോ മധ്യസ്ഥത വഹിക്കാനോ ആവശ്യപ്പെട്ടിട്ടില്ല; ഭീകരതയുടെ ഭാഷയില്‍ പാക്കിസ്ഥാന്‍ സംസാരിച്ചാല്‍ സൈന്യത്തിന്റ ഭാഷയില്‍ ഇന്ത്യന്‍ മറുപടിയെന്നും തരൂര്‍
'നരേന്ദ്രാ, കീഴടങ്ങുക' പരാമര്‍ശം: രാഹുല്‍ ഗാന്ധിയെ തള്ളി ശശി തരൂര്‍
ന്യൂഡല്‍ഹി: 'നരേന്ദ്രാ, കീഴടങ്ങുക' എന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വിവിധ കോണുകളില്‍ നിന്നും രാഹുലിന്റെ ഈ പരാമര്‍ശത്തില്‍ എതിര്‍പ്പുയര്‍ന്നു. ഇപ്പോഴിതാ രാഹുലിന്റ പരാമര്‍ശത്തിന് പരോക്ഷ മറുപടിയുമായി കോണ്‍ഗ്രസ് എംപി കൂടിയായ ശശി തരൂര്‍ രംഗത്തെത്തി. രാഹുലിന്റെ പരാമര്‍ശം തള്ളിയ തരൂര്‍, ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് അര്‍ധശങ്കക്ക് ഇടയില്ലാതെ വ്യക്തമാക്കി.
രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി രംഗത്തു വന്നിരുന്നുവെങ്കിലും കോണ്‍ഗ്രസ് എം.പിയായ ശശി തരൂര്‍ കേന്ദ്ര സര്‍ക്കാറിനെ പിന്തുണക്കുന്ന തരത്തില്‍ രംഗത്ത് വന്നത് ആദ്യമായാണ്. തരൂരിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
അമേരിക്കന്‍ പ്രസിഡന്റിനോട് ബഹുമാനം മാത്രമേ ഉള്ളൂ. അങ്ങനെയൊരു ബന്ധമാണ് ഇന്ത്യ അമേരിക്കയുമായി പുലര്‍ത്തുന്നതെന്നും തരൂര്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കം ആരോടും വിഷയത്തില്‍ ഇടപെടാനോ മധ്യസ്ഥത വഹിക്കാനോ ആവശ്യപ്പെട്ടിട്ടില്ല. പാക്കിസ്ഥാനോട് സംസാരിക്കാന്‍ ഒരു ഭാഷ തടസമല്ല. ഭീകരതയുടെ ഭാഷയില്‍ പാക്കിസ്ഥാന്‍ സംസാരിച്ചാല്‍ സൈന്യത്തിന്റെ ഭാഷയില്‍ ഇന്ത്യ മറുപടി നല്‍കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'സംഗതന്‍ ശ്രിജന്‍ അഭിയാന്‍' കാമ്പയിനില്‍ സംസാരിക്കവെയാണ് ഓപറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഇടപെട്ടെന്ന ആരോപണം രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചത്. ഓപറേഷന്‍ സിന്ദൂറിനിടെ ഡോണള്‍ഡ് ട്രംപിന്റെ ഫോണ്‍ കോളിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയതെന്നാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്.
'ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും എനിക്ക് നന്നായി അറിയാം. അവരുടെ മേല്‍ അല്‍പം സമ്മര്‍ദ്ദം ചെലുത്തുകയോ ചെറിയ തള്ള് കൊടുക്കുകയോ ചെയ്താല്‍ അവര്‍ ഭയന്നോടും. ട്രംപ് ഇതിന്റെ ഒരു സിഗ്‌നല്‍ നല്‍കിയിട്ടുണ്ട്. ഫോണ്‍ എടുത്ത്, 'മോദി ജി, നിങ്ങള്‍ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങുക' എന്ന് പറഞ്ഞു. 'ശരി, സര്‍' എന്ന് പറഞ്ഞ് നരേന്ദ്ര മോദി ട്രംപിന്റെ സിഗ്‌നല്‍ അനുസരിച്ചു' -രാഹുല്‍ ഗാന്ധി പരിഹസിച്ചു.
ഫോണ്‍ കോള്‍ ഇല്ലാത്ത ഒരു കാലം - 1971 ലെ യുദ്ധത്തില്‍ യു.എസിന്റെ ഏഴാം കപ്പല്‍പ്പട വന്ന കാലം - ഇവിടെ കൂടിയിരുന്ന പലര്‍ക്കും ഓര്‍മയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ''ആയുധങ്ങള്‍ എത്തി, ഒരു വിമാനവാഹിനിക്കപ്പല്‍ വന്നു. എന്നാല്‍, ഇന്ദിരാഗാന്ധി പറഞ്ഞു: 'എനിക്ക് ചെയ്യേണ്ടത് ഞാന്‍ ചെയ്യും' എന്ന്. അതാണ് വ്യത്യാസം. അതാണ് സ്വഭാവം. ഇവരെല്ലാം ഇങ്ങനെയാണ്. ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍ -അവര്‍ കീഴടങ്ങിയവരല്ല. അവര്‍ വന്‍ശക്തികളെ എതിര്‍ത്തവരായിരുന്നു. എന്നാല്‍, സ്വാതന്ത്ര്യലബ്ധി മുതല്‍ കീഴടങ്ങല്‍ കത്തുകള്‍ എഴുതുന്ന ശീലം അവര്‍ക്കുണ്ട്...' -ആര്‍.എസ്.എസിനെക്കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ പാക് ഭീകരതയെക്കുറിച്ച് ലോകരാജ്യങ്ങളോട് വിശദീകരിക്കാനുള്ള ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍വകക്ഷിസംഘം യുഎസിലാണിപ്പോള്‍. മറുഭാഗത്ത് പാകിസ്താന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തുലുള്ള സംഘവും യുഎസിലെത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെ പ്രതിനിധി സംഘവും യുഎസില്‍ വന്നതിന് പിന്നാലെ രാജ്യങ്ങള്‍ തമ്മിലുള്ള ഇന്റലിജന്‍സ് സഹകരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബിലാവല്‍ ഭൂട്ടോ.
പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം ദക്ഷിണേഷ്യയിലെ ഭീകരവാദത്തെ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പിപിപി ചെയര്‍മാന്‍കൂടിയായ ബിലാവലിന്റെ അവകാശവാദം. യുഎന്‍ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് പാക് പ്രതിനിധി തലവന്‍ ഇത്തരത്തിലൊരു വാദഗതി ഉന്നയിച്ചിരിക്കുന്നത്. .
'എനിക്ക് പൂര്‍ണ്ണമായും ഉറപ്പുണ്ട്, ഐഎസ്ഐയും റോയും ഈ ശക്തികള്‍ക്കെതിരെ പോരാടാന്‍ ഒരുമിച്ച് ഇരുന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍, ഇന്ത്യയിലും പാകിസ്താനിലും ഭീകരപ്രവര്‍ത്തനം ഗണ്യമായി കുറയുന്നത് നമുക്ക് കാണാന്‍ സാധിക്കും' ബിലാവല്‍ ഭൂട്ടോ പറഞ്ഞു. ദക്ഷിണേഷ്യയില്‍ ഇടപെടുന്നത് തുടരണമെന്നുമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. സമീപകാല വെടിനിര്‍ത്തലിന് ശേഷവും സംഘര്‍ഷ സാധ്യത കുറയുകയല്ല, വര്‍ധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം യുഎസിലെ പ്രധാന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ചുകഴിഞ്ഞു. യു.എസ്. കോണ്‍ഗ്രസ് അംഗങ്ങളുമായും സെനറ്റ് വിദേശകാര്യ സമിതിയുമായും കൂടിക്കാഴ്ചകള്‍ നടത്തും. അക്കാദമിക് വിദഗ്ദ്ധരുമായും വിവിധ മാധ്യമ സ്ഥാപനങ്ങളുമായും ഇന്ത്യന്‍ പ്രതിനിധി സംഘം ചര്‍ച്ചകളും നടത്തും.