ന്യൂഡല്‍ഹി: സ്പീക്കര്‍ സംഘടിപ്പിച്ച ചായസല്‍ക്കാരത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. പ്രിയങ്കയ്ക്ക് രാഷ്ട്രീയമായ ഉളുപ്പുണ്ടായിരുന്നെങ്കില്‍ ഈ സല്‍ക്കാരത്തില്‍ പങ്കെടുക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ അധ്യായം എന്നാണ് ഈ സംഭവത്തെ ബ്രിട്ടാസ് വിശേഷിപ്പിച്ചത്.

രാജ്യത്തെ പാവപ്പെട്ട ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ കഴിയുന്നതിന് മുന്‍പ് ഇത്തരമൊരു സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ 'അസാമാന്യ രാഷ്ട്രീയ ഉളുപ്പ്' വേണമെന്ന് അദ്ദേഹം പരിഹസിച്ചു. ഇവര്‍ അവിടെ പോയത് ഉദകക്രിയ ചെയ്യാനാണോ? എന്ന ചോദ്യമാണ് തന്റെ മനസ്സില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സല്‍ക്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും ബ്രിട്ടാസ് വിമര്‍ശിച്ചു. ചെന്നിത്തലയെ കാണുമ്പോള്‍ ഷേക്സ്പിയര്‍ നാടകങ്ങളിലെ ദുരന്ത കഥാപാത്രങ്ങളെയാണ് തനിക്ക് ഓര്‍മ്മ വരുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. അദ്ദേഹത്തോട് തനിക്ക് വലിയ ബഹുമാനവും ആദരവുമുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ കാഴ്ച ദുഃഖകരമാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

മഹാത്മാഗാന്ധിയുടെ ചിത്രം ഇനി ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ആരോപിച്ചു. അതിനുള്ള ഒന്നാം ഘട്ട ആലോചനകള്‍ പൂര്‍ത്തിയായികഴിഞ്ഞു ഇന്ത്യയുടെ ആര്‍ഷഭാരത സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന ഒരു ചിഹ്നം ഉപയോഗിക്കാനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്താല്‍ അതിനുശേഷം ഉള്ള മോദിയുടെ തേയില സല്‍ക്കാരത്തിലും പ്രിയങ്കാ ഗാന്ധിയും മറ്റുള്ളവരും പങ്കെടുക്കുമെന്നാണ് താന്‍ കരുതുന്നെന്നും അദ്ദേഹം പരിഹസിച്ചു.