കല്‍ബുറഗി: ആര്‍എസ്എസിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് കര്‍ണാടക മന്ത്രി പ്രിയങ്ക ഖാര്‍ഗെ. 300- 400 കോടി രൂപയുടെ ഓഫീസ് നിര്‍മിക്കാന്‍ ആര്‍എസ്എസിന് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഫണ്ടിന്റെ ഉറവിടം എന്താണ് വെളിപ്പെടുത്താത്തത്? എന്തുകൊണ്ടാണ് ഫണ്ടിങ് ഇത്ര അവ്യക്തമാകുന്നത്? ആര്‍ക്കെങ്കിലും ഉത്തരം അറിയാമെങ്കില്‍ എന്നോട് പറയൂ. എന്തായാലും തനിക്ക് ഉത്തരം അറിയാമെന്നും ഖാര്‍ഗെ കലബുറഗിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങള്‍ മൂന്നക്കം കടന്ന് അധികാരത്തിലെത്തിയാല്‍ ഇഡി, ഐടി പോലുള്ള ഏജന്‍സികളെ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് അയക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആര്‍എസ്എസും ബിജെപിയും ഭരണഘടനാ വിരുദ്ധരാണെന്ന് പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. മുമ്പും താന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അധികാരം ലഭിച്ചാല്‍, രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാകുന്ന, മതത്തിന്റെ അടിസ്ഥാനത്തില്‍ സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന, ഭരണഘടനയുടെ തത്വങ്ങള്‍ ലംഘിക്കുന്ന സംഘടനകള്‍ക്കെതിരെ നടപടിയെടുക്കും. ജാതി, വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച് രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് ദോഷം വരുത്തുന്നവര്‍ ദേശവിരുദ്ധരാണെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ടെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

തുടക്കം മുതല്‍ ആര്‍എസ്എസ് ഇന്ത്യന്‍ ഭരണഘടനയെ എതിര്‍ക്കുന്നുണ്ട്. അവരുടെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ഭരണഘടനെ എതിര്‍ത്തിരുന്നു. മനുസ്മൃതിക്ക് വേണ്ടിയാണ് അവര്‍ വാദിച്ചത്. ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈന്യത്തിനെതിരെ പോരാടാന്‍ ഇന്ത്യക്കാരോട് സവര്‍ക്കര്‍ ആഹ്വാനം ചെയ്തു. അദ്ദേഹം എന്തുകൊണ്ടാണ് ബ്രിട്ടീഷുകാരുടെ പെന്‍ഷന്‍ സ്വീകരിച്ചത്? എന്തിനാണ് ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ എഴുതിയതെന്നും പ്രിയങ്ക് ഖാര്‍ഗെ ചോദിച്ചു.