ന്യൂഡല്‍ഹി: ഹരിയാനയിലെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വൈ. പുരണ്‍ കുമാറിന്റെ മരണവും ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായിക്കുനേരെ ഷൂ എറിയാനുള്ള ശ്രമവും ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി. ബിജെപിയെ വിമര്‍ശിച്ചു കൊണ്ടാണ് പ്രിയങ്ക രം്ഗത്തുവന്നത്. ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ രാജ്യത്തുടനീളം ദലിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതായി പ്രിയങ്ക ആരോപിച്ചു.

'ജാതീയ പീഡനത്തില്‍ താങ്ങാനാവാതെ ഹരിയാനയിലെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വൈ.പുരണ്‍ കുമാര്‍ ജിയുടെ ആത്മഹത്യ രാജ്യത്തെ ഞെട്ടിച്ചു. രാജ്യത്തുടനീളമുള്ള ദലിതര്‍ക്കെതിരായ അനീതിയുടെയും അതിക്രമങ്ങളുടെയും തുടര്‍ച്ചയായ ശൃംഖല ഭയാനകമാണെ'ന്നും വയനാട്ടില്‍ നിന്നുള്ള ലോക്സഭാ എം.പി തന്റെ 'എക്‌സ്' ഹാന്‍ഡില്‍ എഴുതി.

ബി.ജെ.പി ഭരണം ദലിതര്‍ക്ക് ശാപമായി മാറിയിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് റായ്ബറേലിയില്‍ ഹരി ഓം വാല്‍മീകിയുടെ കൊലപാതകവും സുപ്രീംകോടതിയില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്കെതിരെ ഷൂ എറിയാന്‍ ശ്രമിച്ചതും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയും ഉള്‍പ്പെടെയുള്ള സംഭവങ്ങളെന്ന് പ്രിയങ്ക പറഞ്ഞു.

ഒരു സാധാരണ പൗരനായാലും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ആളായാലും അവര്‍ ദലിത് സമൂഹത്തില്‍ പെട്ടവരാണെങ്കില്‍, അനീതിയും മനുഷ്യത്വമില്ലായ്മയും അവരെ വെറുതെ വിടുന്നില്ല. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ദലിതരുടെ അവസ്ഥ ഇതാണെങ്കില്‍, സാധാരണ ദലിത് സമൂഹം ജീവിക്കുന്ന സാഹചര്യങ്ങള്‍ സങ്കല്‍പ്പിച്ചുനോക്കൂ എന്നും അവര്‍ എഴുതി.

ഒക്ടോബര്‍ 2ന് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഗ്രാമവാസികള്‍ കള്ളനാണെന്ന് തെറ്റിദ്ധരിച്ചാണ് വാല്‍മീകിയെ കൊലപ്പെടുത്തിയത്. കോടതി നടപടികള്‍ക്കിടെ അഭിഭാഷകനായ രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസ് ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിച്ചു. അഭിഭാഷകനെതിരെ നിയമനടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി തീരുമാനിച്ചു.