ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തരകലഹത്തിന്റെ ഫലമായി മുതിര്‍ന്ന നേതാവ് രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ആപ്പിന്റെ രാഷ്ട്രീയ ശൈലിയല്‍ സോഷ്യല്‍ മീഡിയക്ക് വളരെ പ്രാധാന്യം നല്കിയ നേതാവാണ് ഛദ്ദ. അദ്ദേഹം അവതരിപ്പിക്കുന്ന വിഷയങ്ങള്‍ അടക്കം ശ്രദ്ധിക്കപ്പെട്ടത് സോഷ്യല്‍ മീഡിയ ഇടപെടലോടെയാണ്. ഡെപ്യൂട്ടി ലീഡര്‍ പദവിയില്‍ നിന്നും ഛദ്ദയെ നീക്കിയ നടപടിയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും വാക്‌പോരാണ് ഉണ്ടായിരിക്കുന്നത്.

രാജ്യസഭയിലെ ചുമതലയില്‍ നിന്ന് നീക്കിയതിന് പിന്നാലെ ആംആദ്മി പാര്‍ട്ടിയോട് ചോദ്യങ്ങളുമായി രാഘവ് ചദ്ദയാണ് രംഗത്തെത്തിയത്. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് രാഘവ് ചദ്ദയുടെ പ്രതികരണം. നിശബദ്നാക്കാം എന്നാല്‍ തോല്‍പ്പിക്കാന്‍ ആകിലെന്നാണ് ചദ്ദയുടെ നിലപാട്. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് ഞാന്‍ ശ്രമിച്ചത്. ആരും ഉയര്‍ത്താന്‍ മടിക്കുന്ന വിഷയങ്ങളാണ് ഞാന്‍ ഉന്നയിച്ചത്. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നത് കുറ്റമാണോ, ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തോയെന്നും അദ്ദേഹം ചോദിച്ചു. തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് പാര്‍ട്ടി, സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടെന്നും ചദ്ദ ആരോപിച്ചു.

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിക്കാതെ സമൂസയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്ററി സമയം പാഴാക്കിയെന്നാണ് എഎപി തിരിച്ചടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിക്കാന്‍ രാഘവ് ചദ്ദ എംപി ഭയപ്പെടുന്നു. ദേശീയ വിഷയങ്ങള്‍ ഉന്നയിക്കുന്നതിനുപകരം സമൂസയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്ററി സമയം പാഴാക്കിയെന്നും ആം ആദ്മി പാര്‍ട്ടി ദേശീയ മാധ്യമ മേധാവി അനുരാഗ് ധണ്ട കുറ്റപ്പെടുത്തി.

'കഴിഞ്ഞ കുറച്ച് കാലമായി, നിങ്ങള്‍ക്ക് ഭയമാണ്, മോദിക്കെതിരെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ല. രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ ഭയപ്പെടുന്നു എന്നും ആം ആദ്മി ദേശീയ മാധ്യമ മേധാവി അനുരാഗ് ധണ്ട കുറ്റപ്പെടുത്തി. എഎപിയിലെ ഭിന്നതയുടെ ഭിന്നതയുടെ സൂചനയാണ് പുറത്തുവരുന്നത്.

ഇന്നലെയാണ് നാടകീയമായ രംഗങ്ങള്‍ക്ക് ശേഷം എഎപി ചദ്ദയെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ സെക്രട്ടറിയേറ്റിന് എഎപി കത്ത് നല്‍കി. പാര്‍ട്ടി ചദ്ദയെ ഒറ്റപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ നിര്‍ണായക നീക്കം. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള പാര്‍ട്ടിയുടെ താരപ്രചാരകരുടെ പട്ടികയില്‍ നിന്നും കഴിഞ്ഞ ആഴ്ച രാഘവ് ചദ്ദയെ ഒഴിവാക്കിയിരുന്നു.

2023 മുതല്‍ രാജ്യസഭയില്‍ എഎപി ഡെപ്യൂട്ടി ലീഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പഞ്ചാബില്‍ നിന്നുള്ള എംപിയാണ് പുതിയ ഉപനേതാവായി നിയോഗിക്കപ്പെട്ട അശോക് മിത്തല്‍. 37 കാരനായ രാഘവ് ഛദ്ദ പാര്‍ട്ടി പരിപാടികളില്‍ നിന്നും ഏതാനും കാലങ്ങളായി അകന്നുനില്‍ക്കുകയായിരുന്നു.

പുതിയ നടപടിയോടെ ഛദ്ദ എഎപി വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയും നേതൃത്വവും ഉള്‍പ്പെടുന്ന പ്രധാന സംഭവവികാസങ്ങളില്‍ ഛദ്ദ തുടര്‍ച്ചയായി മൗനം പാലിച്ചു വരികയായിരുന്നു. ബിജെപിക്കെതിരെ കെജരിവാള്‍ കടുത്ത ആക്രമണം അഴിച്ചുവിട്ട, ജന്തര്‍മന്തറില്‍ എഎപി സംഘടിപ്പിച്ച ജന്‍സഭയിലും രാഘവ് ഛദ്ദ പങ്കെടുത്തിരുന്നില്ല.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഫെബ്രുവരിയില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവരെ കോടതി കുറ്റവിമുക്തരാക്കിയ സംഭവത്തില്‍ രാഘവ് ഛദ്ദ പരസ്യമായി ഒരു പ്രതികരണവും നടത്തിയില്ല. പാര്‍ട്ടി നേതാക്കളെ മോചിപ്പിച്ചതില്‍ അനുകൂലമായി രാഘവ് ഛദ്ദ സമൂഹമാധ്യമത്തിലും ഒരു കുറിപ്പ് പോലും ഇട്ടിരുന്നില്ല.