ന്യൂഡൽഹി: മികച്ച വിജയത്തിന് ശേഷം കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് വൈകീട്ട് ചേരും. യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം രാഹുൽ സ്ഥാനം ഏറ്റെടുക്കുമോ എന്നതാണ് അറിയേണ്ടത്. രാഹുൽ വിസമ്മതിച്ചാൽ മാത്രമേ മറ്റു പേരുകൾ പാർട്ടി പരിഗണിക്കുകയുള്ളൂ. കെ സി വേണുഗോപാൽ, ഗൗരവ് ഗൊഗോയ്, ശശി തരൂർ തുടങ്ങിയവർക്കാണ് അങ്ങനെയെങ്കിൽ സാധ്യത ലഭിക്കുക.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. 99 സീറ്റ് നേടിയ കോൺഗ്രസ് പത്ത് വർഷത്തിന് ശേഷമാണ് പാർലമെന്റിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. പാർലമെന്ററി പാർട്ടി യോഗത്തിന് മുന്നോടിയായി വിശാല പ്രവർത്തക സമിതിയും യോഗം ചേരും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന യോഗം പ്രതിപക്ഷ നേതൃസ്ഥാനത്തിലും, രാഹുൽ ഏത് മണ്ഡലം നിലനിർത്തണമെന്നതിലും ചർച്ച നടത്തും. വയനാട് ഉപേക്ഷിക്കാനാണ് സാധ്യത കൂടുതൽ. ഇവിടെ പ്രിയങ്ക മത്സരിക്കാൻ എത്തുമോ എന്നതും ചോദ്യമായി ഉയരുന്നുണ്ട്.

രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപിമാർ നേരത്തെ രംഗത്തുവന്നിരുന്നു. കാർത്തി ചിദംബരം, മാണിക്കം ടഗോർ തുടങ്ങിയവർ രാഹുൽ നേതൃസ്ഥാനത്തേക്കു വരണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യാസഖ്യത്തെ മുന്നിൽനിന്നു നയിച്ച രാഹുൽ പ്രതിപക്ഷ നേതാവാകുന്നതിൽ മറ്റു കക്ഷികൾക്കും കാര്യമായ എതിർപ്പില്ല. 2019 ലെ തിരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കോൺഗ്രസ് പ്രസിഡന്റ് പദം രാജിവച്ച രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചിരുന്നു. 52 സീറ്റിലൊതുങ്ങിയ കോൺഗ്രസിനു പ്രതിപക്ഷ നേതൃപദവിയും അന്നുണ്ടായിരുന്നില്ല.

അതേസമയം പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചെങ്കിലും സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ പൂർണമായി ഉപേക്ഷിക്കാതെ ഇന്ത്യാസഖ്യം. തൃണമൂൽ, സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി, ശിവസേന (ഉദ്ധവ്) എന്നിവയാണ് ഇതിന്റെ മുൻനിരയിലുള്ളത്. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റില്ലാത്തതിനാൽ സർക്കാർ രൂപീകരിക്കാൻ തൽക്കാലം നീക്കം നടത്തേണ്ടെന്നാണു കോൺഗ്രസിന്റെ ചിന്ത.

പ്രതിപക്ഷത്തിരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഇന്ത്യാസഖ്യ യോഗം തീരുമാനിച്ചിരുന്നു. സർക്കാരുണ്ടാക്കാൻ അവസരം ലഭിക്കുമ്പോൾ അതിനായി നീക്കം നടത്തുക എന്നതാണ് കോൺഗ്രസ്, ഇടതു കക്ഷികളുടെ നിലപാട്. എന്നാൽ, അവസരം വരുന്നതു വരെ കാത്തിരിക്കുകയല്ല, മറിച്ച് അവസരമുണ്ടാക്കി സർക്കാർ രൂപീകരിക്കുകയാണു വേണ്ടതെന്നാണു തൃണമൂൽ ഉൾപ്പെടെയുള്ളവയുടെ വാദം.

തിരഞ്ഞെടുപ്പു ഫലം വന്ന ദിവസം എസ്‌പി നേതാവ് അഖിലേഷ് യാദവിനെ ഫോണിൽ വിളിച്ച മമത ബാനർജി, ടിഡിപിയുടെ ചന്ദ്രബാബു നായിഡു, ജെഡിയു നേതാവ് നിതീഷ് കുമാർ എന്നിവരെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടതായാണു വിവരം. ഇരുവരുമായി അഖിലേഷിന്റെ പിതാവ് അന്തരിച്ച മുലായം സിങ് യാദവിനുണ്ടായിരുന്ന ഊഷ്മള ബന്ധം മമത ഓർമിപ്പിച്ചു. അതുപയോഗിച്ച് ഇരുവരിലേക്കും പാലമിടാനായിരുന്നു ആവശ്യം. ആം ആദ്മി, ശിവസേനാ നേതാക്കളുമായും മമത ഇക്കാര്യം ചർച്ച ചെയ്തു.

അതേസമയം, നായിഡുവിനെയും നിതീഷിനെയും നിർബന്ധിച്ച് ഇന്ത്യാസഖ്യത്തിലേക്കെത്തിച്ചാൽ അവർ ചോദിക്കുന്ന പദവികൾ നൽകി സർക്കാരുണ്ടാക്കേണ്ടി വരുമെന്നും അതു തർക്കങ്ങൾക്കു വഴിവയ്ക്കുമെന്നും കോൺഗ്രസ് പറയുന്നു. ബിജെപിക്കു കേവല ഭൂരിപക്ഷമില്ലാത്തതിനാൽ മൂന്നാം മോദി സർക്കാർ ആടിയുലയുമെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ അതു തകരാമെന്നും വിലയിരുത്തുന്ന കോൺഗ്രസ്, അങ്ങനെയൊരു സാഹചര്യം ഉരുത്തിരിയുമ്പോൾ നിതീഷിനെയും നായിഡുവിനെയും ഒപ്പം കൂട്ടാമെന്നു കണക്കുകൂട്ടുന്നു. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞെത്തുന്ന ഇരുവരും വലിയ ആവശ്യങ്ങളുന്നയിക്കാതെ സഖ്യത്തിന്റെ ഭാഗമാകുമെന്നാണു കോൺഗ്രസ് പ്രതീക്ഷ.

ലോക്‌സഭാ സ്പീക്കർ സ്ഥാനം നേടിയെടുക്കണമെന്ന് ചന്ദ്രബാബു നായിഡുവിനും നിതീഷ് കുമാറിനും ശിവസേനാ നേതാവ് ആദിത്യ താക്കറെയുടെ ഉപദേശം. ഇല്ലെങ്കിൽ ടിഡിപി, ജെഡിയു പാർട്ടികളെ പിളർത്താൻ ബിജെപി ശ്രമിക്കുമെന്നും മുന്നറിയിപ്പു നൽകി. ശിവസേനയെയും എൻസിപിയെയും പിളർത്തിയതു സൂചിപ്പിച്ചാണ് ആദിത്യയുടെ ഉപദേശം. സർക്കാർ രൂപീകരിച്ച ശേഷം വാക്കുകളും വാഗ്ദാനങ്ങളും ലംഘിക്കുന്ന പാർട്ടിയാണു ബിജെപിയെന്നും അവർ മറ്റു പാർട്ടികളെ ഇല്ലാതാക്കാൻ ശ്രമിക്കുമെന്നും ആദിത്യ പറഞ്ഞു.