ന്യൂയോര്‍ക്ക്: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം പിയുമായ രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തി. ഞായറാഴ്ച ടെക്‌സസിലെ ഡാലസില്‍ എത്തിയ അദ്ദേഹത്തെ പ്രവാസികളും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

ഇതിന്റെ ചിത്രങ്ങള്‍ രാഹുല്‍ പിന്നീട് സാമൂഹികമാധ്യത്തില്‍ പങ്കുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ആവശ്യമായ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും പങ്കെടുക്കാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ യു.എസ്. സന്ദര്‍ശനമാണിത്.

ഇന്നുമുതല്‍ ചൊവ്വാഴ്ചവരെ ഡാലസിലും വാഷിങ്ടണ്‍ ഡി.സിയിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ടെക്‌സാസ്, ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായും അക്കാദമിക് വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തുന്നത്. ഊഷ്മള സ്വീകരണത്തിന് രാഹുല്‍ നന്ദി പറഞ്ഞു. ഇന്ത്യന്‍ നയതന്ത്രവിദഗ്ധര്‍, ബിസിനസുകാര്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ അടക്കമുള്ളവരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. വ്യത്യസ്ത മേഖലകളിലുള്ളവരുമായി രാഹുല്‍ ആശയവിനിമയം നടത്തുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തലവന്‍ സാം പിത്രോദ പറഞ്ഞു.