ചെന്നൈ: തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ എം.കെ സ്റ്റാലിന്റെ ഡിഎംകെ സര്‍ക്കാര്‍ കനത്ത പരാജയമെന്ന് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. വനിതാ ദിനത്തിലായിരുന്നു സ്റ്റാലിന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിജയ് എത്തിയത്. 2026ല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മാറ്റം കൊണ്ടുവരുമെന്നും വിജയ് പറഞ്ഞു. ഇത്രയും നാള്‍ ഡിഎംകെ സര്‍ക്കാര്‍ ജനങ്ങള്‍ വഞ്ചിക്കുകയായിരുന്നുവെന്നും തുറന്നടിച്ചു. സമൂഹമമാധ്യമത്തിലൂടെ നടത്തിയ വീഡിയോ സന്ദേശത്തിലാണ് താരം ഡിഎംകെ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

''എല്ലാവര്‍ക്കും വനിതാ ദിനാശംസകള്‍. സുരക്ഷ ഉള്ളപ്പോള്‍ മാത്രമാണ് സന്തോഷം ഉണ്ടാകുക. സുരക്ഷയില്ലാത്ത സമയത്ത് എന്തു സന്തോഷമാണ് ലഭിക്കുക. നമ്മളെല്ലാവരും ചേര്‍ന്നാണ് 2021ല്‍ ഡിഎംകെ സര്‍ക്കാരിനെ തിരഞ്ഞെടുത്തത്. എന്നാല്‍ അവര്‍ നമ്മളെ വഞ്ചിച്ചു. എല്ലാം മാറ്റത്തിനു വിധേയമാണ്. തമിഴ്‌നാട്ടില്‍ മാറ്റം സംഭവിക്കും. വിഷമിക്കേണ്ട. 2026 ല്‍ നമ്മള്‍ എല്ലാവരും ചേര്‍ന്നു സ്ത്രീ സുരക്ഷയില്‍ വീഴ്ച വരുത്തിയ ഈ ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കും. ഈ വനിതാ ദിനത്തില്‍ നമ്മള്‍ എല്ലാവരും അതിനായി ഒന്നു ചേരണം. നിങ്ങളുടെ അച്ഛനായി, മകനായി, സഹോദരനായി, കൂട്ടുകാരനായി ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും.'' വിജയ് പറഞ്ഞു.