കോട്ടയം: പാലാ നഗരസഭയില്‍ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്. ചെയര്‍പേഴ്‌സണ്‍ സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടും. ഒരാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സ്വതന്ത്രരായി വിജയിച്ച പുളിക്കകണ്ടം കുടുംബം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇത് സാധ്യമായത്. 21 വയസ്സുകാരിയായ ദിയ ബിനു പുളിക്കകണ്ടം ആയിരിക്കും ആദ്യ ടേം ചെയർപേഴ്സൺ.

എൽഡിഎഫിനോ യുഡിഎഫിനോ കേവല ഭൂരിപക്ഷമില്ലാതിരുന്ന പാലാ നഗരസഭയിൽ മൂന്ന് കൗൺസിലർമാരുള്ള പുളിക്കകണ്ടം കുടുംബത്തിന്റെ നിലപാട് നിർണായകമായിരുന്നു. ആകെ 26 സീറ്റുകളിൽ എൽഡിഎഫ് 12 സീറ്റും യുഡിഎഫ് 10 സീറ്റും നേടിയിരുന്നു. നാല് സ്വതന്ത്രരിൽ മൂന്നുപേരും പുളിക്കകണ്ടം കുടുംബത്തിൽ നിന്നുള്ളവരാണ് – ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവർ. 19-ാം വാർഡിൽ നിന്ന് കോൺഗ്രസ് വിമതനായി മത്സരിച്ച രാഹുലാണ് നാലാമത്തെ സ്വതന്ത്രൻ.

ഭരണം പിടിക്കാൻ എൽഡിഎഫും പുളിക്കകണ്ടം കുടുംബവുമായി ചർച്ചകൾ നടത്തിയിരുന്നു. മന്ത്രി വി.എൻ. വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥ്, പാലായിലെ സിപിഎം നേതാക്കൾ എന്നിവർ നേരിട്ടെത്തി ചർച്ചകൾ നടത്തിയെങ്കിലും വിജയം കണ്ടില്ല. കുടുംബത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് എൽഡിഎഫ് ഉറപ്പ് നൽകിയിരുന്നെങ്കിലും പുരോഗതി ഉണ്ടായില്ല.

അധ്യക്ഷ സ്ഥാനം ലഭിക്കുന്നവരെ പിന്തുണയ്ക്കുമെന്നായിരുന്നു പുളിക്കകണ്ടം കുടുംബം ആദ്യം മുന്നോട്ടുവെച്ച ആവശ്യം. ഒരാഴ്ചയിലധികം നടന്ന ചർച്ചകൾക്കൊടുവിൽ കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. ഈ തീരുമാനത്തോടെ പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) ആദ്യമായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും എന്നതും ശ്രദ്ധേയമാണ്.