തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരി പഞ്ചായത്ത് ഭരണം പത്തുവർഷത്തെ ബിജെപി കുത്തക അവസാനിപ്പിച്ച് യുഡിഎഫ് തിരിച്ചുപിടിച്ചു. ആവേശകരമായ പോരാട്ടത്തിനൊടുവിൽ നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസിലെ റോസിലി ജോയി പുതിയ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

16 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും ഏഴ് വോട്ടുകൾ വീതം ലഭിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് വേണ്ടിവന്നത്. രണ്ട് മെമ്പർമാരുള്ള എൽഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് ഇരുമുന്നണികളും തുല്യനിലയിലാകാൻ കാരണമായി.

2020ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മൂന്നും ബിജെപിക്ക് ആറും എൽഡിഎഫിന് അഞ്ചും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇത്തവണ യുഡിഎഫും ബിജെപിയും ഏഴ് സീറ്റുകൾ വീതം നേടി തങ്ങളുടെ നില മെച്ചപ്പെടുത്തി കരുത്ത് തെളിയിച്ചിരുന്നു. ഒരു ദശാബ്ദക്കാലത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് യുഡിഎഫ് നേടിയ ഈ വിജയം പ്രാദേശിക രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു.