തിരുവനന്തപുരം: പി വി അന്‍വറിനെ കറിവേപ്പില പോലെ എല്ലാവരും കളഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വറിന്റെ പേരുപറയാതെ ആയിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം. പി.വി. അന്‍വര്‍ ഇടതുപക്ഷത്തുനിന്ന് പോയത് നന്നായെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് പിണറായി വിജയന്റെ പ്രതികരണം. മറ്റേയാളെപ്പറ്റി അധികം പറയണ്ട. അതെല്ലാവരും കറിവേപ്പില പോലെ കളഞ്ഞല്ലോ. യഥാര്‍ഥത്തില്‍ അതാണല്ലോ ഉണ്ടായത്, മുഖ്യമന്ത്രി പറഞ്ഞു.

നിലമ്പൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടതുമുന്നണിക്ക് സ്വന്തം രീതിയുണ്ടെന്നും അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഇടതുമുന്നണിക്ക് സ്ഥാനാര്‍ഥിയുണ്ടാകുമല്ലോ, ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രീതിയുമുണ്ടല്ലോ. അതിന്റെ അടിസ്ഥാനത്തില്‍, സാധാരണഗതിയില്‍ ഞങ്ങള്‍ ആലോചിക്കുന്നത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാലാണ്. പ്രഖ്യാപനം കഴിഞ്ഞു. ഇപ്പോള്‍ ആലോചനകള്‍ നടക്കുകയാണ്. അതിന്റെ പരിസമാപ്തി അടുത്തദിവസമുണ്ടാകും. അപ്പോള്‍ ഞങ്ങള്‍ പ്രഖ്യാപനവും നടത്തും, മുഖ്യമന്ത്രി പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഇഡി കേസിലെ ചോദ്യത്തോട് വിശ്വാസ്യത കുറഞ്ഞ ഏജന്‍സിയായി ഇഡി മാറിയെന്ന് അദ്ദേഹം മറുപടി നല്‍കി. നിയമ വിധേയമല്ലാത്ത നടപടികളിലേക്കാണ് ഇഡി കടക്കുന്നത്. നാടിന് മുന്നിലുള്ള പ്രതീകങ്ങളെ കേസ് ഉണ്ടാക്കി കളങ്കപ്പെടുത്താനാണ് ഇഡി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട ചോദ്യത്തോട് വിഷയത്തില്‍ ശാശ്വത പരിഹാരമാണ് തേടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടകാരികളായ മൃഗങ്ങളെ കൊല്ലാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. ഈ വിഷയത്തില്‍ നിയമ ന്ര്‍മ്മാണത്തിനുള്ള സാധ്യതയും തേടും. സംസ്ഥാനത്ത് നിലവില്‍ നിരവധി ജീവന്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. അത് വസ്തുത പരിശോധിക്കാതെയുള്ള വിമര്‍ശനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.