തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് അനധികൃതമായി എംഎ കോഴ്സില്‍ പ്രവേശനം നല്‍കിയതായി പരാതി. ബിരുദത്തിന് തുല്യമായ ആറാം സെമസ്റ്റര്‍ പരീക്ഷ വിജയിക്കാതെ പ്രവേശനം നല്‍കിയെന്നാണ് ആരോപണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓട്ടോണമസ് കോളജായ എറണാകുളം മഹാരാജാസിലെ അഞ്ചുവര്‍ഷ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിലാണ് ആര്‍ഷോ പ്രവേശനം നേടിയത്.

ബിരുദത്തിനുവേണ്ട ആറാം സെമസ്റ്റര്‍ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിനാണ് എസ്എഫ്ഐ നേതാവിന് പ്രവേശനം നല്‍കിയത് എന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍, എം.ജി സര്‍വകലാശാല വിസി, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി നിവേദനം നല്‍കി.

അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ 75 ശതമാനം ഹാജര്‍ വേണം എന്നിരിക്കെ 10 ശതമാനം മാത്രം ഹാജരുള്ള ആര്‍ഷോക്ക് ആറാം സെമസ്റ്ററില്‍ പ്രവേശനം നല്‍കി. 120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേക്ക് പ്രവേശനം നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റര്‍ പരീക്ഷ പോലും എഴുതാത്ത ആര്‍ഷോക്ക് പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം ഇന്റഗ്രേറ്റഡ് പി ജി ക്ലാസില്‍ പ്രവേശനം നല്‍കിയതെന്നാണ് ആരോപണം.

ജൂണിന് മുന്‍പ് എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ഷോ പഠിക്കുന്ന അര്‍ക്കിയോളജി ബിരുദ പരീക്ഷ ഒഴികെ ബാക്കി എല്ലാ പരീക്ഷകളും കോളേജ് കൃത്യമായി നടത്തുകയായിരുന്നു. തുടര്‍ന്ന് ആര്‍ക്കിയോളജി ആറാം സെമസ്റ്റര്‍ പരീക്ഷ റിസള്‍ട്ട് കൂടാതെ, ആറാം സെമസ്റ്ററിലെ എല്ലാ വിദ്യാര്‍ഥികളെയും ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശിപ്പിച്ചു. ഇവരോടൊപ്പമാണ് പരീക്ഷ എഴുതാന്‍ യോഗ്യതയില്ലാത്ത ആര്‍ഷോയെകൂടി പി.ജി ക്ലാസില്‍ പ്രവേശിപ്പിച്ചത്. അര്‍ഷോയ്ക്ക് എം.എക്ക് ക്ലാസ് കയറ്റം നല്‍കുന്നതിനുവേണ്ടിയായിരുന്നു ആര്‍ക്കിയോളജി അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ മാത്രം നടത്താതിരുന്നത് എന്ന ആരോപണവുമുണ്ട്.