തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സമരങ്ങളെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവ് പി ജെ കുര്യനെതിരെ കൂട്ടത്തോടെ വിമര്‍ശനം യൂത്ത് കോണ്‍ഗ്രസ് നേതാക്കളും മുതിര്‍ന്ന നേതാക്കളും കുര്യനെ വിമര്‍ശിച്ചു രംഗത്തുവന്നു. ഇതോടെ പിന്തുണച്ച് രംഗത്തെത്തിയത് രമേശ് ചെന്നിത്തല മാത്രമാണ്.

അദ്ദേഹം പറഞ്ഞത് സദുദ്ദേശ്യത്തോടെ കാണുന്നു. പാര്‍ട്ടി യോഗത്തിലാണ് കുര്യന്‍ പറഞ്ഞത്. ആളില്ലാത്ത മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ആളെ കൂട്ടണമെന്നും ചെന്നിത്തല പറഞ്ഞു. തരൂര്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പി.ജെ. കുര്യനെ തള്ളി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസിന്റേത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണെന്നാണ് ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സര്‍വകലാശാലയെ കലാപഭൂമിയാക്കുന്ന എസ്എഫ്‌ഐ ഒരു വിദ്യാര്‍ഥി സംഘടന അല്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിനെതിരായ പരാമര്‍ശത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കെപിസിസി അധ്യക്ഷനെയും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളെയും വേദിയിലിരുത്തിയുള്ള പി.ജെ. കുര്യന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്നടക്കം വിമര്‍ശനം ഉയരുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസിന്റെ ചരിത്രം മനസിലാക്കാത്തത് കൊണ്ടാണ് പി.ജെ. കുര്യന്‍ അങ്ങനെ പറഞ്ഞതെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി. യാഥാര്‍ത്ഥ്യബോധമില്ലാത്ത പരാമര്‍ശമെന്നായിരുന്നു കെ.സി. ജോസഫിന്റെ വാക്കുകള്‍.

വിമര്‍ശനം ഉന്നയിച്ച അതേ വേദിയില്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പി.ജെ. കുര്യന് മറുപടി നല്‍കിയിരുന്നു. രാഹുലിന്റെ മറുപടിക്കു പിന്നാലെ നിരവധി യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പരാമര്‍ശത്തില്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫിലും പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി ജിതിന്‍ നൈനാനും അടക്കമുള്ളവര്‍ രംഗത്തുവന്നു. പെരുന്തച്ചന്‍ കോംപ്ലക്‌സുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കരുതെന്നായിരുന്നു ദുല്‍ഖിഫിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പി.ജെ. കുര്യന്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കേണ്ട പ്രായത്തില്‍ പൊലീസിന്റെ ഒരു പിടിച്ചു മാറ്റലില്‍ പോലും ഉള്‍പ്പെട്ടിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി ജിതിന്‍ നൈനാനും വിമര്‍ശിച്ചു.

യൂത്ത് പ്രവര്‍ത്തകര്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ തോളില്‍ തട്ടി അഭിനന്ദിക്കണം എന്ന് പറയുന്നില്ല. ചവിട്ടി താഴ്ത്തരുത് എന്നായിരുന്നു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സീന്‍ മജീദിന്റെ പോസ്റ്റ്. ഒരു പടി കടന്നുകൊണ്ടാണ് പത്തനംതിട്ടയിലെ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. സൂര്യനെല്ലി കേസ് ഓര്‍മപ്പെടുത്തിയായിരുന്നു ബിന്ദു ബിനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

രൂക്ഷമായ ഭാഷയിലാണ് മുന്‍ മന്ത്രി കെ.സി. ജോസഫ് പി.ജെ. കുര്യനെതിരെ രംഗത്തുവന്നത്. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത പരാമര്‍ശമെന്നായിരുന്നു കെ.സി. ജോസഫിന്റെ പ്രതികരണം. കുര്യന്റെ വാക്കുകള്‍ വസ്തുതാ വിരുദ്ധമാണ്. കഴിഞ്ഞ ഒന്‍പത് കൊല്ലമായി നിരന്തരമായി സമരമുഖത്താണ് യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും. ദാനം കൊടുത്തില്ലെങ്കിലും പട്ടിയെ വിട്ട് കടിപ്പിക്കരുതെന്നും കെ.സി. ജോസഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പരാമര്‍ശത്തില്‍ വിവാദം ശക്തമായിട്ടും കുര്യന്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം കുര്യന്റെ വാക്കുകള്‍ക്കെതിരെ കൂടുതല്‍ നേതാക്കള്‍ പരസ്യമായി തന്നെ രംഗത്തുവന്നേക്കും.