തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ. പറവൂരില്‍ 'പുനര്‍ജനി' പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ച് നിര്‍മിച്ചുനല്‍കിയ വീടുകളുടെ വിശദാംശങ്ങള്‍ പുറത്തുവടാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. 209 വീടുകള്‍ വെച്ച് കൈമാറി എന്നാണ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആ വീടുകളുടെ പേരും വിശദാംശങ്ങളും പുറത്ത് വിടാന്‍ വെല്ലുവിളിക്കുകയാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പുനര്‍ജനി പദ്ധതിയെ കുറിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് വിജിലന്‍സിന്റെ ശുപാര്‍ശ നല്‍കിയത്. എഫ്സിആര്‍എ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

സതീശന്‍ പേടിക്കണം

ഇവിടുത്തെ കാതലായ പ്രശ്‌നം ജനപ്രതിനിധിയായ വിഡി സതീശന്‍

വിദേശത്ത് പോയി

പണപിരിവ് നടത്തിയോ എന്നാണ്.

നടത്തിയ പിരിവില്‍ എത്ര പണം വന്നു.....?

ഏതെല്ലാം ഇനത്തില്‍ ചിലവഴിക്കപ്പെട്ടു.....?

ഏത് ഏജന്‍സി, ഏത് വര്‍ഷത്തില്‍ ഓഡിറ്റ് ചെയ്തു .....?

ആ പണം ഉപയോഗിച്ച് വീടുകള്‍ വെച്ച് നല്‍കിയോ എന്നതാണ്.

ഇതിന് മറുപടിയായി

അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് 209 വീടുകള്‍ വെച്ച് കൈമാറി എന്നാണ്.

ആ വീടുകളുടെ പേരും വിശദാംശങ്ങളും പുറത്ത് വിടാന്‍ സതീശനെ വെല്ലുവിളിക്കുന്നു.