കൊച്ചി: കാസര്‍കോട് ഉദുമയില്‍ സി.പി.എം നേതാവ് മകളെ വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍.. 'പുരോഗമനം പ്രോമാക്‌സ്, നരബലി നടക്കും മുന്നേ കോടതി ഇടപെടണം' -എന്നാണ് ജിന്റോ ഫേസ്ബുക്കില്‍ കുറിച്ചത്.

സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.വി ഭാസ്‌കരന്റെ മകള്‍ സംഗീതയാണ് ഗുരുതര വിഡിയോ സന്ദേശവുമായി രംഗത്ത് വന്നത്. അരയ്ക്ക് താഴെ തളര്‍ന്ന തന്റെ സ്വത്ത് തട്ടിയെടുത്ത് കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നും ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് അറിയിച്ചതോടെയാണ് വീട്ടില്‍ പൂട്ടിയിട്ടതെന്നും പുറത്ത് വന്ന വിഡിയോയില്‍ സംഗീത പറയുന്നു.

'ഏകദേശം അഞ്ചുമാസത്തോളമായി ഞാന്‍ വീട്ടുതടങ്കലിലാണ്. അരയ്ക്ക് താഴെ തളര്‍ന്ന എന്റെ ട്രീറ്റ്‌മെന്റെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. മുസ്ലിമായ വ്യക്തിക്ക് ജീവിതത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം കൊടുത്തതിന്റെ പേരിലും അദ്ദേഹത്തെ ട്രസ്റ്റ് ചെയ്തതിന്റെ പേരിലും എന്റെ കുടുംബം മാനസികമായും ശാരീരികമായും കടുത്ത പീഡനമാണ് നേരിടേണ്ടിവരുന്നത്. ഒരു മകളോട് പറയാനോ ചെയ്യാനോ പാടില്ലാത്തത്രയുമുള്ള കാര്യങ്ങളാണ് എന്റെ അച്ഛന്‍ ചെയ്യുന്നത്. അദ്ദേഹത്തെ പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയും. ഉദുമയിലെ ഒരു കമ്യൂണിസ്റ്റ് നേതാവാണ്. പി.വി ഭാസ്‌കരന്‍.

കമ്യൂണിസം എന്നുള്ളത് പുറത്ത് കാണിക്കാന്‍ മാത്രമുള്ളതാണെന്ന് ഈയിടെയാണ് എനിക്ക് മനസിലായത്. അച്ഛന്‍ മുഖത്ത് നോക്കി പറഞ്ഞു, കമ്യൂണിസമൊക്കെ വീട്ടിന് പുറത്ത് വീടിന് അകത്ത് അതൊന്നും നടക്കില്ല. അക്കാര്യം പറഞ്ഞ് ഇവിടെ നില്‍ക്കാമെന്ന് കരുതണ്ട. പറയുന്നത് അനുസരിച്ചില്ലേല്‍ കൊല്ലാനും അതില്‍ നിന്ന് ഊരിപോരാനും തനിക്കറിയാമെന്ന് അച്ഛന്‍ മുഖത്ത് നോക്കി പറഞ്ഞു. ഇനി നീ നടക്കാനും പോകുന്നില്ല. അരയ്ക്ക് താഴെ തളര്‍ന്ന നീ ഇതുപോലെ ഇവിടെ കിടന്ന് പുഴുത്തോ.'-പുറത്ത് വന്ന വിഡിയോയില്‍ സംഗീത പറയുന്നു. ഫോണ്‍ വാങ്ങിവെച്ചതിനെ തുടര്‍ന്ന് തന്റെ കൈയില്‍ രഹസ്യമായി സൂക്ഷിച്ച ഫോണില്‍ നിന്നാണ് വിഡിയോ ചിത്രീകരിച്ച് പുറത്ത് വിടുന്നത്.

വിവാഹ മോചിതായായ സംഗീത ഒരു വാഹനാപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് അരയ്ക്ക് താഴെ തളരുകയും വീട്ടില്‍ ഒതുങ്ങികൂടുകയായിരുന്നു. ചികിത്സയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ നാഡി വൈദ്യം പരീക്ഷിച്ചിരുന്നു വീട്ടുകാര്‍.

അതിനായി എത്തിയ യുവാവുമായാണ് സംഗീത അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതും. ഇതോടെ ചികിത്സ മതിയാക്കി യുവതിയെ വീട്ടില്‍ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതി. തടങ്കലിലാണെന്ന് കാണിച്ച് ഒരു സുഹൃത്ത് വഴിയ ഹെബിയസ് കോര്‍പസ് ഫയല്‍ ചെയ്‌തെങ്കിലും പൊലീസ് തന്നോട് ഒന്നും ചോദിക്കാന്‍ തയാറായില്ലെന്നുമാണ് പരാതി. വിഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതിന് മുന്‍പ് യുവതി എസ്.പിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.