പാലക്കാട്: അന്തരിച്ച മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണത്തിനു പിന്നാലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മയില്‍. അച്ചടക്ക നടപടിയെടുക്കാനുള്ള പാര്‍ട്ടി എക്സിക്യൂട്ടിവ് തീരുമാനത്തിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഇസ്മയില്‍.

സംസ്ഥാന നേതൃത്വത്തിന്റെ സസ്പെന്‍ഷന്‍ നടപടി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഇസ്മയില്‍ പറഞ്ഞു. നടപടി വന്നാലും പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കും. പറഞ്ഞ കാര്യങ്ങളില്‍ ഖേദമില്ല. പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞത്. അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനാകില്ല- ഇസ്മയില്‍ പറഞ്ഞു.

പാര്‍ട്ടി നടപടിയില്‍ അത്ഭുതമില്ല. ഇത് എന്നോ പ്രതീക്ഷിച്ചതാണ്. നടപടി എന്തു കൊണ്ട് വൈകി എന്നാണ് ചിന്തിക്കുന്നത്. സംസ്ഥാന സെക്രട്ടറി തന്നെ വിളിച്ചിട്ടില്ല. എന്നാല്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും സംസ്ഥാന നേതാക്കളും പിന്തുണ അറിയിച്ചു വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികള്‍ എണ്‍പത്തിയഞ്ചാം വയസ്സില്‍ തനിക്കു തന്ന അവാര്‍ഡാണ് സസ്‌പെന്‍ഷനെന്നും ഇസ്മായില്‍ പ്രതികരിച്ചു. 'പാര്‍ട്ടി നടപടിയെടുത്തു, ആറു മാസത്തേക്ക് എന്നെ സസ്‌പെന്‍ഡ് ചെയ്തു. ഇനിയൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ. ഞാന്‍ ഉണ്ടാക്കിയ പാര്‍ട്ടിയാണിത്. എന്റെ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഞാന്‍ അത് അംഗീകരിക്കും'' - ഇസ്മായില്‍ പറഞ്ഞു.

പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതു തെറ്റ് ചെയ്തു എന്ന ബോധ്യത്താലാണോ എന്ന ചോദ്യത്തിനു പാര്‍ട്ടി തീരുമാനമെടുത്താല്‍ അതില്‍ പിന്നെ തെറ്റും ശരിയുമില്ലെന്നും ഇസ്മായില്‍ പറഞ്ഞു. നടപടി അംഗീകരിക്കേണ്ടതു ഭരണഘടനാപരമായി തന്റെ ബാധ്യതയാണ്. രാജുവിന്റെ മരണം അടക്കമുള്ള വിഷയങ്ങളില്‍ നടത്തിയ പ്രതികരണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി നടപടിയില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിനു എണ്‍പത്തിയഞ്ചാം വയസ്സില്‍ തനിക്കു കിട്ടിയ നടപടി വലിയൊരു അവാര്‍ഡ് ആയാണു സ്വീകരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ''കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ പ്രായത്തില്‍ എനിക്കൊരു അവാര്‍ഡ് തന്നതുപോലെയാണു തോന്നുന്നത്. ഞാന്‍ വളര്‍ത്തിക്കൊണ്ടു വന്ന കുട്ടികളാണ് ഇപ്പോള്‍ എക്‌സിക്യൂട്ടീവിലുള്ള എല്ലാവരും. അവര്‍ കൂടി തീരുമാനിച്ച് എനിക്കു തന്ന അവാര്‍ഡല്ലേ ഇത്. സന്തോഷപുരസരം അതു സ്വീകരിക്കുന്നു.'' പൊട്ടിച്ചിരിച്ചു കൊണ്ട് ഇസ്മായില്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയുമായി എന്നും സംസാരിക്കുന്നത് അല്ലേയെന്നും ഇതില്‍ ഇപ്പോള്‍ പ്രത്യേകിച്ച് എന്താണെന്നും അദ്ദേഹം ചോദിച്ചു. നടപടി മുന്‍പേ പ്രതീക്ഷിച്ചതാണെന്നും ഇപ്പോഴല്ലേ വന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പി രാജുവിനെ പാര്‍ട്ടിയില്‍ ഒതുക്കുന്നതിന് വ്യാജമായി സാമ്പത്തിക ആരോപണം ഉന്നയിക്കുകയായിരുന്നെന്ന, ആക്ഷേപമാണ് ഇസ്മയിലിനെതിരെ നടപടിക്ക് കാരണമായത്. എറണാകുളം ജില്ലാ കമ്മിറ്റിയുടെ പരാതിയിലാണ് സംസ്ഥാന എക്സിക്യൂട്ടിവിന്റെ നടപടി.

മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ മന്ത്രിയുമായ ഇസ്മായില്‍ 2022ല്‍ പ്രായ പരിധി നിബന്ധനയെത്തുടര്‍ന്ന് പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാകുകയായിരുന്നു.