കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂരിനെ പൂര്‍ണമായി തള്ളാതെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തരൂരിന്റെ പ്രസ്താവന മോദി സ്തുതിയായി കാണേണ്ടതില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. ''യുക്രെയ്‌നിലേക്ക് റഷ്യ അതിക്രമിച്ചു കയറിയത് തെറ്റായിപ്പോയെന്ന് പാര്‍ട്ടിലൈന്‍ അനുസരിച്ച് ലോക്‌സഭയില്‍ പ്രസംഗിച്ചയാളാണ് തരൂര്‍. മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്നു എന്ന സമീപനം പ്രധാനമന്ത്രി സ്വീകരിച്ചു എന്നായിരിക്കാം തരൂര്‍ ഉദ്ദേശിച്ചത്. അല്ലാതെ അതൊരു മോദി സ്തുതിയാണെന്ന് പറയേണ്ടതില്ല.

രാജ്യാന്തര വിഷയം സംസാരിച്ച സ്ഥിതിക്ക് അദ്ദേഹം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ കടന്നുകയറ്റത്തെക്കുറിച്ചും പറയേണ്ടതായിരുന്നു. നിരവധി സ്ത്രീകളും കുട്ടികളും ഗാസയില്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ നടത്തുന്ന ആക്രമണത്തെ ന്യായീകരിക്കാന്‍ ഇസ്രയേലിന് സാധിക്കില്ല. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കു കേട്ട് ഒരു രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ അപലപിക്കാന്‍ കൂടി അദ്ദേഹം തയാറാകേണ്ടതായിരുന്നു. പ്രധാനമന്ത്രി അക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായ തരൂരിന്റെ വാക്കുകള്‍ തിരുത്തേണ്ടതാണെങ്കില്‍ അതു ചെയ്യേണ്ടത് കേന്ദ്ര നേതൃത്വമാണ്. സംസ്ഥാന നേതൃത്വത്തിന് അതില്‍ പങ്കില്ല. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാരിന്റെ അവസാനത്തെ ആഘോഷമാണ് അവര്‍ നടത്താന്‍ പോകുന്നത്. മാലിന്യ മുക്ത കേരളമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തലസ്ഥാനത്തെ കലക്ടറേറ്റില്‍ പോലും തേനീച്ചയെക്കൊണ്ട് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതാണ് സര്‍ക്കാര്‍ പറയുന്ന ശുചിത്വ കേരളം.

ആശാ വര്‍ക്കറുമാരുടെ സമരം പൊളിക്കാനാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രവിഹിതം കിട്ടാനുണ്ടെന്നുള്ള കാര്യം പിണറായി അറിയിച്ചില്ല. എത്ര നാള്‍ കഴിഞ്ഞാലും ആശാവര്‍ക്കര്‍മാരുടെ സമരം വിജയിക്കുക തന്നെ ചെയ്യുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.