തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍. ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസ് എടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന ഒരു നിലപാടും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ എംഎല്‍എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ ഒഴിവാക്കാന്‍ കഴിയില്ല. അത് സ്വയം തീരുമാനിക്കേണ്ടതാണ്. വിപ്പ് ലംഘിച്ചാലേ സഭയില്‍ നിന്ന് പുറത്താക്കാന്‍ പാര്‍ട്ടിക്ക് ആവശ്യപ്പെടാന്‍ കഴിയൂ. ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് തുല്യമാണ് സസ്പെന്‍ഷനെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി നടപടി നേരത്തെ എടുത്തിട്ടുണ്ട്. കൂടുതല്‍ കടുത്ത നിലപാടിലേക്ക് പോകണമെങ്കില്‍ ആ സാഹചര്യമനുസരിച്ചേ പോകാന്‍ കഴിയൂ. പാര്‍ട്ടിക്ക് ഇതില്‍ അപ്പുറം ഒന്നും ചെയ്യാന്‍ ഇല്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിവാദത്തില്‍ ഒന്നും പറയാനില്ല. അറസ്റ്റിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ നടപടി അപ്പോള്‍ ആലോചിക്കാം. എംഎല്‍എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ ഒഴിവാക്കാന്‍ കഴിയില്ല. അത് സ്വയം തീരുമാനിക്കേണ്ടതാണ്.

വിപ്പ് ലംഘിച്ചാലേ സഭയില്‍ നിന്ന് പുറത്താക്കാന്‍ പാര്‍ട്ടിക്ക് ആവശ്യപ്പെടാന്‍ കഴിയൂ. ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് തുല്യമാണ് സസ്പെന്‍ഷന്‍. സസ്പെന്‍ഷനില്‍ തുടരുന്നിടത്തോളം കാലം അദ്ദേഹത്തിന് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കാന്‍ കഴിയില്ല. സസ്പെന്‍ഷന്‍ ഏതാണ്ട് പുറത്താക്കുന്നതിന് തുല്യമാണ്.

പാര്‍ട്ടിയുടെ ഔദ്യോഗിക ചടങ്ങില്‍ രാഹുല്‍ പങ്കെടുക്കുന്നില്ല. നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുകയും ചെയ്തിട്ടില്ല. ഇനി ഇക്കാര്യത്തില്‍ കുറെക്കൂടി സൂക്ഷ്മത പുലര്‍ത്തും. രാഹുലിന് സംരക്ഷണം ഒരുക്കേണ്ട് അദ്ദേഹം തന്നെയാണ്. പാര്‍ട്ടി ഒരു സംരക്ഷണവും നല്‍കില്ല. പാര്‍ട്ടി സസ്പെന്റ് ചെയ്ത ആള്‍ ഒളിവിലാണോ എന്നത് പാര്‍ട്ടി അന്വേഷിക്കേണ്ടതില്ല. രാഹുലിനെതിരെയുള്ള തുടര്‍നടപടികളില്‍ പാര്‍ട്ടിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല. കുറ്റാരോപിതര്‍ സ്വയം സംരക്ഷിത വലയം ഒരുക്കണം.

പരാതി കിട്ടിയാല്‍ അപ്പോള്‍ തന്നെ നടപടി എടുക്കണമായിരുന്നു. എന്തിനാണ് ഇത് നീട്ടിക്കൊണ്ടുപോകുന്നത്. ഇപ്പോള്‍ മൂന്ന് കഴിഞ്ഞു. ഇനി പരാതി ഉണ്ടാവില്ലെന്ന് കരുതി. ഇപ്പോള്‍ ഓഫീഷ്യലായി പുറത്തുവന്നു. അതില്‍ അന്വേഷണം നടക്കട്ടെ. ഇതുകൊണ്ടൊന്നും ശബരിമലയിലെ സ്വര്‍ണം കട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കില്ല. കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ല'- മുരളീധരന്‍ പറഞ്ഞു.