- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയന്തരാവസ്ഥയ്ക്കെതിരായ പാര്‍ട്ടികള്‍ ഒരുമിക്കണമെന്ന് നിര്‍ദ്ദേശിച്ചത് സിപിഎം; ആര്‍ എസ് എസും ജനസംഘവും ഇതിന് സന്നദ്ധമായി; സംഘ തീരുമാനം അറിയിച്ചത് ദേശാഭിമാനി ഓഫീസില്‍ പി ഗോവിന്ദപിള്ളയെ; പരിവാര്‍ തീരുമാനം സിപിഎം നേതൃത്വത്തെ അറിയിക്കാന്‍ പിജിയോട് ആവശ്യപ്പെട്ടു; സന്തോഷത്തോടെ സിപിഎം അത് സ്വീകരിച്ചു; 1977ന് സഹകരിക്കാന്‍ കഴിയാത്തിന് പിന്നില്‍ ആ കൊലകള്‍; രാമന്‍പിള്ള ആ നയതന്ത്രം വെളിപ്പെടുത്തുമ്പോള്‍
തിരുവനന്തപുരം: 1977ല്‍ എന്താണ് സംഭവിച്ചത്. തിരഞ്ഞെടുപ്പുഘട്ടത്തില്‍ സിപിഎം-ആര്‍എസ്എസ് സഹകരണം ഉണ്ടായിട്ടുണ്ടെന്ന് ജനസംഘം നേതാവും ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റുമായ കെ. രാമന്‍പിള്ള പറയുമ്പോള്‍ അതും സിപിഎമ്മിന് എതിരാകുന്നു. ആര്‍എസ്എസ് ബന്ധം സംബന്ധിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന വിവാദമായതോടെയാണ് രാമന്‍പിള്ള പ്രതികരണമായി എത്തിയത്. ഗോവിന്ദന്‍ പറഞ്ഞത് ശരിവെച്ച അദ്ദേഹം, അത്തരമൊരു സഹകരണത്തിന് കേരളത്തിലെ സിപിഎം നേതാക്കളുമായി ചര്‍ച്ചനടത്തിയത് താനാണെന്നും വിശദീകരിച്ചു.
''1977-ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഒരുമിച്ചുപോകണമെന്ന നിര്‍ദേശം സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായി. ആര്‍എസ്എസും ജനസംഘവുമെല്ലാം ഇതിനുസന്നദ്ധമായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരേ സമരംചെയ്ത പാര്‍ട്ടികള്‍ മത്സരിക്കുകയാണെങ്കില്‍ അവരുടെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാം എന്നതായിരുന്നു അന്ന് ജനസംഘത്തിന്റെ നിലപാട്. അത് കമ്യൂണിസ്റ്റ് പാര്‍ട്ടികളായാലും സംഘടനാ കോണ്‍ഗ്രസായാലും ഇതേ നിലപാട് സ്വീകരിക്കാനായിരുന്നു തീരുമാനിച്ചത്. ഇക്കാര്യം സിപിഎം നേതാക്കളെ അറിയിക്കാന്‍ തന്നോടാവശ്യപ്പെട്ടു. ദേശാഭിമാനി ഓഫീസില്‍പോയി പി. ഗോവിന്ദപ്പിള്ളയെക്കണ്ട് ഇക്കാര്യം അറിയിച്ചു. സിപിഎം നേതാക്കളെ അറിയിക്കാന്‍ അദ്ദേഹത്തോടാണ് പറഞ്ഞത്. ഇതനുസരിച്ച് സഹകരിക്കാന്‍ സിപിഎമ്മും തയ്യാറായി. സന്തോഷത്തോടെയാണ് ഇത് സിപിഎം സ്വീകരിച്ചത്. ആദ്യമായാണ് ഇത്തരമൊരു പിന്തുണ നല്‍കുന്നത്. പിന്നീട് ഇത്തരം പിന്തുണ ഉണ്ടായിട്ടില്ല''.-രാമന്‍പിള്ള പറഞ്ഞു. 1977 ന് ശേഷം ഒരിക്കല്‍ പോലും സിപിഎമ്മുമായി ഒരിക്കലും സഹകരിച്ചില്ല. വോട്ടെടുപ്പിന് മാസങ്ങള്‍ക്ക് ശേഷം കണ്ണൂരും കാസര്‍കോടുമായി സംഘട്ടനങ്ങളും കൊലപാതകങ്ങളും നടന്നു. അതോടെ ഇരുകൂട്ടരും അകന്നു.-രാമന്‍ പിള്ള പറഞ്ഞു.
വോട്ട് വേണ്ട എന്ന് ആരും പറയില്ല എന്നാണ് സഹകരിച്ചുപോകുന്നതിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പി.ജി സന്തോഷത്തോടെ പ്രതികരിച്ചതെന്നും രാമന്‍ പിള്ള പറഞ്ഞു. 77നു ശേഷം പിന്നീടൊരിക്കലും സി.പി.എമ്മുമായി സഹകരിച്ചിട്ടില്ലെന്നും രാമന്‍ പിള്ള പറഞ്ഞു. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ മുഖമായി 1951 മുതല്‍ 1977 വരെ നിലനിന്ന രാഷ്ട്രീയ കക്ഷിയാണ് ഭാരതീയ ജനസംഘം. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ചേര്‍ന്നെന്ന് കഴിഞ്ഞദിവസമാണ് ഗോവിന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞത്. 'അടിയന്തരാവസ്ഥ അര്‍ധ ഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നായിരുന്നു ഗോവിന്ദന്‍ പറഞ്ഞത്. ജമാഅത്തെ ഇസ്‌ലാമി മുമ്പ് എല്‍.ഡി.എഫിനെ പിന്തുണച്ചത് ഓര്‍മിപ്പിച്ചപ്പോഴായിരുന്നു പ്രതികരണം. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും അത് പറഞ്ഞാല്‍ വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ വിവാദമായതോടെ പ്രസ്താവനയില്‍ നിന്ന് അദ്ദേഹം മലക്കം മറിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാമന്‍പിള്ളയുടെ വെളിപ്പെടുത്തലും എത്തുന്നത്.
ആര്‍.എസ്.എസുമായല്ല ജനതാപാര്‍ട്ടിയുമായാണ് സഹകരിച്ചതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് പാര്‍ട്ടി സെക്രട്ടറിയെ തള്ളിയതോടെ, പറഞ്ഞത് വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി എം.വി.ഗോവിന്ദന്‍ രംഗത്തു വന്നിരുന്നു. വോട്ടെടുപ്പിന് തലേന്ന് എം.വി.ഗോവിന്ദന്‍ സത്യം വിളിച്ചു പറഞ്ഞത് മനഃപൂര്‍വമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു ബി.ജെ.പി. ഇത്തവണയും സഹായിക്കണമെന്ന പരസ്യമായ അഭ്യര്‍ഥനയാണ് എം.വി.ഗോവിന്ദന്‍ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു വച്ചത്.
അടിയന്തിരവസ്ഥകാലത്ത് ആര്‍ എസ് എസുമായി സഹകരിച്ചിരുന്നുവെന്ന് തുറന്നു പറയുന്നത് വിവാദമായാലും പ്രശ്‌നമില്ലെന്ന് എം വി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ ആടിയുലയുകയാണ് സിപിഎം. ആര്‍ എസ് എസുമായി സിപിഎം സഹകരിച്ചിട്ടില്ലെന്നും അടിയന്തിരാവസ്ഥ കാലത്ത് ജനതാപാര്‍ട്ടിയുമായാണ് ഇടത്പക്ഷം സഹകരിച്ചതെന്നും തിരുത്തി എം സ്വരാജ് രംഗത്തെത്തി. ആര്‍ എസ് എസ് വോട്ട് ലക്ഷ്യമിട്ടുള്ളതാണ് ഗോവിന്ദന്റെ പരാമര്‍ശമെന്ന് ആക്ഷേപം ഉയര്‍ന്നതോടെ അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദന്‍ മലക്കം മറിഞ്ഞു. അടിയന്തിരവാസ്ഥ കാലത്ത് ജനസംഘം ഉള്‍പ്പടെ വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാപാര്‍ട്ടിയായതാണ് താന്‍ പറഞ്ഞതെന്നും ആര്‍ എസ് എസുമായി ഒരു കാലത്തും ബന്ധമില്ലെന്നും എം വി ഗോവിന്ദന്‍.
ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ വടകരയിലും ബേപ്പൂരിലും ഇ എം എസിന്റെ കാലത്ത് ആര്‍ എസ് എസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നുവെന്ന് ആരോപിച്ച് വിവാദത്തില്‍ നിന്ന് തടിയൂരാനായിരുന്നു എം വി ഗോവിന്ദന്റെ ശ്രമം. അടിയന്തരാവസ്ഥക്കാലത്ത് മാത്രമല്ല, 89ലും ആര്‍ എസ് എസുമായി സിപിഎം കൂട്ടുകൂടിയെന്ന് പ്രതിപക്ഷനേതാവ് തുറന്നടിച്ചിട്ടുണ്ട്.