കൊച്ചി: തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി - മുസ്ലിംലീഗ് ധാരണയെ വിമര്‍ശിച്ച് കാ്ന്തപുരം സമസ്ത വിഭാഗം. ജമാഅത്തെ ഇസ്ലാമി വോട്ട് തേടുമ്പോള്‍ എന്ന തലക്കെട്ടോടെ മുഖപത്രമായ സിറാജിലെ ലേഖനത്തിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മാളിയേക്കല്‍ സുലൈമാന്‍ സഖാഫിയാണ് ലേഖകന്‍.

ജമാ അത്തെ ഇസ്ലാമി മുഖപത്രത്തില്‍ വന്ന ലേഖനം മുസ്ലിം ലീഗിനെ തീവ്രവാദ പ്രസ്ഥാനമായി ചിത്രീകരിക്കുന്നു എന്നും ലീഗിനെ പിളര്‍ത്താന്‍ പണിയെടുത്ത ജമാഅത്തെ ഇസ്ലാമിക്കാണോ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കേണ്ടത് എന്നും ലേഖനത്തില്‍ ചോദ്യം ഉയര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ ഭരണ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിംങ്ങളുടെ വോട്ട് ആവശ്യപ്പെടാന്‍ അര്‍ഹത ഇല്ലെന്നും സുലൈമാന്‍ സഖാഫി ആഞ്ഞടിക്കുന്നു.

ലീഗിനോട് ചില ചോദ്യങ്ങളും ലേഖനത്തിലൂടെ സുലൈമാന്‍ സഖാഫി ചോദിക്കുന്നുണ്ട്. ലീഗിനെ പിളര്‍ത്താന്‍ പണിയെടുത്ത ജമാഅത്തെ ഇസ്ലാമിക്കാണോ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കേണ്ടതെന്നും, മുസ്ലിം സമുദായത്തിന് പേരുദോഷം ഉണ്ടാക്കിയ ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി വോട്ട് പിടിക്കുകയാണോ ലീഗ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും ലേഖനത്തിലുണ്ട്. ജമാഅത്തെ ഇസ്ലാമി നേതൃത്വപരമായ പങ്കുവഹിക്കുന്ന മുസ്ലിം പേഴ്‌സനല്‍ ബോര്‍ഡ് പോലുള്ള വേദികളിലെ അംഗത്വം വേണ്ടെന്ന് വെക്കാന്‍ ലീഗിന് ധൈര്യമുണ്ടോ എന്നും സുലൈമാന്‍ സഖാഫി ചോദ്യം ഉന്നയിക്കുന്നുണ്ട്.

2010 ആഗസ്റ്റ് മൂന്നിന് ജമാ അത്തെ ഇസ്ലാമി മുഖപത്രത്തില്‍ വന്ന ലേഖനം മുസ്ലിം ലീഗിനെ തീവ്രവാദ പ്രസ്ഥാനമായി ചിത്രീകരിക്കുന്നു. മാറാട് കലാപത്തിന്റെ രക്തക്കറ പേറി നടക്കുന്നവര്‍ എന്നാണ് ലേഖനത്തില്‍ മുസ്ലിം ലീഗിനെ വിശേഷിപ്പിച്ചത്. മുസ്ലിം ലീഗിനെ ഒന്നാം തരം തീവ്രവാദ പ്രസ്ഥാനമായാണ് ജമാഅത്തെ ഇസ്ലാമി അന്ന് ചിത്രീകരിച്ചത്. കേരള മുസ്ലിം ജമാ അത്തിന്റെ സെക്രട്ടറി സുലൈമാന്‍ സഖാഫി സിറാജില്‍ എഴുതിയ ലേഖനത്തിലായിരുന്നു വിമര്‍ശനം.