ന്യൂഡല്‍ഹി: കോട്ടയം ഗാന്ധിനഗര്‍ ഗവ. നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. 10 ദിവസത്തിനുള്ളില്‍ നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം. പ്രഥമ ദൃഷ്ട്യ മനുഷ്യാവകാശ ലംഘനം സംഭവത്തില്‍ നടന്നിട്ടുണ്ടെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍.

അതേസമയം, സംഭവത്തില്‍ ഹോസ്റ്റല്‍ അധികൃതരുടെ മൊഴികള്‍ പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അസിസ്റ്റന്റ് വാര്‍ഡനെയും ഹൗസ് കീപ്പറെയും വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. പ്രതികള്‍ ഹൗസ് കീപ്പറേയും ഭീഷണിപ്പെടുത്തിയോ എന്നാണ് പൊലീസ് സംശയം. ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്തായിരുന്നു റാഗിങ്.

ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നിയോഗിച്ച സംഘം കോളജിലും ഹോസ്റ്റലിലും എത്തി പരിശോധന നടത്തും. നഴ്‌സിങ് എഡ്യൂക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. ജില്ലാ പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഗവ. നഴ്‌സിങ് കോളജ് പ്രിന്‍സിപ്പലും വിശദീകരണം സമര്‍പ്പിക്കണം. കോട്ടയത്ത് നടക്കുന്ന അടുത്ത സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

അതേ സമയം പ്രതികള്‍ക്കെതിരെയുള്ള നടപടികള്‍ സസ്പെന്‍ഷനില്‍ തീരില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജൂനിയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തനിക്ക് കണ്ടുനില്‍ക്കാന്‍ സാധിച്ചില്ലെന്നും അതിക്രൂരവും മനസാക്ഷിയെ ഞെട്ടിക്കുന്നതുമായ സംഭവമാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.

നഴ്സിങ് കോളേജ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഡിഎംഇയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.റാഗിങ് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടില്ല എന്ന കോളേജ് അധികൃതരുടെ വിശദീകരണം അംഗീകരിക്കാനാവില്ല. ഹോസ്റ്റലില്‍ ക്യാമറകള്‍ അടക്കംസ്ഥാപിച്ചിട്ടുണ്ട്. അവിടെ എന്ത് നടക്കുന്നു എന്നുള്ളത് മനസിലാക്കാനാവും. ഫസ്റ്റ് ഇയര്‍ കുട്ടികള്‍ പഠിക്കുന്ന ഇടങ്ങളില്‍ റാഗിങ് നടക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. റാഗിങ് നിയമപരമായി നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ അത് തടയാന്‍ എന്ത് നടപടിയാണ് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത് എന്ന് പരിശോധിക്കും - മന്ത്രി പറഞ്ഞു.

ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോളേജ് സന്ദര്‍ശിച്ചിട്ടുണ്ടാവുമെന്നും പരമാവധി സ്വീകരിക്കാവുന്ന നടപടികള്‍ സ്വീകരിക്കുമെന്നും കുറ്റവാളികള്‍ക്കെതിരെയുള്ള നടപടികള്‍ സസ്പെന്‍ഷനില്‍ തീരില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.