കോട്ടയം : സംസ്ഥാനത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രമല്ല മരുന്നും, ഉപകരണങ്ങളും ഇല്ലാത്ത പ്രതിസന്ധി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരും മരുന്നുമില്ലാത്ത കടുത്ത പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ മരുന്നും ആശുപത്രി ഉപകരണങ്ങളും ഇല്ലാതെ അതിരൂക്ഷസാഹചര്യത്തില്‍ എത്തിയിട്ടും അതു നിസ്സാരവല്‍ക്കരിക്കുന്ന ആരോഗ്യമന്ത്രി ക്യാമറ മുന്നിലെ വാര്‍ത്താഭിനയത്തിലേക്ക് എത്രയും വേഗം തിരിച്ചു പോകണമെന്ന് എന്‍. ഹരി ആവശ്യപ്പെട്ടു. ഇത് കേരളത്തിലെ പാവപ്പെട്ട രോഗികളുടെ ഏകസ്വരത്തിലുള്ള അഭ്യര്‍ത്ഥനയാണ്.

ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നുമില്ലാതെ നാളിതുവരെ ഇല്ലാത്ത പ്രതിസന്ധി നേരിടുകയാണ് മെഡിക്കല്‍ കോളേജുകളും സര്‍ക്കാര്‍ ആശുപത്രികളും. ഇത് തുറന്ന് എഴുതേണ്ടി വന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സത്യസന്ധനായ ഡോക്ടറെ ക്രൂശിക്കാനാണ് ഇനി ഭരണകൂടത്തിന്റെയും സഖാക്കളുടെയും പടപ്പുറപ്പാട്.

ഡോക്ടര്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതിന് ഏറെ മുമ്പ് തന്നെ ഈ ഗുരുതര പ്രശ്‌നം താന്‍ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. അന്ന് വിദേശ ആദരം വാങ്ങുന്നതിനുള്ള യാത്രയിലായിരുന്നു മന്ത്രി മാഡം. സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടങ്ങള്‍ പണിതുയര്‍ത്തുന്ന കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരും മരുന്നുമില്ലാത്ത കടുത്ത പ്രതിസന്ധിയിലാണ്. വിവിധ വിഭാഗങ്ങളിലായി 56 വിദഗ്ധ ഡോക്ടര്‍ തസ്തികയിലാണ് ആണ് ഒഴിവുള്ളത്. കോട്ടയത്തെ മാത്രം കണക്കാണ്.

കേരളത്തിലെ മെഡിക്കല്‍ കോളജുകളിലെ അത്യാഹിത വിഭാഗവും ഒ പിയും പ്രവര്‍ത്തിക്കുന്നത് പലപ്പോഴും സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെ കൊണ്ടാണ്. എന്നാല്‍ ജൂലൈ മുതല്‍ പിജി ഡോക്ടര്‍മാര്‍ കോഴ്‌സ് അവസാനനടപടികളിലേക്ക് കടക്കുന്നതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

മെഡിക്കല്‍ കോളജുകളിലെ അത്യാഹിത വിഭാഗത്തില്‍ കുറഞ്ഞത് 250 ഉം ഒപിയില്‍ 3000ത്തില്‍ അധികവും പ്രതിദിന രോഗികള്‍ എത്തുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. 100 ഓളം റസിഡന്റ് ഡോക്ടര്‍മാര്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ മാത്രം വേണം. എന്നാല്‍ ഇതൊന്നും അധികൃതര്‍ ശ്രദ്ധിക്കാറില്ല.രോഗികള്‍ക്ക് വേണ്ട ചികിത്സ ഉറപ്പാക്കാനുള്ള ഒരു ക്രമീകരണവും ആശുപത്രികളില്‍ ഇല്ല.

ജീവന്‍ രക്ഷാ മരുന്നുകളും ഉപകരണങ്ങളും ഇല്ലാത്തതിനാല്‍ അടിയന്തര ശസ്ത്രക്രിയ പോലും മാറ്റിവയ്ക്കുകയാണ്. രോഗികളുടെ വേദനയ്ക്കും ദുരിതത്തിനു മുമ്പില്‍ നിസ്സഹായരായി നില്‍ക്കുകയാണ് ഡോക്ടര്‍മാര്‍. മരുന്നുകളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള സംശയം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. അടുത്തയിടെ പേവിഷബാധയ്ക്ക് കുത്തിവെപ്പ് നടത്തിയ കുട്ടികളുടെ ഉള്‍പ്പെടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.

അതീവ ദയനീയമാണ് കേരളത്തിന്റെ ആരോഗ്യമേഖല. ഇക്കാര്യത്തില്‍ സമഗ്ര അഴിച്ചു പണിക്ക് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ രോഗികളുടെ അവസ്ഥ പരിതാപകരമാകുമെന്നും എന്‍ ഹരി പറഞ്ഞു.