കണ്ണൂര്‍ : കെ.എസ്.യു - എസ്.എഫ്.ഐ സംഘര്‍ഷം നിലനില്‍ക്കുന്ന മട്ടന്നൂര്‍ പോളിടെക്‌നിക്കില്‍ മുഴുവന്‍ സീറ്റും തൂത്തുവാരി കെ.എസ് യു.സ്ഥാനാര്‍ത്ഥികള്‍. എസ്.എഫ്.ഐ ശക്തികേന്ദ്രമായ മട്ടന്നൂര്‍ പോളിടെക്നിക് യൂണിയന്‍ തിരഞ്ഞെടുപ്പിലാണ് നോമിനേഷന്‍ നല്‍കുന്നത് തടസപ്പെടുത്തിയിട്ടും കെ.എസ്.യു മിന്നും വിജയം നേടിയത്.

വിജയത്തിന് പിന്നാലെ കെ കെ ശൈലജ എംഎല്‍എയ്ക്കെതിരെ കെഎസ്യുവിന്റെ ബാനര്‍ ഉയര്‍ത്തി പ്രകടനം നടത്തി. വിജയാഹ്‌ളാദത്തിന്റെ ഭാഗമായാണ് സംഭവം നടന്നത്. കോളേജ് തിരഞ്ഞെടുപ്പില്‍ യുഡിഎസ്എഫായിരുന്നു വിജയം. ഇതിന് പിന്നാലെയാണ് 'ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരെ ഈ വിധി' എന്നെഴുതിയ ബാനര്‍ ഉയര്‍ത്തി കെഎസ്യു പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഇതിനെതിരെ എസ്.എഫ് ഐ വ്യാപക പ്രതിഷേധമുയര്‍ത്തി.

കെ. കെശൈലജക്കെതിരെ ഉയര്‍ന്ന ബാനര്‍ അരാഷ്ട്രീയവും അപക്വവുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഫെയ്‌സ്ബുക്കില്‍, റഞ്ഞു. പോളി തെരഞ്ഞെടുപ്പും ശൈലജ ടീച്ചറും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും ശൈലജ ടീച്ചര്‍ക്കെതിരെ നിങ്ങള്‍ നടത്തുന്ന ഈ അക്രമം എത്ര ബാലിശവും, എത്രത്തോളം ടീച്ചറുടെ ജനകീയത നിങ്ങളെ അലോസരപ്പെടുത്തുന്നു എന്നതിനും തെളിവാണെന്നും സഞ്ജീവ് പറഞ്ഞു.

എസ്എഫ്ഐ സമാനമായി അധിക്ഷേപ ബാനര്‍ ഇറക്കിയാല്‍ കേരളത്തിലെ യുഡിഎഫ് ജനപ്രതിനിധികള്‍ മതിയാകാതെ വരും. അതുമാത്രമല്ല, സ്‌കൂള്‍ പാര്‍ലമെന്റ്, കണ്ണൂര്‍, കാലിക്കറ്റ്, എം ജി, കേരള, സംസ്‌കൃതം ഉള്‍പ്പടെ ഇവിടങ്ങളിലെ വിജയം കേരളം കണ്ടതാണ്. ജനപ്രതിനിധികള്‍ക്കപ്പുറം ഇന്നലെ പ്രഖ്യാപിച്ച ജംബോ കമ്മിറ്റി പോലും മതിയാകാതെ വരും. ഈ ജീര്‍ണിച്ച രാഷ്ട്രീയം മുഖമുദ്രയായി മാറിയതാണ് പ്രതിപക്ഷത്ത് നിരന്തരമായി ഇരിക്കേണ്ടി വരുന്നതെന്നും പി എസ് സഞ്ജീവ് പറഞ്ഞു.

നേരത്തെ വിദ്യാര്‍ത്ഥി സംഘര്‍ഷം നിലനില്‍ക്കുന്ന ക്യാംപസുകളിലൊന്നാണ് മട്ടന്നൂര്‍ പോളി. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പത്രിക കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരസ്പരം ചേരിതിരിഞ്ഞ ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു. മട്ടന്നൂര്‍ പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.